'ഒരു മഞ്ജു വാര്യർ മാത്രമല്ല, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ എന്നെ ആക്രമിക്കാൻ വന്നു', സനലിനെതിരെ ഹണി ഭാസ്കരൻ
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്ന സംവിധായകൻ സനൽ കുമാർ ശശിധരന് എതിരെ എഴുത്തുകാരി ഹണി ഭാസ്കരൻ. മഞ്ജു വാര്യർ മാത്രമല്ലെന്നും എല്ലാ കാലത്തും സ്ത്രീകൾ ഇയാളുടെ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹണി ഭാസ്കരൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോൾ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്രമിക്കാൻ വന്നിരുന്നുവെന്നും പിന്നീട് നിയമപരമായി നീങ്ങിയപ്പോൾ പോസ്റ്റിലെ തന്റെ ഫോട്ടോ നീക്കിയെന്നും ഹണി ഭാസ്കരൻ പറയുന്നു.
ഹണി ഭാസ്കരന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' ഇപ്പോൾ സെക്രട്ടറിയേറ്റിനു മുൻപിൽ മഞ്ജുവാര്യർക്കു വേണ്ടി എന്ന് നിലവിളിച്ചോണ്ട് നിരാഹാരം ഇരിക്കുന്ന സമര നായകൻ സനൽ കുമാർ ശശിധരനെ കുറിച്ചാണ്.... എഫ് ബിയുടെ തുടക്ക കാലം. അന്നീ മഹാൻ ഓടി നടന്ന് സ്ത്രീകളെ ഓഡിറ്റ് ചെയ്യുന്നത് പതിവായിരുന്നു. ഇയാളുടെ അധിക്ഷേപം ഭയന്ന് എഫ് ബി യിലും ബ്ലോഗിലും ഒന്നും പലരും കേറാതായി. അങ്ങനെ ഇരിക്കേ എന്റെ ഒരു കവിതയ്ക്ക് ശ്രീകുമാരൻ തമ്പി സാർ പോസിറ്റീവ് കമന്റ് ഇട്ടതു കണ്ടു സഹിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ടാണ് ഇയാൾ ആദ്യം എന്നോട് ഇടയുന്നത്. സാർ അതിന് കൃത്യമായി അങ്ങേർക്കു മറുപടിയും കൊടുത്തു. അതോടെ ആ കഥ കഴിഞ്ഞു.
ഇയാൾക്ക് ഇയാളെ ഒഴികെ മറ്റൊരു മനുഷ്യനെയും ജനാധിപത്യ മര്യാദയോടെ കാണാനേ പറ്റാതെ പുള്ളി വീണ്ടും എഴുതുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത് തുടർന്നു. സിനിമകൾ ശ്രദ്ധിക്കപ്പെട്ടത്തോടെ ഗർവ്വിന്റെയും മെയിൽ ഈഗോയുടെയും അസ്കിത വീണ്ടും കൂടി. ഇയാൾക്കും ഇയാളെ അനുകൂലിക്കുന്നവർക്കും മാത്രേ ബുദ്ധി ഉളളൂ എന്നും അവർക്ക് മാത്രേ സാഹിത്യം കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നും അല്ലാത്തവരെ കൃമികളെ പോലെയും പുള്ളി കണ്ടു തുടങ്ങി.

അന്നിയാളെ അനുകൂലിക്കാൻ പരസ്പരം പുറം ചൊറിഞ്ഞു മഹാന്മാർ ആക്കുന്ന ഒരു വലിയ കൊക്കസ് തന്നെ ഉണ്ടായിരുന്നു. അവര് ചൂണ്ടിക്കാണിക്കുന്നവർ അല്ലാതെ വേറെ ആരും ഈ സൊ കോൾഡ് പട്ടികയിൽ പെട്ടിരുന്നില്ല. എതിര് പറഞ്ഞാൽ അപ്പൊ വരും തേനീച്ചക്കൂടിന് കല്ലേറ് കിട്ടിയ പോലെ ഒരുമിച്ച്. ഇയാളാൽ അന്ന് സോഷ്യൽ മീഡിയയിൽ ഓഡിറ്റ് ചെയ്യപ്പെട്ട ഒരുപാട് സ്ത്രീകൾ ഉണ്ട്. ആക്ഷേപം ആണ് അന്നും ഇന്നും മെയിൻ.
