ഭക്തിയ്ക്ക് പണം പ്രശ്നമല്ല... നോട്ട് നിരോധനത്തിനിടയിലും ശബരിമലയിൽ റെക്കോർഡ് വരുമാനം
നോട്ട് നിരോധനത്തിന് ഇടയിലും ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധന, വരുമാനവും ഇരട്ടിയായി
പത്തനംതിട്ട: രാജ്യത്ത് നോട്ട് നിരോധനം വലിയ ആഘാതം സൃഷ്ടിച്ചപ്പോഴും മതസ്ഥാപനങ്ങളെ ഇത് വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിശ്വാസത്തിന് മുന്നില്‍ പണദൗര്‍ലഭ്യം വിലങ്ങ് തടിയാക്കേണ്ടെന്ന് വിശ്വാസികള്‍ കരുതി കാണും. ശബരിമലയിലെ വരുമാനം ഇപ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി.
കഴിഞ്ഞ വര്‍ഷം ഈ സമയം ശബരിമലയില്‍ ലഭിച്ച വരുമാനത്തേക്കാല്‍ ഇപ്പോള്‍ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. മണ്ഡല വിളക്ക് ആകുന്നതോടെ ഇത് ഒന്നര കോടിയില്‍ അധികം ആകുമെന്നാണ് പ്രതീക്ഷ. മകര വിളക്കിന് മുന്നോടിയായി ഇപ്പോള്‍ 18 കോടി 32 ലക്ഷം രൂപ വരുമാനം കിട്ടിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌റെ കണക്ക്.
ഭക്തരുടെ വരവും കാര്യമായി കൂടിയിട്ടുണ്ട്. നാലരകോടിയിലേറെ അയ്യപ്പന്മാരാണ് ഇത് വരെ ശബരി മലയില്‍ എത്തിയത്. കഴിഞ്ഞ മണ്ഡലകാലം മൊത്തം നാല് കോടി പേര്‍ മാത്രമേ എത്തിയിരുന്നുള്ളു. മലചവിട്ടുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധന ഉണ്ട്.