പന്തീരാങ്കാവ് കേസിൽ താഹക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം, തയ്യാറല്ലെന്ന് അലൻ എന്‍ഐഎ കോടതിയിൽ
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട പന്തീരാങ്കാവ് യുഎപിഎ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അലന് ഷുഹൈബ്. എന്‍ഐഎ കോടതിക്ക് മുന്നിലാണ് അലന് ഇക്കാര്യം വ്യക്തമാക്കിയത്. മാപ്പ് സാക്ഷിയാകണമെന്ന് പല കോണുകളില്‍ നിന്നും തനിക്ക് നേരെ ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നും അലന് വെളിപ്പെടുത്തി. കേസില്‍ അലനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട താഹ ഫസലിന് എതിരെ മൊഴി നല്‍കാനാണ് സമ്മര്‍ദ്ദം എന്നാണ് ആരോപണം.
എന്നാല്‍ അത്തരത്തില്‍ മൊഴി നല്കാന് താന്‍ തയ്യാറല്ലെന്ന് അലന് കോടതിയില്‍ വ്യക്തമാക്കി. താഹയ്ക്ക് എതിരെ മൊഴി നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാം എന്നാണ് പറയുന്നത് എന്നും അലന് പറഞ്ഞു. അതേസമയം അലന്റെ ആരോപണം എന്‍ഐഎ നിഷേധിച്ചു. മാപ്പുസാക്ഷിയാകാന്‍ അലന് മേല്‍ സമ്മര്‍ദ്ദം ഇല്ലെന്നും താല്പര്യം ഉണ്ടെങ്കില്‍ മാത്രം മാപ്പുസാക്ഷിയാകാം എന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
കാക്കനാട് ജയിലില്‍ ആണ് അലനേയും താഹയേയും താമസിപ്പിച്ചിരുന്നത്. കൊവിഡ് മൂലമുളള ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വക്കീലിനെ കാണാനും മറ്റുമുളള സൗകര്യത്തിനായാണ് ഇരുവരേയും വിയ്യൂരില്‍ നിന്ന് കാക്കനാട്ടേക്ക് മാറ്റാന്‍ കോടതി നേരത്തെ അനുമതി നല്‍കിയത്. എന്നാല്‍ തിരിച്ച് വിയ്യൂരിലേക്ക് തന്നെ മാറ്റണം എന്നാവശ്യപ്പെട്ട് അലനും താഹയും കോടതിയെ സമീപിക്കുകയായിരുന്നു.
കാക്കനാട് ജയിലില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയില്‍ മാറ്റത്തിനുളള ആവശ്യം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് എന്‍ഐഎ കോടതി ഹര്‍ജി പരിഗണിച്ചത്. അതിനിടെയാണ് തനിക്ക് മേല്‍ മാപ്പുസാക്ഷിയാകാനുളള സമ്മര്‍ദ്ദമുളളതായി അലന് വെളിപ്പെടുത്തിയത്. അലനേയും താഹയേയും വിയ്യൂരിലേക്ക് മാറ്റാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
2019 നവംബറിലാണ് അലനേയും താഹയേയും കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടേയും പക്കല്‍ നിന്ന് മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന ലഘുലേഖകളും മറ്റും പിടികൂടി എന്നാണ് പോലീസ് വാദം. ഇരുവര്‍ക്കും മേല്‍ യുഎപിഎ ചുമത്തിയതിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസില്‍ തെളിവുകളൊന്നും ഇല്ലാത്തതിനാലാണ് അലനെ മാപ്പ് സാക്ഷിയാക്കാനുളള ശ്രമം എന്‍ഐഎ നടത്തുന്നത് എന്ന് ആക്ഷേപം ഉയരുന്നത്.