ശേഷം ഇതിയാനെ വീണ്ടും കാണുന്നത് രാഹുൽ മാങ്കൂട്ടം വിഷയം വന്നപ്പോൾ എന്നെ ആക്രമിക്കാൻ വന്നപ്പോൾ ആണ്. തീരേ മതിപ്പില്ലാത്ത സ്ത്രീയോടുള്ള പക വീണ്ടും വെളിയിൽ ചാടി. ഈ ബ്ലഡി സൈക്കോ എന്റെയും മാങ്കൂട്ടത്തിന്റെയും ഫോട്ടോ ചേർത്ത് വെച്ച് ഒരു നെടുനീളൻ പോസ്റ്റ്. അബ്യൂസേഴ്സ് അബ്യുസേഴ്‌സിനെ അനുകൂലിക്കുന്നത് സ്വാഭാവികം. നാർസിസ്റ്റുകൾ നാർസിസ്റ്റുകളെ അനുകൂലിക്കുന്നത് പോലെ തന്നെ.
മാങ്കൂട്ടം വിഷയത്തിൽ സോഷ്യൽ മീഡിയയിൽ അതിഭീകരമായ സൈബർ അറ്റാക് ഞാൻ നേരിട്ടപ്പോൾ സ്ലറ്റ് ഷേമിങ് നടത്തിയ കുറേ പേർക്ക് എതിരെ നിയമപരമായി ഞാൻ മുന്നോട്ട് പോയി. കേസ് കൊടുത്തു. അതിന്റെ FIR കോപ്പി ഞാൻ എഫ് ബി യിൽ പബ്ലിഷ് ചെയ്തപ്പോൾ, ഈ പറഞ്ഞ ധൈര്യവാനായ സമര നായകൻ കേസ് പേടിച്ച് പോസ്റ്റിൽ നിന്നും ആ ഫോട്ടോസ് മുക്കി. സ്റ്റേറ്റ് അവാർഡ് കിട്ടിയ സംവിധായകന്റെ ഒരു നിലപാട് നോക്കണേ... മേൽപ്പറഞ്ഞ രണ്ട് വിഷയയത്തിലെയും ഫോട്ടോയും ലിങ്കും അതിന്റെ സ്ക്രീൻ ഷോട്ടും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
പറഞ്ഞ് വന്നത്, ഇയാളുടെ ആക്രമണ രീതിയെ കുറിച്ചാണ്. തന്നോട് തെറ്റിയാൽ സ്ത്രീകൾ ആണെങ്കിൽ അധിക്ഷേപിച്ചു തീർത്ത് കളയും. എല്ലാ കാലത്തും ഇയാളുടെ അധിക്ഷേപങ്ങൾ സ്ത്രീകൾ നേരിട്ടിട്ടുണ്ട്. ഒരു മഞ്ജു വാര്യർ മാത്രമല്ല. സ്വന്തം ദുരനുഭവങ്ങൾ എഴുതുന്ന സ്ത്രീകളോട് നിങ്ങൾക്ക് മാത്രമെന്താ ഇങ്ങനെ എന്ന് ചോദിച്ചു വിരട്ടി വിടാൻ നോക്കുന്ന സൈക്കോകളുടെ ഇടയിലേക്ക്, അതിന്റെ പേരിൽ ഒരു ഫോട്ടോ ഇട്ടാൽ പോലും അതിന്റെ ചോട്ടിൽ വന്ന് കൂട്ടായാക്രമണം നടത്തുന്നവർക്ക് ഇടയിലേക്ക് വീണ്ടും ഒരനുഭവം പറയുക എന്നത് എക്സ്ട്രാ എനർജി ഇടേണ്ട വല്യ ടാസ്‌ക്കാണ്.
