കൂടെക്കിടക്കണമെന്നാണ് പറയുന്നത്.. ബിഷപ്പിന്റെ ക്രൂരമായ പീഡനങ്ങൾ വെളിപ്പെടുത്തി കന്യാസ്ത്രീകൾ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ക്രൂരമായി നിരന്തര പീഡനത്തിന് ഇരയാക്കിയ കന്യാസ്ത്രീയെ സഭയടക്കം ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുന്ന നോട്ടീസുകള്‍ കുറുവിലങ്ങാട് പറന്ന് നടക്കുന്നു.
ബിഷപ്പിന്റെ ക്രൂരതകള്‍ കുറുവിലങ്ങാട് മഠത്തിലെ മറ്റ് കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെട്ട സിസ്റ്ററുടെ സഹോദരിയും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അവിശ്വസനീയമായ വെളിപ്പെടുത്തലുകള്‍.
ഇനി വന്നാൽ വീട്ടിൽ പോകും
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്‌ക്കൊപ്പം കുറുവിലങ്ങാട് മഠത്തിലെ ആറ് കന്യാസ്ത്രീകളുണ്ട്. കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ ഇവരും ക്രൂശിക്കപ്പെടുകയാണ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ പറഞ്ഞ വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. ഫ്രാങ്കോ പിതാവ് ഇനി ഇവിടെ വന്നാല്‍ താന്‍ വീട്ടില്‍ പോകുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. കാരണം കൂടെക്കിടക്കണം എന്നാണ് ബിഷപ്പ് ആവശ്യപ്പെടുന്നത്.
പുറത്ത് പറയാതെ നാളുകൾ
തങ്ങള്‍ ഒപ്പമുണ്ടെന്നും ഇനി പിതാവ് വന്നാല്‍ കോടനാട്ടെ വീട്ടിലേക്ക് പോയ്‌ക്കൊള്ളൂ എന്ന് കന്യാസ്ത്രീകള്‍ സിസ്റ്ററിന് ധൈര്യം പകര്‍ന്നു. ബിഷപ്പ് മഠത്തില്‍ വന്ന് പോയാല്‍ പിന്നെ സിസ്റ്റര്‍ ഒരേ കിടപ്പാണ്. തലവേദനയാണ് എന്ന് പറഞ്ഞാണ് കിടക്കുക. കരഞ്ഞ് വീര്‍ത്തിരിക്കും അവരുടെ മുഖം. പുറത്ത് ഒരു കാര്യവും പറഞ്ഞിരുന്നില്ല. പീഡന വിവരം പുറത്ത് പറയാനുള്ള നാണക്കേട് ആയിരിക്കണം കാരണം.
പരപുരുഷ ബന്ധമെന്ന് ആരോപണം
സിസ്റ്റര്‍ക്ക് പരപുരുഷ ബന്ധമുണ്ട് എന്നാണ് ബിഷപ്പും മദര്‍ ജനറലും ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് കന്യാസ്ത്രീകള്‍ വെളിപ്പെടുത്തുന്നു. ബന്ധുവായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് സിസ്റ്ററിന് ഫോണില്‍ അശ്ലീല മെസ്സേജ് അയച്ചു. ഒപ്പം അയാള്‍ ആത്മഹത്യ ചെയ്യും എന്നും മെസ്സേജിലുണ്ടായിരുന്നു.
കേട്ടത് കള്ളക്കഥകൾ
ഈ വിവരം അയാളുടെ ഭാര്യയെ സിസ്റ്റര്‍ അറിയിച്ചു. ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പല കള്ളക്കഥകളും പറഞ്ഞു. പിന്നീട് അവര്‍ ഒരുമിച്ച് തന്നെ കഴിയുകയും ചെയ്യുന്നു. സിസ്റ്റര്‍ കുറ്റക്കാരിയല്ലെന്നതിന് തെളിവാണ് ആ മെസ്സേജ് പെണ്‍കുട്ടിക്ക് അയച്ച് നല്‍കിയത്. അത് കൂടാതെ പെണ്‍കുട്ടിയെക്കൊണ്ട് പരാതി നല്‍കിക്കുകയും ചെയ്യുകയുണ്ടായെന്നും കന്യാസ്ത്രീകള്‍ പറയുന്നു.
ഒാരോ തവണയും പൊട്ടിക്കരഞ്ഞു
ഓരോ തവണയും ബലാത്സംഗം ചെയ്ത് ബിഷപ്പ് മടങ്ങിയപ്പോഴൊക്കെ കന്യാസ്ത്രീ നെഞ്ച് പൊട്ടിക്കരഞ്ഞു. തന്റെയും സഭയുടേയും സഭാപിതാക്കന്മാരുടേയും മാനം പൊതുസമൂഹത്തിന് മുന്നില്‍ നശിക്കരുത് എന്ന് കരുതി എല്ലാം മൂടി വെച്ചു. എന്നാല്‍ ഇനിയും മിണ്ടാതിരുന്നാല്‍ ഈ ജന്മം മുഴുവന്‍ പീഡിപ്പിക്കപ്പെടുമെന്ന് തോന്നിയപ്പോളാണ് കന്യാസ്ത്രീ വിവരം കന്യാസ്ത്രീയായ അനുജത്തിയോടടക്കം സൂചിപ്പിച്ചത്.
ആ പരിശുദ്ധി കളങ്കപ്പെടുത്തി
കര്‍ത്താവിന് മനസ്സും ശരീരവും കാണിക്ക അര്‍പ്പിച്ച മണവാട്ടിയാണ് താനെന്ന് കന്യാസ്ത്രീ പറയുന്നു. ആ പരിശുദ്ധിയുടെ മേലാണ് ബിഷപ്പ് ചെളി വാരിയെറിഞ്ഞത്. തുടക്കത്തില്‍ തന്നെ നല്‍കേണ്ട ഇടങ്ങളിലെല്ലാം സിസ്റ്റര്‍ പരാതി നല്‍കിയിരുന്നു. ആലഞ്ചേരി പിതാവിനും ദില്ലി അപ്പോസ്തലിക് ന്യൂണ്‍ഷോയ്ക്കും പോപ്പിനും വരെ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല.