ബിഷപ്പിന്റെ ചെയ്തികൾക്ക് സാക്ഷികൾ, നിർണായകമായി 3 മൊഴികൾ, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടൻ
Recommended Video

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കുരുക്ക് മുറുകുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കവേ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് സൂചന.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുളള നിര്‍ണായക തെളിവുകളും മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ബിഷപ്പിന്റെ പല മൊഴികളും കള്ളമാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്.

പ്രകൃതി വിരുദ്ധ പീഡനം
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ അന്വേഷണ സംഘം തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നത് കന്യാസ്ത്രീയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ്. പീഡനവിവരം പുറത്ത് പറയരുത് എന്ന് ബിഷപ്പ് കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 2014 മുതല്‍ രണ്ട് വര്‍ഷത്തിനിടെ പതിമൂന്ന് തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

ഹൈക്കോടതി പറഞ്ഞത്
ബിഷപ്പിന് എതിരായ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക ശക്തമായ മൊഴികള്‍ അടക്കം പോലീസിന് ലഭിച്ച് കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കൂട്ടത്തില്‍ മൂന്ന് മൊഴികളാണ് നിര്‍ണായകം.

നിർണായക മൊഴികൾ
പീഡിപ്പിക്കപ്പെട്ടു എന്ന് കന്യാസ്ത്രീ പറഞ്ഞ ദിവസം ബിഷപ്പ് കുറുവിലങ്ങാട് മഠത്തിലെത്തി എന്ന് തെളിയിക്കുന്ന സുപ്രധാന മൊഴികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കുറുവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്ററില്‍ ബിഷപ്പിന്റെ വരവ് രേഖപ്പെടുത്തി കന്യാസ്ത്രീ ഇക്കാര്യം പോലീസിന് മൊഴിയായി നല്‍കിയിട്ടുണ്ട്. ഒപ്പം ബിഷപ്പിന്റെ കാര്‍ ഡ്രൈവറുടെ മൊഴിയും കേസില്‍ വഴിത്തിരിവായി.

അന്ന് മഠത്തിലെത്തി
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസം ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു എന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ ദിവസം താന്‍ കുറുവിലങ്ങാട് മഠത്തില്‍ പോയിട്ടില്ല എന്നായിരുന്നു ബിഷപ്പിന്റെ മൊഴി. അന്ന് താന്‍ മുതലക്കോടത്തെ മഠത്തിലായിരുന്നു എന്നും ബിഷപ്പ് പറഞ്ഞിരുന്നു. ഇത് കളവാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഫോണും ലാപ്പും പിടിച്ചെടുത്തു
അന്നേ ദിവസം ബിഷപ്പ് മുതലക്കോടത്തെ മഠത്തില്‍ താമസിച്ചിട്ടില്ല എന്ന് അവിടുത്തെ സന്ദര്‍ശക രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ ലാപ്പ് ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം മഠങ്ങളിലെ സന്ദര്‍ശക രജിസ്റ്ററുകള്‍, ബിഷപ്പിന്റെ കേരളത്തിലെ ടൂര്‍ പരിപാടികള്‍ എന്നിവയടക്കം 34 രേഖകളും പോലീസിന്റെ പക്കലുണ്ട്.

വിശദീകരണം തൃപ്തികരം
അതിനിടെ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ മൊഴികളിലെ ചില വൈരുദ്ധ്യങ്ങള്‍ പോലീസിനെ കുഴക്കിയിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീ ആദ്യം കര്‍ദിനാളിന് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം നടന്നതായി പറഞ്ഞിരുന്നില്ല. ഇതാണ് പോലീസിന് സംശയമുണ്ടാക്കിയത്. എന്നാല്‍ ഇതിന് കന്യാസ്ത്രീ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് പോലീസ് പറയുന്നു.

ചോദ്യം ചെയ്ത ശേഷം
കര്‍ദിനാളിന് നല്‍കാനുള്ള പരാതി ടൈപ്പ് ചെയ്ത് തയ്യാറാക്കുമ്പോള്‍ മറ്റ് മൂന്ന് പേര്‍ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും പീഡന വിവരം അവര്‍ അറിയുമോ എന്ന് ഭയന്നാണ് അക്കാര്യം ഒഴിവാക്കിയതെന്നുമാണ് കന്യാസ്ത്രീ നല്‍കിയ വിശദീകരണം. പരാതി തയ്യാറാക്കിയ ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, കമ്പ്യൂട്ടര്‍ എന്നിവ പോലീസിന്റെ പക്കലുണ്ട്. കേസില്‍ 81 സാക്ഷിമൊഴികളാണുള്ളത്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷമാവും ബിഷപ്പിന്റെ അറസ്‌റ്റെന്നാണ് സൂചന.












Click it and Unblock the Notifications