മലക്കം മറിഞ്ഞ് കോടിയേരി... ഇപ്പോൾ കന്യാസ്ത്രീകളുടെ സമരം 'മാറ്റത്തിന്റെ സൂചന'; മനംമാറ്റത്തിന് പിന്നിൽ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തിയിരുന്നു. ഈ സമരത്തെ വിമര്‍ശിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത് വലിയവിവാദം ആയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലും, പിന്നീട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും ആയിരുന്നു കോടിയേരിയുടെ വിമര്‍ശനം. കന്യാസ്ത്രീകളുടെ സമരം ദുരുദ്ദേശപരം ആണെന്നായിരുന്നു കോടിയേരിയുടെ ആരോപണം. സമരത്തില്‍ സര്‍ക്കാര്‍ വിരുദ്ധ ശക്തികള്‍ ഉണ്ടെന്നും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായും കോടിയേരി ആരോപിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ കോടിയേരി നിലപാട് തിരുത്തിയിരിക്കുകയാണ്. കന്യാസ്ത്രീകള്‍ നടത്തിയ സമരം ക്രൈസ്തവ സഭയ്ക്കുള്ളില്‍ നടക്കുന്ന മാറ്റങ്ങളുടെ സൂചനയാണ് എന്നാണ് ഇപ്പോള്‍ കോടിയേരി പറയുന്നത്. കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തിലൂടെ തെളിഞ്ഞത് എന്നും കോടിയേരി പറയുന്നുണ്ട്.
എന്നാല്‍ കോടിയേരി കന്യാസ്ത്രീകളുടെ സമരത്തെ നേരത്തേയും അപമാനിച്ചിട്ടില്ലെന്നാണ് സിപിഎം വാദം. സമരത്തെയല്ല, അതില്‍ ഒളിച്ചുകടത്തുന്ന കാര്യങ്ങളെയാണ് വിമര്‍ശിച്ചത് എന്നും സിപിഎം വിലയിരുത്തുന്നു. ഇപ്പോള്‍ ബിഷപ്പിന്റെ അറസ്റ്റ് നടന്നത് പ്രതിഷേധ സമരങ്ങളുടെ ഫലമായിട്ടല്ലെന്നും കോടിയേരി പറയുന്നുണ്ട്.