ഹനാനെ അപമാനിച്ചവര്‍ക്ക് പണികിട്ടി തുടങ്ങി; നൂറുദ്ദിൻ ഷെയ്ഖ് അറസ്റ്റിൽ; കൂടുതൽ പേർ നിരീക്ഷണത്തിൽ
Recommended Video
കൊച്ചി: ജീവിതച്ചെലവിനായി തമ്മനത്ത് മീൻ കച്ചവടം ചെയ്ത വിദ്യാർത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വയനാട് സ്വദേശിയായ നൂറുദ്ദിൻ ഷെയ്ഖിനെയാണ് കൊച്ചി പോലീസ് പിടികൂടിയത്. നൂറുദ്ദിനാണ് ആദ്യമായി ഹനാനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ഫേസ് ബുക്ക് ലൈവിലൂടെയായിരുന്നു ഇയാൾ ഹനാനെ അധിക്ഷേപിച്ചത്.
ശനിയാഴ്ച രാവിലെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘം നൂറുദ്ദിനെ ചോദ്യം ചെയ്ത് വരികയാണ്.
കൂടുതൽ പേർ
നൂറുദ്ദിൻ ഷെയ്ഖാണ് സമൂഹമാധ്യമങ്ങളിൽ ഹനാനെതിരെയുള്ള ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇയാളുടെ പോസ്റ്റുകൾ പങ്കുവെച്ചവരും സമാനമായ രീതിയിൽ ഹനാനെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടവർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
മുഖ്യമന്ത്രിയുടെ നിർദ്ദേശം
ഹനാനെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഹനാൻ ചികിത്സയിൽ കഴിയുന്ന കോതമംഗലത്തെ ആശുപത്രിയിലെത്തി പോലീസ് മൊഴിയെടുത്തു. നൂറുദ്ദിൻ ഷെയ്ഖാണ് വ്യജ പ്രചരണങ്ങൾക്ക് പിന്നിലെന്ന് ഹനാൻ മൊഴി നൽകിയിരുന്നു. വിഷയത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
വകുപ്പുകൾ
ഐ ടി ആക്ട് ഉൾപ്പെടെ ജാമ്യാമില്ലാ വകുപ്പുകൾ പ്രകാരമാണ് നൂറുദ്ദിൻ ഷെയ്ഖിനെതിരെ കേസെടുത്തത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ആരോപണം
ഉപജീവനത്തിനായി തമ്മനത്ത് യൂണിഫോണിൽ മീൻ വിൽപ്പന നടത്തിയിരുന്ന ഹനാനെന്ന പെൺകുട്ടിയുടെ വാർത്ത മാധ്യമങ്ങളിലൂടെ വന്നതിന് പിന്നാലെ പെൺകുട്ടിയെ പ്രശംസിച്ചും സഹായ ഹസ്തവുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ നൂറുദ്ദിൻ ഷെയ്ഖിന്റെ ഫേസ്ബുക്ക് ലൈവിനു ശേഷം ഹനാനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും അപവാദപ്രചാരണങ്ങളും നിറഞ്ഞു. ഒരു സിനിമയുടെ പ്രമോഷന് വേണ്ടി ഹനാൻ അഭിനയിക്കുകയായിരുന്നുവെന്നും സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും കുട്ടിക്ക് ഇല്ലെന്നുമായിരുന്നു ഇയാളുടെ വാദം. ഹനാന്റെ മീന്‍ക്കച്ചവടം തട്ടിപ്പാണ്, ആളുകള്‍ വഞ്ചിക്കപ്പെടരുരുത് എന്ന് വ്യക്തമാക്കുന്ന നൂറുദ്ദീന്റെ ലൈവ് ആയിരക്കണക്കിന് ആളുകളായിരുന്നു ഷെയര്‍ ചെയ്തത് ഹനാൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച സിനിമകളിലെ ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു.
സന്തോഷമുണ്ടെന്ന് ഹനാൻ
തനിക്ക് ആരുടെയും സഹായം വേണ്ട ജീവിക്കാൻ അനുവദിച്ചാൽ മതിയെന്നാണ് ആരോപണങ്ങൾക്കുള്ള മറുപടിയായി ഹനാൻ പറഞ്ഞത്. തനിക്കെതിരെ അപവാദപ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഹനാൻ പ്രതികരിച്ചു. തനിക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചങ്കുറപ്പോടെ മുന്നോട്ട് പോകുമെന്നും ഹനാൻ പ്രതികരിച്ചു. ഹനാന്റെ സംരക്ഷണം ഏറ്റെടുക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.