Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബജറ്റിൽ കേന്ദ്രത്തെ എതിർത്ത് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല'; തുറന്നടിച്ച് കെഎൻ ബാലഗോപാൽ

സംസ്ഥാന ബജറ്റിൽ പ്രതികരിച്ച് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. 2026 ജനുവരി 29-ന് ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് മുഖ്യമന്ത്രി വി.ഡി സതീശന്‍ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തെ ബിജെപി ഇതര ഭരണ സംവിധാനം ഉള്ള സംസ്ഥാനങ്ങളെല്ലാം കേന്ദ്ര അവഗണനയുടെ ഇരകളാണ്. എന്നാൽ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഒരു വാക്ക് കൊണ്ടുപോലും കേന്ദ്ര നയങ്ങളെ വിമർശിക്കാനോ കേരളത്തോട് കാട്ടുന്ന നടപടികളെ സംബന്ധിച്ച് ജനങ്ങളോട് പറയാനോ മുഖ്യമന്ത്രി തയ്യറായിട്ടില്ല. ഇടതുപക്ഷം മാത്രമാണ് തനിക്ക് അനഭിമതരായ ഒരേയൊരു രാഷ്ട്രീയപക്ഷം എന്നദ്ദേഹം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നുണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ അദ്ദേഹം പറഞ്ഞു. വായിക്കാം

nb-178188

'ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിച്ച പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ധവളപത്രം പുറത്തിറക്കിയതും ഇപ്പോള്‍ പുതുക്കിയ ബജറ്റ് പ്രസംഗം നടത്തിയിട്ടുള്ളതും. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ അദ്ദേഹം പറയുന്നതല്ല എന്ന് ഔദ്യോഗിക രേഖകളും സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളും പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും.

അധികാരമേറ്റതിനെ തുടര്‍ന്ന് ആദ്യ കാബിനറ്റില്‍ തന്നെ വിവിധ മേഖലകളില്‍ ധനസഹായങ്ങള്‍ നല്‍കാനും ഗ്യാരന്റികള്‍ പാലിക്കാനും കഴിഞ്ഞത് ഇടതു സര്‍ക്കാര്‍ മികച്ച നിലയില്‍ ഖജനാവ് മുന്നോട്ടു കൊണ്ടുപോയതുകൊണ്ടാണ്. കേരളം 6 ലക്ഷം കോടിയുടെ കടക്കെണിയിലാണ് എന്ന് യാതൊരു തെളിവുമില്ലാതെ ആരോപിച്ചുനടന്ന വി.ഡി സതീശന്‍ ധവളപത്രത്തിലും ബജറ്റിലും കേരളത്തിന്റെ ആകെ കടമായി പറയുന്നത് 5.07 ലക്ഷം കോടി എന്നാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ അടിയന്തിരമായി ഒന്നേകാല്‍ ലക്ഷം കോടി രൂപ നല്‍കാനുണ്ട് എന്ന ആരോപണം ഇപ്പോള്‍ 48,000 കോടിയായി കുറച്ചിട്ടുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുക, അത് ആവര്‍ത്തിക്കുക എന്നതാണ് വിഡി സതീശന്റെ സ്ഥിരം ശൈലി.

കംപ്ട്രോളര്‍ & ഓഡിറ്റര്‍ ജനറലിന്റെ 2026 ജൂണ്‍ 16-ന് പുറത്തുവിട്ട ദശവാര്‍ഷിക റിപ്പോര്‍ട്ട് (Decadal Report) പ്രകാരം സംസ്ഥാനങ്ങളുടെ തനതുവരുമാനം (SOTR) ഏറ്റവും കൂടുതല്‍ മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളെ എടുത്തുപറയുന്നതില്‍ കേരളവുമുണ്ട്. ആകെ വരുമാനത്തിന്റെ 60 ശതമാനത്തിലധികം സംസ്ഥാനങ്ങള്‍ തന്നെ സ്വന്തമായി കണ്ടെത്തുന്ന ഏഴ് സംസ്ഥാനങ്ങളില്‍ നാലാമതാണ് കേരളം.

രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയൊഴിയുമ്പോള്‍ കേരളത്തിന്റെ ആകെ കടം 4.88 ലക്ഷം കോടി രൂപയാണ്. കേരളത്തിന്റെ കടം-ജി.എസ്.ഡി.പി റേഷ്യോ 33.5 ശതമാനമാണ്. അഞ്ചുവര്‍ഷം മുമ്പ് ഇത് 38 ശതമാനമായിരുന്നു. അതായത്, നമ്മുടെ കടം കുറയുകയാണ്. രാജ്യത്ത് ഏറ്റവും കടമുള്ള ആദ്യത്തെ 15 സംസ്ഥാനങ്ങളുടെ പട്ടികയില്‍ പോലും കേരളമില്ല.
കടം വര്‍ധിക്കുന്ന നിരക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു. ഓരോ അഞ്ചുവര്‍ഷക്കാലവും 90 മുതല്‍ 100 ശതമാനം വരെ കടം വര്‍ധിക്കുന്ന രീതിയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ കടം വര്‍ധിച്ചത് 60 ശതമാനം മാത്രമാണ്. വലിയ കുറവാണ് ഈ കാലയളവില്‍ സംസ്ഥാനത്തിന്റെ കടത്തിലുണ്ടായത്.

ഇനി ബജറ്റിന്റെ ഉള്ളടക്കത്തിലേക്ക് വരാം. അങ്ങേയറ്റം നിരാശാജനകമായ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം, പ്രതീക്ഷാനിര്‍ഭരമായ നടപടികളോ പ്രഖ്യാപനങ്ങളോ ബജറ്റിലില്ല.
കഴിഞ്ഞ കുറെ വർഷങ്ങളായി കേരളം നേരിടുന്ന ധനഞെരുക്കം കേന്ദ്രസർക്കാർ നയങ്ങളുടെയും നടപടികളുടെയും സൃഷ്ടിയാണ്. ഉപരോധസമാനമായ സാമ്പത്തിക വിവേചനമാണ് സംസ്ഥാനം കേന്ദ്രത്തിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ബിജെപി ഇതര ഭരണ സംവിധാനം ഉള്ള സംസ്ഥാനങ്ങളെല്ലാം കേന്ദ്ര അവഗണനയുടെ ഇരകളാണ്. എന്നാൽ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഒരു വാക്ക് കൊണ്ടുപോലും കേന്ദ്ര നയങ്ങളെ വിമർശിക്കാനോ കേരളത്തോട് കാട്ടുന്ന നടപടികളെ സംബന്ധിച്ച് ജനങ്ങളോട് പറയാനോ മുഖ്യമന്ത്രി തയ്യറായിട്ടില്ല. ഇടതുപക്ഷം മാത്രമാണ് തനിക്ക് അനഭിമതരായ ഒരേയൊരു രാഷ്ട്രീയപക്ഷം എന്നദ്ദേഹം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നുണ്ട്. ബിജെപിയെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പറയരുത് എന്ന സമീപനമാണോ വി.ഡി സതീശനുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കണം.

സംസ്ഥാനത്തിന്റെ പദ്ധതി അടങ്കൽ വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ നടപടി കേരളത്തിന്റെ സമ്പദ്ഘടനയിലും സമൂഹത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ 2026- 27 വർഷത്തെ പദ്ധതി അടങ്കൽ 35750 കോടി രൂപയായിരുന്നു. അത് വി ഡി സതീശൻ സർക്കാർ 30,070 കോടി രൂപയാക്കി വെട്ടിക്കുറച്ചു. 5380 കോടി രൂപയുടെ കുറവ്. കോവിഡ് വർഷങ്ങളിലൊഴികെ മറ്റു വർഷങ്ങളിലെല്ലാം പദ്ധതി അടങ്കൽ വർധിപ്പിക്കുന്ന സമീപനമാണ് ഇടതു സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ഉയർന്ന സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ പദ്ധതി അടങ്കൽ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ 2026 ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന റവന്യു ഡെഫിസിറ്റ് ഗ്രാന്റ് പതിനാറാം ധനകാര്യ കമ്മീഷന്‍ അനുവദിക്കാത്തതുകൊണ്ട് പദ്ധതിയടങ്കല്‍ ചുരുക്കിയെന്നാണ് ബജറ്റ് പ്രസംഗത്തില്‍ പറയുന്നത്. എന്നാൽ 16-ാം ധനകാര്യ കമ്മീഷന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഇനിയും കേന്ദ്ര സര്‍ക്കാര്‍ അന്തിമമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ റവന്യൂഡെഫിസിറ്റ് ഗ്രാന്റ് നേടിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. കേന്ദ്രവുമായി സംസാരിച്ച് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നേടിയെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.

റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭ്യമല്ലാതിരുന്ന മുന്‍ വര്‍ഷത്തെ (2025-26) പ്ലാന്‍ അടങ്കൽ (32,500 കോടി)‍ പോലും ഈ വര്‍ഷമില്ല എന്ന് കാണേണ്ടതുണ്ട്. മറ്റ് ചെലവുകള്‍ ക്രമീകരിച്ചാണ് എപ്പോഴും എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഉയര്‍ന്ന പദ്ധതിയടങ്കല്‍ നിശ്ചയിക്കാറുള്ളത്.
അതേപോലെതന്നെ പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന വിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവും താഴെത്തട്ടിൽ പ്രതികൂല ഫലങ്ങളുണ്ടാക്കും. എൽഡിഎഫ് നീക്കിവെച്ച 10349 കോടി രൂപയിൽ നിന്ന് 1534 കോടി രൂപ വെട്ടിക്കുറച്ച് 8815 കോടി രൂപയാക്കി വിഹിതം പുനർനിശ്ചയിച്ചിരിക്കുകയാണ്. അധികാരവികേന്ദ്രീകരണത്തെയും പ്രാദേശിക വികസനത്തെയും ഇത് ഗുരുതരമായി ബാധിക്കും.

അസാധാരണമായ ഒരു സാഹചര്യത്തിൽ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കേണ്ടി വന്നാലും മുൻഗണനാ മേഖലകള്‍ക്കും മുന്‍ഗണനാപദ്ധതികള്‍ക്കും വിഹിതം കുറവ് ചെയ്യാതിരിക്കാനുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാ മേഖലകള്‍ക്കും വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. അതുപോലെ സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട പദ്ധതികൾക്ക്‌ നീക്കിവെച്ച തുകയിലും നീതിരഹിതമായ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമപദ്ധതികളിൽ ഒന്നായ മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതിയിലൂടെ 35നും 60 നും ഇടയിൽ പ്രായമുള്ള 20 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകി വരികയായിരുന്നു. 3720 കോടി രൂപ മുൻ ബജറ്റിൽ നീക്കിവെച്ച ഈ പദ്ധതിക്ക് ഇത്തവണ ആകെ വകയിരുത്തിയിട്ടുള്ളത് 1950 കോടി രൂപയാണ്. 1770 കോടി രൂപയുടെ വെട്ടിക്കുറവ്. ഇതോടെ ഈ പദ്ധതി അവതാളത്തിലാവും.

സംസ്ഥാനത്തെ 20 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് പ്രതിമാസം നൽകിവരുന്ന കണക്ട് ടു വർക്ക് സ്കോളർഷിപ്പിന്റെ വിഹിതം 400 കോടി രൂപയിൽ നിന്ന് 142 കോടി രൂപയായി വെട്ടിക്കുറച്ചു. 268 കോടി രൂപയുടെ കുറവുണ്ടാകുന്നതോടുകൂടി പദ്ധതി തന്നെ നിലയ്ക്കുന്ന സ്ഥിതി ഉണ്ടാകും.

സംസ്ഥാനത്തെ തൊഴിലുറപ്പ് മേഖലയെ പ്രതിസന്ധിയിലാക്കുന്ന നടപടികളും ബജറ്റിന്റെ ഭാഗമായുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര വിഹിതമായ 60% തുക 3136 കോടി രൂപയാണ്. ബാക്കി സംസ്ഥാന വിഹിതമായി കേരളം വകയിരുത്തേണ്ടത് 2091 കോടി രൂപയാണ്. എന്നാൽ വി ഡി സതീശൻ ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് 1423 കോടി രൂപ മാത്രമാണ്. 598 കോടി രൂപയുടെ കുറവ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രതിവർഷം പത്തു കോടി തൊഴിൽ ദിനങ്ങളാണ് കേരളം സൃഷ്ടിച്ചുവരുന്നത്. സംസ്ഥാന വിഹിതം കുറയുന്നതോടെ തൊഴിൽ ദിനങ്ങളിൽ ഗണ്യമായ കുറവുണ്ടാവും.

സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കുള്ള ധനസഹായത്തിൽ ഏഴു കോടി രൂപയുടെയും മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികളിൽ പത്തുകോടി രൂപയുടെയും കുട്ടനാട് ഇടുക്കി വയനാട് കാസർഗോഡ് പാക്കേജുകൾക്കുള്ള വിഹിതത്തിൽ 68 കോടി രൂപയുടെയും വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങളിലെ ഒന്നരക്കോടിയോളം ആളുകൾക്ക് ചികിത്സാസഹായം നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കുള്ള വിഹിതത്തിൽ 198 കോടി രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് പ്രഖ്യാപിച്ചത് 10 കോടി രൂപ മാത്രം. വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ മാത്രമാണ് ഇതിനായി നീക്കി വെച്ചിട്ടുള്ളത് എന്നതും എടുത്തു പറയേണ്ടതുണ്ട്
സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള വിസ്മയങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നും ഖജനാവിൽ പണം നിറയ്ക്കും എന്നും വി ഡി സതീശൻ പലവുരു പറഞ്ഞിരുന്നു. എന്നാൽ വരുമാനം വർദ്ധിപ്പിക്കുന്ന ഏതെങ്കിലും നടപടികൾ സംബന്ധിച്ച ഒരു പരാമർശവും ബജറ്റിലില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ വീരവാദങ്ങൾ എല്ലാം അദ്ദേഹം തന്നെ വിഴുങ്ങിയിരിക്കുന്നു. സംസ്ഥാനത്തിന്റെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നത് വഴി 25000 കോടി, ഐ ജി എസ് ടി ഇടപാടുകളിലെ ഫയലിംഗ് പ്രശ്നങ്ങൾ മൂലം സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തുന്നു എന്ന് ആരോപിച്ച 25000 കോടി, കേരളത്തിലെ സ്വർണ്ണ മേഖലയിൽ നിന്ന് പിരിച്ചെടുക്കാൻ കഴിയുന്ന 15,000 കോടി തുടങ്ങിയ അദ്ദേഹത്തിന്റെ മുൻകാല വാക്കുകളെല്ലാം പഴയ ചാക്കുകൾ ആയി മാറി. ഇതെല്ലാം പിരിച്ചെടുക്കും എന്നത് പോയിട്ട് അതിനെക്കുറിച്ച് ഒരു പരാമർശം പോലും നടത്താതെ അദ്ദേഹം തടിതപ്പി.

6000 കോടി രൂപ ബാലൻസ് ഉള്ള ഖജനാവാണ് ഇടതു സർക്കാർ ഇപ്പോഴത്തെ സർക്കാരിന് കൈമാറിയത്. ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ച നിലയിൽ ആരംഭിക്കാൻ ഇതിലൂടെ കഴിഞ്ഞിരുന്നു. ഇനിയങ്ങോട്ട് വിസ്മയങ്ങളുടെ കാലമാണ് എന്ന് ചുമതല ഏറ്റെടുത്തതിനു ശേഷവും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ബജറ്റിൽ ഒരു വിസ്മയവും കണ്ടില്ല.

മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ മുതൽ സർക്കാർ ജീവനക്കാരെ വരെ അദ്ദേഹം കബളിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പരിപാടിയിൽ പങ്കെടുത്ത് ഇതാ വിസ്മയം വരുന്നു എന്ന് പറഞ്ഞെങ്കിലും ഒരു വിസ്മയവും ഉണ്ടായില്ല. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച അഷ്വേഡ് പെൻഷൻ പദ്ധതി ഉൾപ്പെടെ പുനരാലോചിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്ത് തന്നെ സംസ്ഥാനത്തിന്റെ മൂലധന ചെലവ് 1.3 % എന്ന നിലയിൽ വളരെ കുറവാണെന്നുള്ള ആശങ്കകൾ അദ്ദേഹം അവതരിപ്പിക്കുന്നു. എന്നാൽ അദ്ദേഹം അവതരിപ്പിച്ച ബജറ്റിലെ അന്തിമ കണക്കുകൾ എടുക്കുമ്പോൾ മൂലധന ചെലവ് 1.2% ആയി കുറയുകയാണ്. അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങളിൽ പോലും ആത്മാർത്ഥതയില്ല എന്നതിന്റെ തെളിവാണിത്.

അപകടകരമായ പല പ്രവണതകളും ഈ ബജറ്റ് ഉൾക്കൊള്ളുന്നുണ്ട്. കേരളത്തിന്റെ സമുദ്രതീരം, ധാതുമണൽ നിക്ഷേപങ്ങൾ തുടങ്ങിയ രംഗങ്ങളിൽ പൂർണ്ണമായ സ്വകാര്യ നിക്ഷേപങ്ങൾ അനുവദിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു. റവന്യൂ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉദാരമായി അനുവദിച്ചു കൊടുക്കുന്ന സമീപനവും സംശയാസ്പദമാണ്. നരേന്ദ്രമോദി സർക്കാർ മുന്നോട്ടുവയ്ക്കുന്ന തീവ്ര ഉദാരവൽക്കരണ നടപടികളുടെ പകർപ്പാണിത്.

ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജവഹർലാൽ നെഹ്റു ഇന്ത്യയിൽ ആവിഷ്കരിച്ച ആസൂത്രണം എന്ന ആശയത്തെ ബിജെപി സർക്കാർ ഇല്ലാതാക്കുകയും പകരമായി നീതി ആയോഗ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കേരളം ഇപ്പോഴും ആസൂത്രണാധിഷ്ഠിത വികസനമാണ് പിന്തുടരുന്നത്.
ആസൂത്രണ ബോർഡിനെ തിങ്ക് ടാങ്ക് എന്ന നിലയിൽ ശാക്തീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ആസൂത്രണ പ്രക്രിയ അട്ടിമറിക്കുക എന്ന ബിജെപി നിലപാടിന്റെ തുടർച്ചയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബജറ്റിലെ വാചാടോപങ്ങൾക്കിടയിലൂടെ ഒളിച്ചു കടത്തിയിരിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമായ പ്രഖ്യാപനമാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. സംസ്ഥാനത്ത് പുതുതായി കൊണ്ടുവരുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവും നികുതിയും ആയി ബന്ധപ്പെട്ട് വലിയ കോർപ്പറേറ്റ് അഴിമതിക്ക് കളമൊരുങ്ങാൻ സാധ്യതയുണ്ട്. മുൻ എൽഡിഎഫ് സർക്കാർ കാർഷിക ഉത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ ഹോർട്ടി വൈൻ പൊതുമേഖലയിൽ ഉത്പാദിപ്പിച്ച് കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ ആലോചിച്ചിരുന്നു. എന്നാൽ യുഡിഎഫിന്റെ ലക്ഷ്യം അതല്ല എന്ന് വ്യക്തമാണ്. സംസ്ഥാനത്താകെ ലഹരി വ്യാപിപ്പിച്ചുകൊണ്ട് വീര്യം കുറഞ്ഞ മദ്യത്തിന്റെ പുതിയ ഒരു വിപണി ഇവിടെ സൃഷ്ടിക്കാനാണ് നീക്കം. വൻകിട മദ്യക്കമ്പനികളുടെ സ്വാധീനം ഇതിന് പിന്നിലുണ്ട്.

വിസ്മയങ്ങളും കേരളത്തിന്റെ ഭാവി സംബന്ധിച്ച് കാഴ്ചപ്പാടുകളും അവതരിപ്പിക്കുമെന്ന അവകാശവാദത്തോടെ എത്തിയ ബജറ്റ് ഇടതുപക്ഷ സർക്കാർ കഴിഞ്ഞ കാലങ്ങളിൽ അവതരിപ്പിച്ച പ്രഖ്യാപനങ്ങളുടെ ആവർത്തനമായി ചുരുങ്ങിപ്പോയി എന്നതും എടുത്തു പറയേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ- വ്യവസായ - തുറമുഖ- ഗതാഗത മേഖലകളിലുൾപ്പെടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ എല്ലാം ഒന്നുകിൽ ഇടതു സർക്കാർ ആവിഷ്കരിച്ചതോ, അതല്ലെങ്കിൽ അവയുടെ പേരുമാറ്റി അവതരിപ്പിക്കുന്നതോ ആണ്. നാടിന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടോ റോഡ് മാപ്പോ ബജറ്റിൽ ഒരിടത്തും കാണാനില്ല എന്ന യാഥാർത്ഥവുമു ണ്ട്.

സർക്കാരിന്റെ ബജറ്റുകളിൽ പ്രഖ്യാപിച്ച പല ജനപ്രിയ പദ്ധതികളും അദ്ദേഹം അവഗണിക്കുകയുണ്ടായി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് ബിരുദം വരെയുള്ള പഠനം സൗജന്യമാക്കിയ പദ്ധതി ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായതാണ്. പുതിയ ബജറ്റ് ആ പദ്ധതിയെ പരിഗണിച്ചിട്ടേയില്ല. വിപണി ഇടപെടൽ നടത്തുന്നതിനോ കർഷകർക്ക് സഹായം നൽകുന്നതിനോ ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനോ ഉതകുന്ന ഒരു നിർദ്ദേശവും ബജറ്റിലില്ല. നിലവിൽ റബറിന്റെ വിപണി വില 270 ആയി നിൽക്കുമ്പോൾ താങ്ങു വില 250 ആയി പ്രഖ്യാപിച്ച നടപടിയും പരിതാപകരമാണ്. ഒരർത്ഥത്തിൽ ഈ ബജറ്റ് യുഡിഎഫ് എന്താണെന്ന് ജനങ്ങൾക്ക് തുറന്നു കാണിക്കുന്ന ഒരു രേഖയാണ്. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ അവർക്ക് യാതൊരു ബന്ധവുമില്ലെന്നും ഈ നാടിന്റെ വികസനവും ഭാവിയും സംബന്ധിച്ച് യാതൊരു കാഴ്ചപ്പാടും അവർക്കില്ലെന്നും ബോധ്യപ്പെടാൻ ഈ ബജറ്റ്", അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+