'ഷാഫി പറമ്പിലിനു കോവിഡാണ് പോലും'; 'വിജയനും മരണത്തിൻ്റെ വ്യാപാരിയാണോ'? രൂക്ഷ വിമർശനം
പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് എതിരായ സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. ഷാഫി പറമ്പിലിന് കൊവിഡ് ബാധ, സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും എന്നാണ് സിപിഎം പുന്നയൂര്‍ക്കൂളം ലോക്കല്‍ കമ്മിറ്റി അംഗമായ സിടി സോമരാജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇതിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക് ഒരുങ്ങുകയാണ്. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയും രംഗത്തുണ്ട്. എന്‍എസ്യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഷാഫി പറമ്പിലിനു കോവിഡാണ് പോലും
'' ഷാഫി പറമ്പിലിനു കോവിഡാണ് പോലും. അതുകൊണ്ട് സാമൂഹിക അകലം പാലിക്കുന്നത് നന്നാകുമെന്ന് "സഖാവ് സോമരാജൻ". കൊറോണ വരും മുൻപ് സാമൂഹിക അകലത്തിനുമപ്പുറം, തങ്ങളെ എതിർക്കുന്നവരോട് അയിത്തവും, ഊരുവിലക്കും, നാടുകടത്തലും ഏറ്റവും ഒടുവിൽ വെട്ടിക്കൊല്ലലും നടത്തിയിരുന്ന CPIM എന്ന പ്രസ്ഥാനത്തിൻ്റെ പ്രതിനിധിയാണ് സോമരാജൻ. കോവിഡ് കാലത്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും പ്രചരിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും നിരന്തരം ഓർമ്മിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ തന്നെ പാർട്ടിക്കാരനാണ്, ഒരു MLA ക്ക് കോവിഡ് ആണെന്ന് പറഞ്ഞു ഭീതി പരത്തുന്നത്.
പടപ്പുറപ്പാട് നടത്തി
മലപ്പുറത്തെ യൂത്ത് കോൺഗ്രസ്സുകാരൻ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ട്രയിനുണ്ടെന്ന് കേട്ടു, അതിനാൽ സ്റ്റേഷനിൽ അന്വേഷിക്കണമെന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞപ്പോൾ, അതാ വ്യാജവാർത്ത പ്രചരിപ്പിച്ചെ എന്നു പറഞ്ഞ് കളക്ടറും SP യും അടക്കമുള്ളവർ പടപ്പുറപ്പാട് നടത്തി, അയാളെ പിടിച്ചു കൊണ്ട് പോയി ഇരുപത്തിനാല് മണിക്കൂർ ചോദ്യം ചെയ്ത നാടല്ലേ കേരളം? പിന്നെന്തുകൊണ്ടാണ് സോമരാജൻ ഇത്ര നീചമായ ഒരു പ്രചരണം നടത്തിയിട്ടും SP പോയിട്ട് ഒരു ഹോം ഗാർഡ് പോലും അയാളോട് ഒരു വാക്ക് അതെ പറ്റി ചോദിക്കാത്തത്.
വാളയാറാണോ നിങ്ങളുടെ വിഷയം?
ജനങ്ങൾ ജീവഭയത്താൽ പാനിക്ക് ആയി കഴിയുന്ന ഒരു സമയത്ത്, റിലീഫ് വർക്കിൽ സജീവമായി പങ്കാളിയാകുന്ന, ദിനവും ഉദ്യോഗസ്ഥരും സാധാരണക്കാരുമായി ധാരാളം മനുഷ്യരെ കാണുന്ന MLA ക്ക് കോവിഡ് ആണെന്ന് പറഞ്ഞ് പരത്തി ജനങ്ങളിൽ കൂടുതൽ ഭയം പരത്തുന്നത് ഒട്ടും ഗൗരവം അർഹിക്കുന്നില്ലായെന്നാണോ സർക്കാർ പറയുന്നത്? ഇനി വാളയാറാണോ നിങ്ങളുടെ വിഷയം?
ഷാഫി പറമ്പിൽ എന്തു വേണമായിരുന്നു
വാളയാർ എന്ന് പറയുമ്പോൾ രണ്ട് പിഞ്ചു കുട്ടികളെ പാർട്ടിക്കാർ പീഡിപ്പിച്ച് കൊന്നു കെട്ടി തൂക്കിയിട്ട് ആത്മഹത്യ എന്ന് പറഞ്ഞ് ഒതുക്കാൻ ശ്രമിച്ച സർക്കാരിനെതിരെ നിരന്തരം നിയമസഭയിലും, തെരുവിലും പോരാടിയ ഷാഫി പറമ്പിലിൻ്റെ ഇടപെടലിനെ പറ്റിയല്ല പറഞ്ഞത്, കഴിഞ്ഞ ദിവസം വാളയാർ അതിർത്തിയിൽ അയാൾ നടത്തിയ ഇടപെടലിനെ പറ്റിയാണ് പറയുന്നത്.ഷാഫി പറമ്പിൽ എന്തു വേണമായിരുന്നു എന്നാണ് നിങ്ങൾ പറയുന്നത്?
നോക്കി നില്ക്കണമായിരുന്നോ?
