ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി? തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ
കൊല്ലം: മുന്‍മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി കേരളത്തിലെ ഏറ്റവും ജനപ്രിയനായ കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
തുടര്‍ച്ചയായി 50 വര്‍ഷം മത്സരിച്ച് ജയിച്ച പുതുപ്പളളിയില്‍ മകന് ചാണ്ടി ഉമ്മന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഇറങ്ങുമെന്ന തരത്തിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പക്കണം എന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. താന്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമി ആകുമോ എന്നുളള ചോദ്യത്തിന് മറുപടി നല്കി ചാണ്ടി ഉമ്മന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയോ?
സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള ശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍. പുതുപ്പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ അരനൂറ്റാണ്ട് തികഞ്ഞ ആഘോഷത്തിലടക്കം ശ്രദ്ധാകേന്ദ്രം ചാണ്ടി ഉമ്മന്‍ ആയിരുന്നു.. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ എത്തും എന്നുളള അഭ്യൂഹങ്ങള്‍ ഇതോടെയാണ് കനത്തത്.
മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്
അതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പളളി ഡിവിഷനില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ തന്നെ നേരിട്ട് ഇക്കാര്യം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
സ്വയം പിന്മാറി ചാണ്ടി ഉമ്മൻ
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കോണ്‍ഗ്രസ് ഇനിയും വേണ്ടത്ര പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നും അതിനാല്‍ മത്സരിക്കുന്നില്ലെന്നുമാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയത്. ഇതൊരു പരാതിയോ പരിഭവമോ അല്ലെന്നും ആരോടും എതിര്‍പ്പില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയ പിന്‍ഗാമിയായി കാണേണ്ട
തന്നെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി കാണേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തലമുറ കൈമാറി വരാൻ രാഷ്ട്രീയം ബിസ്സിനസ്സ് അല്ലെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനുണ്ടാകുമോ എന്നുളള കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. താന്‍ മത്സരിക്കാനുളള സാധ്യത വിരളമാണ് എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യുവാക്കൾ അവഗണിക്കപ്പെട്ടു
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ യുവാക്കള്‍ക്ക് മതിയായ പരിഗണന കിട്ടാത്ത സാഹചര്യത്തില്‍ താന്‍ സ്വയം പിന്മാറുകയായിരുന്നു. താന്‍ മാത്രം മത്സരിക്കുന്നത് ശരിയല്ല. കൊല്ലത്തും തിരുവനന്തപുരത്തും യുവാക്കള്‍ അവഗണിക്കപ്പെട്ടു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിച്ച ഒരാളെ മാത്രമാണ് പരിഗണിച്ചതെന്ന് ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.
20 വർഷമായി ഇവിടെയുണ്ട്
യുവാക്കളോടുളള കടുത്ത അവഗണന ആണ് ഇതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. താന്‍ കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദില്ലിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയും ഒരുമിച്ച് കൊണ്ട് പോവുകയാണ്. കഴിഞ്ഞ പന്ത്രണ്ട് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി താന്‍ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
പുതുമുഖമായി അവതരിപ്പിക്കുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇക്കുറിയും ചാണ്ടി ഉമ്മന്‍ സജീവമാണ്. എന്നാല്‍ ഇത്തവണ പ്രചാരണ രംഗത്ത് ഇറങ്ങിയപ്പോള്‍ തന്നെ ചിലര്‍ കോണ്‍ഗ്രസിലെ പുതുമുഖമായി അവതരിപ്പിക്കുകയാണ് എന്നും അതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. നേതാവിന്റെ മകനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വരരുത് എന്ന് പറയുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സംസ്ഥാനത്ത് സജീവം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ ഏറെ നാളായി ദില്ലിയില്‍ ആയിരുന്നു സജീവം. സമീപകാലത്തായി ചാണ്ടി ഉമ്മന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ ചാണ്ടി ഉമ്മന്‍ അറസ്റ്റ് വരിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ വരുംനാളുകളിലും കൂടുതല്‍ സജീവമാകാനുളള നീക്കത്തിലാണ് ചാണ്ടി ഉമ്മന്‍.
Recommended Video