സുപ്രീം കോടതിയുടെ മാത്രമല്ല, ജനകീയ കോടതിയുടെ വിധിയും മോദി ഭരണത്തിന് തിരിച്ചടിയായിരിക്കും; മന്ത്രി എംബി രാജേഷ്
ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തയെ വിട്ടയച്ച സുപ്രീം കോടതി വിധിയിൽ മോദി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി മന്ത്രി എംബി രാജേഷ്. മോദി ഭരണകുടത്തിന് ലഭിച്ച മറ്റൊരു പ്രഹരമാണ് കോടതി ഉത്തരവെന്നും മോദി- ഷാ അച്ചുതണ്ടിന്റെ ചട്ടുകമായി അധഃപതിച്ച് എന്തു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന ഡൽഹി പോലീസിന്റെ താന്തോന്നിത്തത്തിനുള്ള അടി കൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ മാത്രമല്ല, ജനകീയ കോടതിയുടെ വിധിയും മോദി ഭരണത്തിന് തിരിച്ചടിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ് ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്. പ്രബീറിൻ്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. യുഎപിഎ ചുമത്തി കഴിഞ്ഞ ഒക്ടോബർ മുതൽ ആറു മാസത്തിലധികമായി പ്രബീറിനെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. മോദി- ഷാ അച്ചുതണ്ടിന്റെ ചട്ടുകമായി അധഃപതിച്ച് എന്തു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന ഡൽഹി പോലീസിന്റെ താന്തോന്നിത്തത്തിനുള്ള അടി കൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ നിയമവിരുദ്ധ നടപടികളെ കശക്കിയ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഒക്ടോബർ നാലിന് അറസ്റ്റ് ചെയ്ത പ്രബീറിനെ പുലർച്ചെ ആറു മണിക്ക് അസാധാരണ തിടുക്കത്തോടെ, അഭിഭാഷകനെ അറിയിക്കാതെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമാക്കി റിമാൻഡ് നോട്ടീസ് നൽകിയില്ല. റിമാൻഡ് അപേക്ഷയുടെ കോപ്പി പോലും നൽകിയത് റിമാൻഡ് ചെയ്ത ഉത്തരവിനു ശേഷമാണ്. ഡൽഹി പോലീസിൻ്റെ നിയമവിരുദ്ധമായ നടപടികളിൽ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. പുർക്കായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് പറയാൻ തങ്ങൾക്ക് ഒട്ടും സംശയമില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവടങ്ങിയ ബഞ്ച് വ്യക്തമാക്കി.
മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്. ഇതേപോലെ യുഎപിഎ ചുമത്തി ഭീമാ കൊറേഗാവ് കേസിൽ വർഷങ്ങളായി ജയിലടച്ച ബുദ്ധിജീവികളുടെ കൂട്ടത്തിലുള്ള ഗൗതം നവ്ഖാലേക്ക് ജാമ്യം കിട്ടിയത് ഇന്നലെയായിരുന്നു. പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പ് അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ജാമ്യവും സുപ്രീംകോടതിയുടെ അസാധാരണമായ ഇടപെടലിലൂടെ ആയിരുന്നു.
ജെ എൻ യു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന രാത്രിയിൽ ആ വാർത്ത തിഹാറിൽ കഴിയുന്ന കെജ്രിവാളിനെയും ജെഎൻയു പൂർവവിദ്യാർത്ഥിയായ പ്രബീറിനെയും ആഹ്ലാദിപ്പിക്കുമെന്ന് ഞാനിവിടെ കുറിച്ചിരുന്നു. മോദി ഭരണത്തിനെതിരായ തിരിച്ചടികളുടെ തുടക്കമാണ് ജെ എൻ യു ഫലമെന്നും പറഞ്ഞിരുന്നു. മോദി വാഴ്ചയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുന്നു. സുപ്രീം കോടതിയുടെ മാത്രമല്ല, ജനകീയ കോടതിയുടെ വിധിയും മോദി ഭരണത്തിന് തിരിച്ചടിയായിരിക്കും. ഇന്ദിരാഗാന്ധിയുടെ ജയിലിനെയും അടിയന്തരാവസ്ഥയേയും അതിജീവിച്ച പ്രബീർ പുർക്കായസ്ഥ എന്ന ധീരൻ ഇപ്പോൾ ഇതാ മോദിയുടെ തുറുങ്കിനെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു. ജൂൺ നാലിൻ്റെ നല്ല വാർത്ത കേൾക്കാൻ പ്രബീർ പുറത്തുണ്ടാകും. എൻ്റെ സുഹൃത്ത് കൂടിയായ പ്രബീറിൻ്റെ മോചനം വ്യക്തിപരമായും വലിയ സന്തോഷമാണ്. Welcome back Com. Prabir. Red Salute.












Click it and Unblock the Notifications