ഡോളര്‍ കടത്ത്: ശിവശങ്കറിനെതിരെയുള്ള പുതിയ കേസ് പഴുതുകളടച്ചതോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടുവരുമ്പോള്‍ ആയിരുന്നു ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്.
എം ശിവശങ്കർ ആശുപത്രിയിൽ തന്നെ, ആൻജിയോഗ്രാം ടെസ്റ്റ് നടത്തി, കസ്റ്റംസ് എത്തിയത് അറസ്റ്റിനെന്ന് സൂചന
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നില്ല കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നത് എന്നാണ് വിവരം. അനധികൃതമായി ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട പുതിയ കേസില്‍ ആയിരുന്നു അത്. ശിവശങ്കറിന് ഇതില്‍ പങ്കുണ്ടെന്ന് കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍...
ചോദ്യം ചെയ്യാന്‍
കഴിഞ്ഞ രണ്ട് തവണ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണയും അദ്ദേഹം അസൗകര്യം അറിയിച്ച് ചോദ്യം ചെയ്യലിന് ഹാജരായില്ല. മൂന്നാം തവണ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ദേഹാസ്വാസ്ഥ്യം.
വേറെ കേസ്
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നല്‍കി നോട്ടീസില്‍ ആണ് സ്വര്‍ണക്കടത്ത് കേസ് അല്ല, പുതിയ കേസ് ആണെന്ന് വ്യക്തമായത്. വീണ്ടും ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ ആകുമോ എന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അത് അംഗീകരിച്ചില്ല എന്നാണ് വിവരം.
1.90 ലക്ഷം ഡോളര്‍
1.90 ലക്ഷം ഡോളര്‍ (1.39 കോടി രൂ) ഇന്ത്യയില്‍ നിന്ന് അനധികൃതമായി കടത്തി എന്ന കേസിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിച്ചത് എന്നാണ് വിവരം. യുഎഇ എംബസി ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് ആണ് ഡോളര്‍ കടത്തിയത് എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ശിവശങ്കറിന്റെ പങ്കെന്ത്
ഇന്ത്യന്‍ രൂപ ഡോളറിലേക്ക് മാറ്റി നല്‍കാന്‍ ഇടപെട്ടത് എം ശിവശങ്കര്‍ ആണെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറില്‍ നിന്ന് ഇതിനായി വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഏതാണ് ആ പണം
ലൈഫ് മിഷനില്‍ ഒരു കോടി രൂപ സ്വപ്‌നയ്ക്ക് കൈക്കൂലി കിട്ടി എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ നാല് കോടിയില്‍ അധികം രൂപയാണ് കൈക്കൂലിയായി കൈമാറിയത് എന്ന് കൈരളി ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്തെ കഫേ കോഫിഡേയ്ക്ക് മുന്നില്‍ വച്ചായിരുന്നു ഈ പണം കൈമാറ്റം എന്നും കൈരളി ടിവി വെളിപ്പെടുത്തിയിരുന്നു.
ഗൂഢാലോചന
ഈ സംഭവത്തില്‍ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ഒപ്പം എം ശിവശങ്കറും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ ആയിരുന്നു രണ്ട് തവണ അദ്ദേഹത്തെ വിളിപ്പിച്ചത് എന്നും പറയുന്നു. കേസില്‍ ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസിന് നിയമോപദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video
അറസ്റ്റിലായിരുന്നെങ്കില്‍
ഒക്ടോബര്‍ 16 ന് ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് രണ്ട് ദിവസം പുറത്തിറങ്ങാന്‍ ആകുമായിരുന്നില്ല. തിങ്കളാഴ്ച മാത്രമേ കോടതിയെ സമീപിക്കാനും സാധിക്കുമായിരുന്നുള്ളു.