ചുമ്മാ കുറേ പൈസ വാരിത്തരൂ എന്നല്ല, ഹിറ്റ് ഗായകർക്ക് പോലും സെക്യൂരിറ്റിപ്പണി, വീണ്ടും വിജയ് യേശുദാസ്
കൊച്ചി: ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞതായുളള വാര്‍ത്ത ഉയര്‍ത്തി വിട്ട ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. മലയാളം സിനിമയില്‍ ഗായകര്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ലെന്നും അതിനാല്‍ പാടില്ലെന്നും വിജയ് യേശുദാസ് പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ അത് നിഷേധിച്ച് വിജയ് യേശുദാസ് രംഗത്ത് വന്നിരിക്കുകയാണ്. മലയാള സിനിമയില്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് വിജയ് യേശുദാസ് വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നിഷേധിച്ച് വിജയ് യേശുദാസ്
വനിത മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ് പറഞ്ഞതായി പറയുന്നത്. മലയാള സിനിമാ രംഗത്ത് ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും അവര്‍ അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ലെന്നും അതിനാല്‍ താന്‍ മലയാള സിനിമയില്‍ ഇനി പാടില്ലെന്നും വിജയ് യേശുദാസ് പറഞ്ഞതായാണ് വാര്‍ത്ത. എന്നാലത് പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് അദ്ദേഹം.
ചിലത് മാത്രം അടര്‍ത്തിയെടുത്തു
മലയാളത്തില്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് വിജയ് യേശുദാസ് ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. താന്‍ ആ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് മാത്രം അടര്‍ത്തിയെടുത്താണ് ഇപ്പോഴത്തെ പ്രചാരണം നടക്കുന്നതെന്ന് വിജയ് യേശുദാസ് വ്യക്തമാക്കി. പാട്ട് നിര്‍ത്തുകയാണ് എന്നോ മലയാളത്തില്‍ ഇനി പാടില്ലെന്നോ താന്‍ പറഞ്ഞിട്ടില്ല.
മാര്‍ക്കറ്റിംഗ് രീതി ആയിരിക്കാം
സോഷ്യല്‍ മീഡിയ വഴിയുളള പ്രചാരണങ്ങളേയും വിജയ് യേശുദാസ് വിമര്‍ശിച്ചു. വാട്‌സ്ആപ്പ് ഇപ്പോള്‍ ഒരു ന്യൂസ് ചാനല്‍ ആയി മാറിയിരിക്കുകയാണെന്ന് വിജയ് യേശുദാസ് കുറ്റപ്പെടുത്തി. താന്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നുളള ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് ചിലപ്പോള്‍ അവരുടെ മാര്‍ക്കറ്റിംഗ് രീതി ആയിരിക്കാമെന്നും വിജയ് യേശുദാസ് ചൂണ്ടിക്കാട്ടി.
പാട്ട് നിര്‍ത്തുകയാണെന്ന് പ്രചരിപ്പിച്ചു
താന്‍ ആ പറഞ്ഞത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ആ അഭിമുഖം മുഴുവനായി വായിച്ചാല്‍ ഒരാള്‍ക്ക് വ്യക്തമാകുന്നതാണ്. അഭിമുഖം മുഴുവനായി വായിപ്പിക്കാന്‍ വേണ്ടി ആണല്ലോ അത്തരമൊരു തലക്കെട്ട് അവര്‍ അതിന് കൊടുത്തത് എന്നും വിജയ് യേശുദാസ് പറഞ്ഞു. എന്നാല്‍ ആ തലക്കെട്ടിന്റെ ഭാഗം മാത്രമെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ താന്‍ പാട്ട് നിര്‍ത്തുകയാണെന്ന് പ്രചരിപ്പിച്ചുവെന്നും വിജയ് ആരോപിച്ചു.
ഒരിക്കലും പറഞ്ഞിട്ടില്ല
താന്‍ പാട്ട് നിര്‍ത്തുകയാണ് എന്നോ മലയാളത്തില്‍ പാടുകയില്ലെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല. കുറച്ച് കൂടി സൂക്ഷിച്ച് മാത്രമേ മലയാള സിനിമയില്‍ പാട്ടുകള്‍ പാടാന്‍ തിരഞ്ഞെടുക്കുകയുളളൂ എന്നാണ് താന്‍ പറഞ്ഞത്. അര്‍ഹിക്കുന്ന പരിഗണന ലഭിക്കണം എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നും വിജയ് യേശുദാസ് വ്യക്തമാക്കി.
