പണം എവിടെയോ 'തങ്ങി': ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചേര്‍ച്ച; അന്വേഷണത്തിന് കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന ബിജിപിയില്‍ വലിയ പ്രതിസന്ധികളാണ് രൂപപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ തോല്‍വിയില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ തല തിരഞ്ഞെടുപ്പ് അവോകന യോഗത്തിലായിരുന്നു വാക് പോര്. നേമത്തുള്‍പ്പടെ അടിയുറച്ച വോട്ടുകള്‍ പോലും നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ശക്തമാണ്. ദേശീയ തലത്തില്‍ വലിയ തോതില്‍ മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം പാര്‍ട്ടി പത്ത് വര്‍ഷം പിന്നോട്ട് പോയ സ്ഥിതിയാണെന്നും യോഗത്തില്‍ ആരോപണം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഫണ്ട് വിഹിതത്തെ കുറിച്ചുള്ള ആരോപണവും ശക്തമാവാന്‍ തുടങ്ങിയത്.
വികസനം പറഞ്ഞില്ല
എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന നേട്ടങ്ങള്‍ പറഞ്ഞാണ് വോട്ട് വിടിച്ചത്. ഒട്ടനവധി കേന്ദ്ര പദ്ധതികള്‍ ഉണ്ടായിട്ടും അത് ഉയര്‍ത്തിക്കാട്ടാതെ ചില വിവാദങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി. നിക്ഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ പാലക്കാട് ഒഴികെ ഒരിടത്തും സാധിച്ചില്ല. ഏറെ പ്രതീക്ഷിയുണ്ടായിരുന്ന വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രമാണ് വിവി രാജേഷിന് ലഭിച്ചത്.
വട്ടിയൂര്‍ക്കാവില്‍
രാജേഷിന് കഴിഞ്ഞ തവണ കുമ്മനം നേടിയതിനേക്കാള്‍ രണ്ടായിരം വോട്ടിന്റെ കുറവുണ്ടായി. വലിയ തിരിച്ചടിയാണ് നേരിട്ടതെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളില്‍ കുറവുണ്ടായിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം തിരുവനന്തപുരം അടക്കം പല ജില്ലയിലേയും തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തെ കുറിച്ചും വ്യാപക പരാതി ഉയര്‍ന്ന് വരുന്നത് പാര്‍ട്ടിയെ വെട്ടിലാക്കുന്നുണ്ട്.
ഫണ്ട് എവിടെ പോയി
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് താഴെ തട്ടില്‍ എത്തിയില്ലെന്ന ആരോപണം ശക്തമാണ്. ഇത് പ്രാദേശിക തലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായി വിലയിരുത്തപ്പെടുന്നു. ഇത്തരത്തിലുള്ള പരാതി വ്യാപകമായതോടെ വിഷയം അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബൂത്ത് തലത്തില്‍ എത്തിയില്ല
സംസ്ഥാനത്ത് ഒട്ടാകെ അനുവദിച്ച തുക ബൂത്ത് തലത്തിലേക്ക് കൃത്യമായി എത്തിയില്ല. ഇതുമൂലം ശക്തി കേന്ദ്രങ്ങളില്‍ പോലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മറ്റ് മുന്നണികളുമായി ഒപ്പത്തിനൊപ്പം പിടിക്കാന്‍ കഴിയാതെ പോകുന്ന സ്ഥിതിയുണ്ടായി. അതേസമയം, ബൂത്ത് തലത്തില്‍ വോട്ടുകള്‍ ചോര്‍ന്നതില്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വലിയ നിസംഗതയുണ്ടായിട്ടുണ്ടെന്നും നേതൃത്വം വിയിരുത്തുന്നു.
വന്‍തോതില്‍ ഫണ്ട് എത്തി
35 സീറ്റ് പിടിച്ചാല്‍ അധികാരമെന്ന വലിയ അവകാശ വാദങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും 10 ല്‍ കുറയാത്ത സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഏത് സാഹചര്യത്തിലും അത് അഞ്ചില്‍ കുറയില്ലെന്നും കണക്കാക്കി. ഇതുകൊണ്ട് തന്നെ കേരളത്തിലേക്ക് പ്രചരണത്തിനായി വന്‍തോതില്‍ ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തടക്കം
എന്നാല്‍ ഇത് താഴെ തട്ടില്‍ എത്തിയില്ലെന്നാണ് വലിയൊരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണം. ഇതോടെയാണ് ഫണ്ട് പോയ വഴി അന്വേഷിക്കാന്‍ ദേശീയ നേതൃത്വം തയ്യാറാവുന്നത്. നാല് എ ക്ലാസ് മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ഉണ്ടായിരുന്നത്. ബുത്ത് തലത്തിലെ പാളിച്ചകളാണ് ഇവിടെ തിരിച്ചടിക്ക് കാരണമായി കാണുന്നത്.
തിരിച്ചടിയായത്
ഫണ്ട് കൃത്യമായി എത്തിച്ച് നല്കി, ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനുള്ള സംവിധാനം ഉണ്ടായില്ല. വിഷയം ജില്ലാ പ്രസിഡന്റുമാരുടേയും സംസ്ഥാന ഭാരവാഹികളുടേയും ഓണ്‍ലൈന്‍ യോഗത്തിലും ചര്‍ച്ചയായി. സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതും ഹെലികോപ്ടര്‍ പ്രചാരണം ഉള്‍പ്പടെ തിരിച്ചടിയായതായും ആരോപണമുണ്ട്.
നേമത്തടക്കം
നേമം നഷ്ടമാകാന്‍ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്ന് വിലയിരുത്തപ്പെടുമ്പോഴും പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ചയുണ്ടായത് ബിജെപിയെ അലട്ടുന്നുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളില്‍ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതല്‍ 100 വോട്ടുകള്‍ വരെ കുറഞ്ഞു. ബൂത്തുതലത്തിലെ പ്രവര്‍ത്തന മികവില്ലായ്മയുടെ ഉദാഹരണങ്ങളായി ഇതും എടുത്തു കാട്ടപ്പെടുന്നു.
Recommended Video