തമിഴ്നാടിൻ്റെ പാസ് നേടി കേരള അതിർത്തിയിൽ എത്തി, ഭക്ഷണം കഴിക്കാൻ പോയിട്ട് ഒന്ന് മൂത്രം ഒഴിക്കാൻ പോലും സൗകര്യമില്ലാതിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുളളവർക്ക് നേരെ രണ്ട് തവണ തമിഴ്നാട് പോലീസ് ലാത്തി വീശിയപ്പോൾ നോക്കി നില്ക്കണമായിരുന്നോ? പാസ്സില്ലാത്ത ഒരാളെയെങ്കിലും കയറ്റി വിടണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു എന്ന് തെളിയിച്ചാൽ, നിങ്ങൾക്കൊപ്പം ഞാനും അയാൾക്കെതിരെ പോസ്റ്റിടാം. ഇതൊരു വെല്ലുവിളിയായി തന്നെ കണ്ടോളു.
വിജയനും മരണത്തിൻ്റെ വ്യാപാരിയാണോ?
ഷാഫി പറമ്പിലടക്കമുള്ള ജനപ്രതിനിധികൾ ചെല്ലുന്നതിൻ്റെ തലേ ദിവസം വരെ ചെക്ക്പോസ്റ്റിൽ എത്തിയ നൂറു കണക്കിന് ആളുകൾക്കും ഇതു പോലെ സ്പോട്ട് പാസ്സ് കൊടുത്തതിൻ്റെ ഉത്തരവാദിത്വവും ഇവർക്കാണോ? ഡേറ്റ് വേരിയേഷൻ ഇഷ്യു നോക്കാതെ ആളുകളെ കടത്തി വിടാൻ പറഞ്ഞ വിജയനും മരണത്തിൻ്റെ വ്യാപാരിയാണോ? വയനാടും തിരുവനന്തപുരവുമടക്കമുള്ള മറ്റു സംസ്ഥാന അതിർത്തികളിൽ കൂടി സ്പോട്ട് പാസ്സ് നല്കി കടത്തി വിട്ട ഉദ്യോഗസ്ഥരും, നിങ്ങൾ പറയും പോലെ ഭരണം പിടിക്കാൻ തന്നെ ചെയ്തവരാണോ?
യൂത്ത് കെയറിനെയും കൊണ്ട് ഷാഫി പറമ്പിൽ
സർക്കാർ തന്നെ, 06.05.2020 ൽ ഇറക്കിയ ഓർഡർ പ്രകാരം ഈ വന്നവരെ ഇൻസ്റ്റിറ്റ്യൂഷൺ ക്വാറൻ്റൈനിൽ വിടണമെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞ് എന്ന് അറിയാതല്ല പോരാളികൾ എല്ലാം അയാൾക്കെതിരെ തിരിഞ്ഞിരിക്കുന്നതിൻ്റെ കാരണം. സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ്സും സമരം ചെയ്യുന്നത് മാത്രമല്ല നിങ്ങളുടെ പ്രശ്നം. നിങ്ങളുടെ ഏറ്റവും വലിയ ഇഷ്യു, DYFI യുടെ കുത്തകയെന്ന് നിങ്ങൾ തന്നെ ചാപ്പ കുത്തിയിരുന്ന സന്നദ്ധ സേവന മേഖലയിലേക്ക്, യൂത്ത് കെയറിനെയും കൊണ്ട് ഷാഫി പറമ്പിൽ കടന്നു വന്നതാണ്.
വളഞ്ഞു വെച്ചുള്ള അക്രമം
നിങ്ങളുടെ സ്പേസിലേക്ക് കയറി വരുന്ന ആരും നേരിടേണ്ടി വരുന്ന അതിക്രൂരമായ വളഞ്ഞു വെച്ചുള്ള അക്രമം തന്നെയാണ് ഷാഫി പറമ്പിൽ ഇപ്പോൾ നേരിടുന്നത്. വീട്ടിൽ ഭാര്യക്കൊപ്പം ഓംലേറ്റ് അടിച്ചോണ്ടിരിക്കാതെ, യൂത്ത് കെയർ പ്രവർത്തനം തുടങ്ങിയതും, ആളുകൾക്ക് മരുന്നും ഭക്ഷണവും എത്തിച്ചതും, മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം DYFIക്ക് മുൻപ് സന്നദ്ധ സേനയിൽ യൂത്ത് കോൺഗ്രസ്സ് ചേർന്നതും തൊട്ട് സർക്കാർ പ്രവാസികൾക്ക് സിം കൊടുത്തപ്പോൾ, യൂത്ത് കോൺഗ്രസ്സ് അവർക്ക് വിമാന ടിക്കറ്റ് കൊടുത്തത് വരെ ഷാഫി പറമ്പിലിൻ്റെ ചാർജ്ജ് ഷീറ്റിലെ മാപ്പർഹിക്കാത്ത തെറ്റാണ്. സോമരാജനെ പോലെയുള്ള സഖാക്കളെയാണോ, പ്രതിഭ MLA കൊറോണയെക്കാൾ വലിയ വയറസ് എന്ന് വിളിച്ചത്''.