ഫ്രാങ്കോയുടെ അറസ്റ്റില്‍ വേദനിച്ച് ഒരു കൂട്ടർ; പിന്തുണ ആർക്കുമില്ല, പക്ഷേ... കന്യാസ്ത്രീ സമരം തെറ്റ്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായി ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ബിഷപ്പ് എന്ന് റെക്കോര്‍ഡും ബലാത്സംഗ കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്ന ആദ്യ ബിഷപ്പ് എന്ന റെക്കോര്‍ഡും ഇനി ഫ്രാങ്കോ മുളയ്ക്കലിന്റെ പേരില്‍ ആയിരിക്കും.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷേ, അതൊന്നും അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ ഇപ്പോഴും തയ്യാറല്ല. അവര്‍ക്ക് ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമായ സംഭവം ആണ്.
കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ആണ് ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകം എന്ന് പറഞ്ഞ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. കന്യാസ്ത്രീകളുടെ സമരം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും കെസിബിസി കുറ്റപ്പെടുത്തുന്നുണ്ട്.
വേദനാജകനം എന്ന്
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തതും പിന്നീട് കസ്റ്റഡിയില്‍ വിട്ടതും കത്തോലിക്കാ സഭയെ സംബന്ധിച്ച് വേദനാജനകമാണെന്നാണ് കെസിബിസിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. കാര്യങ്ങള്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയായതില്‍ കെസിബിസി ഖേദവും രേഖപ്പെടുത്തുന്നുണ്ട്.
നിരപരാധിത്തം തെളിയിക്കാന്‍
കേസിന്റെ തുടരന്വേഷണവും വിചാരണയും നിഷ്പക്ഷമായും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാകാതേയും നടക്കണം എന്നതാണ് കെസിബിയുടെ വേറെ ഒരു ആവശ്യം. കുറ്റാരോപിതന് നിരപരാധിത്തം തെളിയിക്കാന്‍ കോടതിയില്‍ അവസരം ലഭിക്കുമെന്നും കെസിബിസി പ്രതീക്ഷിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളിക്ക് നിയം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്.
രണ്ട് പേര്‍ക്കും
ആരോപണം ഉന്നയിച്ച വ്യക്തിയുടേയും ആരോപണ വിധേയന്റേയും ആത്മാഭിമാനത്തേയും മനുഷ്യാന്തസ്സിനേയും അവഹേളിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നതായി കെസിബിസി ആരോപിക്കുന്നുണ്ട്. ഇത് മനുഷ്യത്വത്തിനും നീതിക്കും നിരക്കുന്നതല്ല എന്നും കെസിബിസി വിലയിരുത്തുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിമര്‍ശനം
കേസിന്റെ മറവില്‍ കത്തോലിക്കാ സഭയോട് വിരോധമോ അസൂയയോ ഉള്ള ചിലരും, നിഗൂഢലക്ഷ്യവും നിക്ഷിപ്ത താത്പര്യവും ഉള്ള ചില മാധ്യമ പ്രവര്‍ത്തകരും സഭയ്ക്കുള്ളിലെ ചില അസംതൃപ്തരും ചേര്‍ന്ന് സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്നും കെസിബിസി ആരോപിക്കുന്നുണ്ട്. ഒരുവ്യക്തിക്കെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ സഭയെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് കെസിബിസിയുടെ പക്ഷം.
ശരിയായ നടപടിയെടുത്തുവെന്ന്
കന്യാസ്ത്രീയുടെ പരാതി ലഭിച്ചപ്പോള്‍ ന്യായമായ സമയത്ത് ഉചിതമായ നടപടി സഭ സ്വീകരിച്ചിട്ടുണ്ട് എന്ന വിചിത്ര വാദവും കെസിബിസി മുന്നോട്ട് വയ്ക്കുന്നുണ്ട്. ബിഷപ്പിനെ ചുമതലകളില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തിയ സംഭവത്തെ കുറിച്ചും പത്രക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതിക്കാരിക്ക് സഭയില്‍ നിന്ന് നീതികിട്ടിയില്ല എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കെസിബിസി പറയുന്നു.
Recommended Video
കന്യാസ്ത്രീ സമരത്തിനെതിരെ
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തെ അംഗീകരിക്കാന്‍ കെസിബിസി തയ്യാറല്ല. സഭയേയും സഭാധികാരികളേയും കൂദാശകളെ പോലും പരസ്യമായി അവഹേളിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം ലഭിക്കും വിധം വഴിവക്കില്‍ സമരം ചെയ്തത് വേദനിപ്പിച്ചു എന്നാണ് പറയുന്നത്. കത്തോലിക്കാ സഭയുടെ താത്പര്യങ്ങള്‍ക്കും സന്യാസ നിമയങ്ങള്‍ക്കും വിരുദ്ധമായിരുന്നു ആ സമരം എന്നും കെസിബിസി പറയുന്നുണ്ട്.