സ്ത്രീയായി ജനിക്കുക എന്നത് തന്നെ ഇവർക്കിടയിൽ ക്രൈം പോലെയാണ്. അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒച്ച കൂടുതൽ കേൾപ്പിക്കുന്ന സ്ത്രീയാണെങ്കിൽ പിന്നെ പറയേം വേണ്ട. എന്നിട്ടും ഈ സ്‌പേസിൽ വന്ന് ഇത് പറയാൻ കാരണം ഇയാൾക്കുള്ളിലെ സ്ത്രീ വിരുദ്ധൻ പെട്ടന്ന് ഉണ്ടായതല്ല എന്ന് പറയാൻ ആണ്. കാലങ്ങളായി ഇയാൾ സ്ത്രീകൾക്ക് എതിരെ ചെയ്തു കൊണ്ടിരിക്കുന്ന ഉപദ്രവം ബോധ്യപ്പെടുത്താൻ ആണ്.
വായ് ഗുളിക പോലെ ഒന്ന് വീതം മൂന്ന് നേരം സ്ത്രീകൾക്കെതിരെ വൃത്തികേട് പറയുന്ന, ജീവിതവും സെക്സും കൊടുക്കാൻ തയ്യാറാണ് എന്ന് ആ സ്ത്രീകളുടെ പേര് വരെ വെച്ച് എഴുതുന്ന ആറാട്ടണ്ണൻ ആയാലും താൻ പറയുന്ന രീതിയിൽ മഞ്ജു അടക്കമുള്ള സ്ത്രീകൾ പ്രതികരിക്കണം അല്ലെങ്കിൽ പരസ്യമായി അധിക്ഷേപിച്ചു തീർത്ത് കളയുമെന്ന പ്രവണതയിൽ സത്യാഗ്രഹം ഇരിക്കുന്ന സനൽ കുമാർ ആയാലും ഇവരെ പൂട്ടേണ്ട നടപടിയിലേക്ക്, ചികിത്സിക്കേണ്ട നടപടിയിലേക്ക് സർക്കാർ നീങ്ങണം. അതൊരു സാമൂഹ്യ നന്മ ആയിരിക്കും.
എത്ര അടിസ്ഥാനരഹിതമാണ് സനൽ കുമാർ ശശിധരൻ മഞ്ജു വാര്യർക്കു എതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്ന് മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ നല്ല വെടിപ്പായി എഴുതിയിട്ടുണ്ട്. ഇത് കേവലം ഒരു മഞ്ജു വാര്യർ എന്ന അഭിനേത്രി മാത്രം നേരിടുന്ന പ്രശ്നം അല്ല. ജനാധിപത്യ മര്യാദയുടെ സകല സീമകളും ലംഘിച്ച് ഇവരേ പോലുള്ള സ്ത്രീവിരുദ്ധരുടെ ഒന്നും അവരാതം സഹിക്കേണ്ട ഒരു ബാധ്യതയും ഇവിടെ ഒരു സ്ത്രീക്കുമില്ല. ഇത് ഞങ്ങൾക്ക് കൂടി അവകാശപ്പെട്ട ലോകമാണ്. സിസ്റ്റമാണ്. ആ സിസ്റ്റത്തെ വെടിപ്പായി കൊണ്ട് നടക്കേണ്ട ഉത്തരവാദിത്തം സർക്കാരിനും നിയമപാലകർക്കുമുണ്ട്...! സ്ത്രീകൾക്കിവിടെ ആത്മാഭിമാനത്തോടെ ജീവിക്കണം''.



Click it and Unblock the Notifications
