പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായവുമായി നോര്‍ക്ക.. ചെലവാകുന്ന തുക കാരുണ്യനിധിയില്‍ നിന്ന്
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഭാരിച്ച ചിലവ് സാധാരണക്കാർക്ക് പലപ്പോഴും താങ്ങാൻ കഴിയാറില്ല. ഇതുമൂലം മരണപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ മൃതദേഹം അടക്കം ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. കാര്‍ഗോ നിരക്ക് ഈടാക്കി മൃതദേഹം തൂക്കി നോക്കിയായിരുന്നു എയര്‍ ഇന്ത്യപോലുള്ള വിമാന സര്‍വ്വീസുകള്‍ മുന്‍പ് മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്. മൃതദേഹം എളുപ്പത്തില്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നത് പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു.
പ്രവാസികളുടെ ഈ ആവശ്യത്തിന് പരിഹാരമാവുകയാണ്. ഇനി വിദേശത്തോ മറ്റ് സംസ്ഥാനങ്ങളില്‍ വെച്ചോ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നോര്‍ക്കയുടെ സഹായത്തോടെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കും. വിവരങ്ങള്‍ ഇങ്ങനെ
മൃതദേഹം തൂക്കി നോക്കും
വിദേശ രാജ്യങ്ങളില്‍ വെച്ച് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വലിയ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്നു. മുന്‍പ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന സര്‍വ്വീസുകള്‍ മൃതദേഹം തൂക്കി നോക്കി പണമീടാക്കുന്നത് വാര്‍ത്തയായിരുന്നു.
ചെലവേറിയതാണ്
പ്രവാസികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിൽ കാർഗോ നിരക്ക് ഈടാക്കുന്ന വിമാനകമ്പനികളുടെ കൊള്ള നടി ശ്രീദേവിയുടെ മരണത്തോടെയായിരുന്നു കൂടുതല്‍ ചര്‍ച്ചയായത്.പിന്നീട് ചാര്‍ജ്ജില്‍ കുറവ് വരുത്തിയിരുന്നെങ്കിലും ഇപ്പോഴും മൃതദേഹം നാട്ടിലെത്തിക്കുകയെന്നത് ചെലവേറിയതാണ്.
ഗള്‍ഫില്‍ തന്നെ
ആരോഗ്യം നോക്കാതെയുള്ള ജോലിയും മാനസിക സമ്മർദ്ദങ്ങളും മൂലം മരണപ്പെടുന്നവരുടെ എണ്ണം ഗൾഫ് നാടുകളിൽ വർധിച്ചിട്ടുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഭാരിച്ച ചിലവ് സാധാരണക്കാർക്ക് പലപ്പോഴും താങ്ങാൻ കഴിയാറില്ല. ഇതുമൂലം ഗൾഫിൽ തന്നെ മൃതദേഹം അടക്കം ചെയ്യുന്ന സംഭവങ്ങളും നിരവധിയാണെന്ന് പ്രവാസി സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു.
നോര്‍ക്കയുടെ സഹായം
എന്നാല്‍ ഇനി മുതല്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ നോര്‍ക്ക സഹായം നല്‍കും. വിമാനത്തിലോ തീവണ്ടിയിലോ മറ്റേതെങ്കിലും ചെലവു കുറഞ്ഞ രീതിയിലോ എത്തിക്കാനുള്ള സഹായമാണ് നോര്‍ക്ക റൂട്സ് നല്‍കുക.അതേസമയം ഇതിനായി ചെലവായ തുടക നോര്‍ക്കയുടെ കാരുണ്യ നിധിയില്‍ നിന്നാണ് അനുവദിക്കുക.
ലോക കേരള സഭയില്‍
പ്രവാസികള്‍ നേരിടുന്ന ഈ ബുദ്ധിമുട്ടുകള്‍ ഗള്‍ഫ് മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിഷയം ലോക കേരള സഭയില്‍ അവതരിപ്പിച്ചിരുന്നെന്ന് ലോക കേരള സഭയിലെ കുടിയേറ്റ നിയമ വനിതാക്ഷേമ സമിതിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയംഗം സോമി സോളമന്‍ അറിയിച്ചു.ഇത് സംബന്ധിച്ചുള്ള നോര്‍ക്കയുടെ മറുപടി അവര്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
അരലക്ഷം രൂപ
പ്രവാസകാലത്ത് മരണമടഞ്ഞവരുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിന് , ധന മാര്‍ഗങ്ങളില്ലാത്ത അസാധാരണ സന്ദർഭങ്ങളിൽ കാരുണ്യ പദ്ധതി പ്രകാരം അരലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക.
ഇന്ത്യയ്ക്കകത്തും സഹായം
അതേസമയം ഇന്ത്യയ്ക്ക് അകത്ത് ഇതര സംസ്ഥാനങ്ങളില്‍ വെച്ചുള്ള മരണങ്ങളില്‍ പരമാവധി 15000 രൂപയുമാണ് അനുവദിക്കുക. കൂടാതെ അസുഖ ബാധിതരായവരേയും നാട്ടിലെത്തിക്കാന്‍ നോര്‍ക്ക സഹായിക്കും.
ആംബുലന്‍സ് സൗകര്യം
അസുഖബാധിതരായ പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. അതേസമയം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് സോമി സോളമന്‍ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
മെയില്‍ വഴി
ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാധ്യപ്രവര്‍ത്തകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ദുരിതം അനുഭവിച്ചവര്‍ അവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ വിവരങ്ങൾ നൽകാമെന്നും വാര്‍ത്തയില്‍ പറയുന്നു.