രാത്രിയായാൽ കന്യാസ്ത്രീകൾക്ക് ബിഷപ്പിന്റെ അശ്ലീല സന്ദേശങ്ങൾ! വൈദികന്റെ വെളിപ്പെടുത്തൽ
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കൂടുതല്‍ കുരുക്കിലേക്ക്. ബിഷപ്പിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് വന്നിരിക്കുകയാണ്. ജലന്ധര്‍ രൂപതയിലെ തന്നെ വൈദികന്‍.
രണ്ട് വര്‍ഷത്തിനിടെ ബിഷപ്പ് പതിമൂന്ന് തവണ തന്നെ പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. ആരോപണ വിധേയനായ ബിഷപ്പ് മറ്റ് കന്യാസ്ത്രീകളേയും ഇത്തരത്തില്‍ സമീപിച്ചിരുന്നുവെന്നാണ് വൈദികന്റെ വെളിപ്പെടുത്തല്‍.
ബിഷപ്പിനെതിരെ വെളിപ്പെടുത്തൽ
മനോരമ, മാതൃഭൂമി അടക്കമുള്ള ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് വൈദികന്‍ ബിഷപ്പിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ജലന്ധര്‍ രൂപതയിലെ പല കന്യാസ്ത്രീകളും ബിഷപ്പിനെതിരെ തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വൈദികന്‍ വ്യക്തമാക്കുന്നു. പല കന്യാസ്ത്രീകളും ബിഷപ്പിന്റെ നോട്ടത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്.
എന്റെ മുത്തേ, എന്റെ മുത്തൊറങ്ങിയോ
ഒരുവക നോട്ടമാണ് ബിഷപ്പ് നോക്കുന്നതെന്നാണ് കന്യാസ്ത്രീകള്‍ പരാതിപ്പെട്ടിരുന്നത്. മാത്രമല്ല പല കന്യാസ്ത്രീകള്‍ക്കും രാത്രി പുള്ളി അശ്ലീലച്ചുവയുള്ള മെസ്സേജുകള്‍ അയക്കാറുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തുന്നു. എന്റെ മുത്തേ, എന്റെ മുത്തൊറങ്ങിയോ, എന്റെ മുത്തിന്റെ കൈ എവിടെയാ, ഇപ്പോള്‍ എവിടെയാണ് കിടക്കുന്നത് ഈ വക ചോദ്യങ്ങളാണ് ബിഷപ്പ് മെസ്സജയച്ച് ചോദിക്കുകയെന്നും വൈദികന്‍ പറയുന്നു.
പരാതിപ്പെട്ടിട്ടും നടപടിയില്ല
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധു കൂടിയായ വൈദികന്‍ ബിഷപ്പിന് കീഴില്‍ ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കന്യാസ്ത്രീയെ ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നുവെന്ന് വൈദികന്‍ പറയുന്നു. എന്നാല്‍ സഭ ആ പരാതിയിന്മേല്‍ നടപടിയൊന്നും എടുത്തില്ലെന്നും ആരോപണമുണ്ട്.
കാമപൂർത്തിക്ക് ഉപയോഗിക്കുന്നു
ഒന്‍പത് വൈദികര്‍ക്കൊപ്പമാണ് കന്യാസ്ത്രീയുടെ പരാതി സഭയില്‍ ഉന്നയിച്ചത്. ബിഷപ്പിന് എതിരായ പരാതികള്‍ പുറത്ത് വരാത്തത് അധികാരികളോടുള്ള ഭയം മൂലമാണെന്നും വൈദികന്‍ പറയുന്നു. ആരോപണ വിധേയനായ ബിഷപ്പിന് എതിരെ ഇതുവരേയും ഒരു നടപടി പോലും സഭ എടുത്തിട്ടില്ല. നിസഹായരായ കന്യാസ്ത്രീകളെ അതിക്രമിച്ച് കീഴ്‌പ്പെടുത്തി സ്വന്തം കാമപൂര്‍ത്തിക്ക് ഉപയോഗിക്കുകയാണ് ബിഷപ്പ് ചെയ്തത്.
കേസിൽ ഇടപെടാതെ ആലഞ്ചേരി
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് അദ്ദേഹം ശ്രമിച്ചത്. സംഭവം മാര്‍പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നുവെന്നും വൈദികന്‍ പറയുന്നു. കര്‍ദിനാളിനെ കാണാന്‍ പോയപ്പോള്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുമായി അദ്ദേഹം 15 മിനുറ്റ് രഹസ്യസംഭാഷണം നടത്തിയിരുന്നുവെന്നും വൈദികന്‍ പറയുന്നു.
15 മിനുറ്റ് രഹസ്യ സംഭാഷണം
ഒപ്പമുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകളെ ഒഴിവാക്കിയായിരുന്നു സംസാരം. കന്യാസ്ത്രീ എന്താണ് ആ പതിനഞ്ച് മിനിറ്റില്‍ പറഞ്ഞതെന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തണം. ആരോപണ വിധേയനായ ബിഷപ്പിനെ സഭാ അധ്യക്ഷന്‍മാര്‍ സംരക്ഷിക്കുകയാണ്. കന്യാസ്ത്രീ ആദ്യം പരാതി ഉന്നയിച്ചപ്പോള്‍ നടപടി എടുക്കുന്നതിന് പകരം ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്കാണ് സഭ ശ്രമിച്ചത് എന്നും വൈദികന്‍ ആരോപിക്കുന്നു.
പരാതിപ്പെട്ടപ്പോൾ ഭീഷണി
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയേയും കുടുംബത്തേയും ജലന്ധര്‍ രൂപത ഭീഷണിപ്പെടുത്തിയതായും വൈദികന്‍ ആരോപിച്ചു. അതിനിടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികളുമായി കന്യാസ്ത്രീകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. താല്‍പര്യക്കാരെ ബിഷപ്പ് സംരക്ഷിക്കുകയും വഴങ്ങാത്തവരോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും കന്യാസ്ത്രീകളുടെ പരാതിയില്‍ പറയുന്നു. കന്യാസ്ത്രീകളടക്കം 18 പേര്‍ ഇതിനകം സഭ വിട്ടുകഴിഞ്ഞു.