പ്രായമാകുമ്പോള്‍ സെക്യൂരിറ്റിയുടെ ജോലി
വെറുതെ കുറേ പൈസ തനിക്ക് വാരിത്തരൂ എന്നതല്ല താന്‍ പറഞ്ഞത്. താന്‍ ചെയ്യുന്ന ജോലിക്ക് ഉളള പ്രതിഫലം കൃത്യമായി തന്നാല്‍ മതി എന്നാണെന്നും വിജയ് യേശുദാസ് പറഞ്ഞു. ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുളള ഗായകരുടെ അവസ്ഥ പോലും കഷ്ടമാണെന്നും വിജയ് പറയുന്നു. അത്തരം ഗായകര്‍ പോലും പ്രായമാകുമ്പോള്‍ സെക്യൂരിറ്റിയുടെ ജോലി ചെയ്യേണ്ടി വരുന്നു.
ഗായകര്‍ കുടിലില്‍ താമസിക്കുകയാണ്
അല്ലെങ്കില്‍ അത്തരം ഗായകര്‍ കുടിലില്‍ താമസിക്കുകയാണ്. എന്തുകൊണ്ട് സംഗീതജ്ഞര്‍ക്ക് അത്തരം ഒരു അവസ്ഥ വരണം എന്നാണ് താന്‍ ചോദിക്കുന്നത്. ഒരു സിനിമയില്‍ പാടുന്ന ഗായകനും അല്ലെങ്കില്‍ സംഗീത സംവിധായകനും എന്താണ് പ്രതിഫലം ലഭിക്കുന്നത് എന്ന് ആ ഇന്‍ഡസ്ട്രി ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിജയ് യേശുദാസ് അഭിപ്രായപ്പെട്ടു.
പറഞ്ഞത് എല്ലാവര്‍ക്കും വേണ്ടി
അര്‍ഹിക്കുന്ന പരിഗണന എല്ലാവര്‍ക്കും ലഭിക്കണം എന്നാണ് താന്‍ പറയുന്നത്. അത് പറഞ്ഞത് എല്ലാവര്‍ക്കും വേണ്ടിയാണ്. അത് മനസ്സിലാക്കാന്‍ കഴിയുന്നവര്‍ മനസ്സിലാക്കട്ടെ എന്നും വിജയ് യേശുദാസ് വ്യക്തമാക്കി. വനിതയിലെ അഭിമുഖത്തിന് പിന്നാലെ വിജയ് യേശുദാസിനോട് യോജിച്ചും വിമര്‍ശിച്ചും അടക്കം നിരവധി പേര്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു.
അത് കൂടുതലാണല്ലോ
തനിക്ക് മാത്രമല്ല അച്ഛനും പ്രസിദ്ധ ഗായകനുമായ യേശുദാസിനുണ്ടായ അനുഭവം അടക്കം വിജയ് പങ്കുവെച്ചിരുന്നു. അരനൂറ്റാണ്ടിലധികമായി പാടുന്ന യേശുദാസ് ആറക്ക സംഖ്യ പ്രതിഫലമായി ചോദിക്കുമ്പോള്‍ പോലും അത് വലിയ തുകയാണ് എന്നാണ് പറയുന്നതെന്ന് വിജയ് ആരോപിച്ചു. അടുത്തിടെ യേശുദാസിനെ കൊണ്ട് പാടിക്കാനായി ഒരു നിര്‍മ്മാതാവ് വിളിക്കുകയും പ്രതിഫലം പറഞ്ഞപ്പോള്‍ അത് കൂടുതലാണല്ലോ എന്ന് മറുപടി നല്‍കുകയുമാണ് ഉണ്ടായതെന്നും വിജയ് പറയുകയുണ്ടായി.
സംഗീത സംവിധായകരുടെ ഗതികേട്
സംഗീത സംവിധായകൻ എം ജയചന്ദ്രനും സമാന അനുഭവം പങ്കുവെച്ചിരുന്നു.സംഗീത സംവിധായകന്റെ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ലെന്നാണ് എം ജയചന്ദ്രന്റെ വെളിപ്പെടുത്തല്‍. മലയാള സിനിമാ രംഗത്ത് ഏറ്റവും കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നത് സംഗീത സംവിധായകര്‍ക്കാണ് എന്ന് ജയചന്ദ്രന്‍ പറഞ്ഞു. മറ്റ് പരിപാടികളും റിയാലിറ്റി ഷോകളും ചെയ്യേണ്ടി വരുന്നത് സംഗീത സംവിധായകരുടെ ഗതികേടാണ് എന്നും ജയചന്ദ്രന്‍ പറഞ്ഞു.
Recommended Video