യോഗ്യതയില്ലാഞ്ഞിട്ടും ബിലീവേഴ്‌സ് ചര്‍ച്ചിന് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അനുമതി...
തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അനുമതി. തിരുവല്ലയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപിച്ച ആശുപത്രിക്ക് നൂറ് അഡിമിഷനുകളോട് കൂടി മെഡിക്കല്‍ കോളേജ് തുടങ്ങാനാണ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാനെത്തിയ മെഡിക്കല്‍ കൗണ്‍സില്‍ സംഘം കിടത്തി ചികിത്സ ആവശ്യമില്ലാത്തവരെ പോലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.
പരിശോധന സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ആശുപത്രിയില്‍ മതിയായ യോഗ്യതയില്ലാത്ത സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ പാടില്ല. എന്നാല്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ മറികടന്ന് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കി.
ഇതിന് പിന്നില്‍ കെപി യോഹന്നാന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യോഹന്നാന് വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കെപി യോഹന്നാന്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ പരിശോധനയ്ക്കു ശേഷം പരിശോധനാ സംഘം ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്. പരിശോധനാ സംഘത്തെ കബലിപ്പിക്കാനായി വ്യാജ രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ത്. 202 രോഗികളായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. ഇതില്‍ 45 പേര്‍ കിടത്തി ചികിത്സ ആവശ്യമില്ലാത്തവരാണ്. ജനുവിനല്ല എന്നാണ് ഈ രോഗികളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മുറികളുടെ എണ്ണത്തിലും കട്ടിലുകളുടെ എണ്മത്തിലും പൊരുത്തക്കേടുകളുണ്ട്.
ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെ കാര്യത്തിലും എണ്ണം വളരെ കുറവാണ്. അധ്യാപകരുടെ കാര്യത്തില്‍ 17.24 ശതമാനവും ഡോക്ടര്‍മാരുടെ കാര്യത്തില്‍2 4.43 ശതമാനവുണ്ട്. യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും പരിശോധനാ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ചട്ടങ്ങള്‍ മറികടന്ന് കെപി യോഹന്നാന്റെ ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് അനുവദിച്ചതില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്.
അതിനിടെ യോഹന്നാന്റെ ഗോസ്‌പെല്‍ ഫോര്‍ ഏഷ്യയും മറ്റു ചില വ്യാജ സംഘടനകളും ചേര്‍ന്ന് സംഭാവനയുടെ തട്ടിപ്പ് നടത്തിയതായി അമേരിക്കന്‍ കോടതി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 1344 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. അമേരിക്കയില്‍ യോഹന്നാന് എതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.