3 പേരും കണക്കാ, ബിജെപിക്ക് ശബരിമല പ്രശ്നം പരിഹരിക്കാമായിരുന്നു, തുറന്നടിച്ച് എന്‍എസ്എസ്
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളും കണക്കാണെന്ന് എന്‍എസ്എസ്. തിരഞ്ഞെടുപ്പ് കാലമാവുമ്പോള്‍ ആരോപണങ്ങളുമായി ഇവര്‍ ഇറങ്ങിയതാണെന്നും എന്‍എസ്എസ് പറഞ്ഞു. കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും ബിജെപിയും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് നേട്ടത്തിനാണ് ശ്രമിക്കുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ പേരും പറഞ്ഞ് വിശ്വാസികളെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. അതില്‍ ആത്മാര്‍ത്ഥതയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
യുഡിഎഫോ ബിജെപിയോ ഇപ്പോള്‍ പറയുന്ന കാര്യത്തില്‍ യാതൊരു സത്യവുമില്ല. കേന്ദ്ര ഭരണം കൈയ്യിലിരിക്കെ ബിജെപിക്ക് ഒരു നിയമനിര്‍മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നില്ലേ ശബരിമല വിഷയം. എന്നാല്‍ അതുണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി യുഡിഎഫിന് നിയമസഭയില്‍ ബില്‍ കൊണ്ടുവരാമായിരുന്നു. അത് ഉണ്ടായില്ല. പകരം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനത്തിന് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
സര്‍ക്കാരിന് വിശ്വാസം സംരക്ഷിക്കണമെന്ന് ആഗ്രഹമോ താല്പര്യമോ ഉണ്ടെങ്കില്‍, സുപ്രീം കോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തണം. അല്ലെങ്കില്‍ നിയമനിര്‍മാണം വേണം. ഇതിലൂടെ മാത്രമേ പരിഹാരം കാണാന്‍ സാധിക്കൂ. സുപ്രീം കോടതിയുടെ വിധി നടപ്പായാല്‍ അത് ശബരിമലയില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലെയും നൂറ്റാണ്ടുകളായി നിലനിന്ന് വരുന്ന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങളും ഇല്ലാതാവും. മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കെന്ന പോലെ വിശ്വാസ സംരക്ഷണം ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Recommended Video
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
എന്‍എസ്എസ് നയം വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുകയാണ്. ശബരിമല വിഷയത്തില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ തന്നെ കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതിനായി എന്‍എസ്എസ് കേസില്‍ കക്ഷി ചേര്‍ന്നതാണ്. വിധി വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിധി നടപ്പാക്കാന്‍ തിടുക്കത്തില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട് ഇപ്പോഴും. പഴയ തീരുമാനത്തില്‍ തന്നെയാണ് എന്‍എസ്എസ്. അന്തിമ ഫലം വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.