രണ്ട് മുറികൾ.. അഞ്ചോളം ക്യാമറകൾ, അഞ്ഞൂറോളം ചോദ്യങ്ങൾ.. പീഡനക്കേസിൽ ബിഷപ്പ് പോലീസിന് മുന്നിൽ
കൊച്ചി: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള കളമൊരുങ്ങിയിരിക്കുകയാണ്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പോലീസ് നോട്ടീസ് നല്‍കിയതെങ്കിലും 11 മണിയോടെയാണ് ബിഷപ്പ് എത്തിയത്.
തൃപ്പൂണിത്തുറയില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. സുരക്ഷ പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലെ പോലീസ് ക്ലബ്ബിലേക്ക് മാറ്റിയിരിക്കുന്നത്. വന്‍ സജ്ജീകരണങ്ങളാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഒരുക്കിയിരിക്കുന്നത്.
പഴുതടച്ച് കുടുക്കാൻ
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പോലീസ് ക്ലബ്ബില്‍ വെച്ചാണ് അഞ്ചംഗ പോലീസ് സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത്. മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ കണ്ണ് വെട്ടിച്ച് നാടകീയമായാണ് ബിഷപ്പ് ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ എത്തിയത്. ചോദ്യം ചെയ്യലിന്റെ മുന്നൊരുക്കമെന്നോണം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി. പഴുതടച്ചുള്ള ചോദ്യം ചെയ്യലാണ് പോലീസ് ഉദ്ദേശിക്കുന്നത്.
ആധുനിക സജ്ജീകരണങ്ങൾ
തൃപ്പൂണിത്തുറയ്ക്ക് പുറമേ വൈക്കം ഡിവൈഎസ്പി ഓഫീസ്, ഏറ്റുമാനൂരിലെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രം എന്നിവിടങ്ങളിലും പോലീസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ ആയിരിക്കും ചോദ്യം ചെയ്യല്‍ എന്നായിരുന്നു ആദ്യത്തെ സൂചനകള്‍. എന്നാല്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് മേധാവികള്‍ യോഗം ചേര്‍ന്ന് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്.
അഞ്ചോളം ക്യാമറകൾ
ഹൈടെക് സംവിധാനങ്ങളാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന മുറിയില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ചോളം ക്യാമറകളാണ് ഈ മുറിയില്‍ ഒരുക്കിയിരിക്കുന്നത്. മൊഴി ചിത്രീകരിക്കുന്നതിനൊപ്പം ഓരോ ചോദ്യങ്ങളോടും ബിഷപ്പ് എങ്ങനെ പ്രതികരിക്കുന്നു എന്നത് പരിശോധിക്കാന്‍ മുഖഭാവങ്ങളും നിരീക്ഷിക്കും.
രണ്ട് മുറികൾ
രണ്ട് മുറികളാണ് ബിഷപ്പിനെ ചോദ്യം ചെയ്യലിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു മുറിയില്‍ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പുമായി നേര്‍ക്ക് നേര്‍ ഇരുന്ന് മൊഴി രേഖപ്പെടുത്തും. രണ്ടാമത്തെ മുറിയില്‍ ഉള്ള സംഘം ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ അവ അപ്പപ്പോള്‍ തന്നെ പരിശോധിക്കും.
പരിശോധന അപ്പോൾ തന്നെ
ബിഷപ്പ് പറയുന്ന കാര്യങ്ങളില്‍ സംശയമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ടവരോട് അന്വേഷിച്ച് വ്യക്തത വരുത്തുകയും ചോദ്യം ചെയ്യുന്ന സംഘത്തെ അറിയിക്കുകയും ചെയ്യും. നേരത്തെ ജലന്ധറില്‍ ബിഷപ്പിന്റെ മൊഴിയെടുക്കാന്‍ പോയ പോലീസ് സംഘത്തിന് അനുകൂലമായ സമീപനം ആയിരുന്നില്ല ബിഷപ്പിന്റെത്. മൊഴികളില്‍ പല പൊരുത്തക്കേടുകളും ഉണ്ടായിരുന്നു.
അറസ്റ്റ് നടക്കുമോ?
പ്രധാനമായും ബിഷപ്പ് കന്യാസ്ത്രീ താമസിക്കുന്ന മഠത്തില്‍ പോയിരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നു. ബിഷപ്പിനെ കയ്യില്‍ കിട്ടിയ സാഹചര്യത്തില്‍ സംശയമുള്ള എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുക എന്നതാണ് പോലീസ് ഉദ്ദേശിക്കുന്നത്. ബിഷപ്പ് കുറ്റക്കാരനാണ് എന്നാണ് ചോദ്യം ചെയ്യലിലെ നിഗമനം എങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും.
നീണ്ട ചോദ്യാവലി
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിലവില്‍ പോലീസിന് മുന്നില്‍ തടസ്സങ്ങളൊന്നും ഇല്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ ഇപ്പോള്‍ തന്നെ പോലീസിന്റെ പക്കലുണ്ട് എന്നാണ് സൂചന. അഞ്ഞൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങിയ ചോദ്യാവലിയാണ് ബിഷപ്പിന് വേണ്ടി പോലീസ് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും ധനികനായ എംഎൽഎ കെ മുരളീധരൻ.. ദരിദ്രർ രണ്ട് പേർ, സ്വത്ത് വിവരങ്ങൾ പുറത്ത്
ഇര ഉഡായിപ്പ്, ഫെമിനിച്ചികളുടെ നാറുന്ന കഥകൾ കയ്യിലുണ്ട്! അതിര് കടന്ന് അധിക്ഷേപം