ലിനിയുടെ ആ കത്ത്, അതിലെ വരികൾ, അതാണ് എന്റെ ജീവിതം; തണലായവർക്ക് നന്ദി പറഞ്ഞ് സജീഷ്
കോഴിക്കോട്: സജീഷേട്ടാ, നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല, സോറി, നമ്മുടെ മക്കളെ നന്നായി നോക്കണെ... നിപ്പാ ഭീതിയിൽ ഒരു നാടുമുഴുവൻ വിറച്ചപ്പോഴും രോഗികൾക്കിടയിലൂടെ ഓടി നടന്ന് ഒടുവിൽ മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനി എഴുതിയ അവസാന വരികളാണിവ. മനസ്സിലൊരു വിങ്ങലോടുകൂടിയാണ് കേരളം ഈ കത്ത് വായിച്ച് തീർത്തത്.
ലിനിയുടെ മരണത്തെ തുടർന്ന് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഭർത്താവ് സജീഷിന് സർക്കാർ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സജീഷ് ക്ലാർക്കായി ഇന്ന് ജോലിയിൽ പ്രവേശിച്ചു. ലിനിയുടെ ഓർമകൾ പങ്കുവെച്ചും തണലായവർക്ക് നന്ദിയറിയിച്ചും സജീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വീണ്ടും കണ്ണുനനയ്ക്കുകയാണ്. നൂറുകണക്കിനാളുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആശ്വാസവാക്കുകൾ കുറിച്ചിരിക്കുന്നത്.
ലിനിയുടെ മരണം
ജീവിച്ച് കൊതി തീരാതെയാണ് രണ്ടുകുഞ്ഞു മക്കളെയും എന്നിലേൽപ്പിച്ച് കൊണ്ടി ലിനി യാത്രയായത്. ലിനിയുടെ മരണം ഞങ്ങൾക്കുണ്ടാക്കിയ ആഘാതം ,ഒറ്റപ്പെടൽ, മക്കളുടെ ചോദ്യങ്ങൾ അറിയില്ലായിരുന്നു എങ്ങനെ അതിജീവിക്കുമെന്ന് . പക്ഷെ അവളുടെ ആ കത്ത്, അതിലെ വരികൾ അതാണ് എന്റെ ജീവിതം എന്ന് ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
തളരാതെ
ഒട്ടും തളരാതെ, ലിനിയുടെ ത്യാഗപൂർണമായ വിടവാങ്ങളിൽ മനസ് അർപ്പിച്ചുകൊണ്ട് എന്റെ രണ്ട് മക്കളെയും ഹൃദയത്തോട് ചേർത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും ഞാൻ സംരക്ഷിക്കുമെന്ന് തീരുമാനിച്ചു-സജീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എല്ലാവർക്കും നന്ദി
ഈ വേർപാടിൽ എനിക്ക് താങ്ങായി, ഒപ്പം നിന്ന, എനിക്കും കുടുംബത്തിനും ആത്മധൈര്യം പകർന്ന് ഒട്ടേറെ വ്യക്തിത്വങ്ങൾ ഉണ്ട്. ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ, ചിന്താ ജെറോം, വിവിധ രാഷ്ടട്രീയ പാർട്ടിയുടെ ജില്ലാ -സംസ്ഥാന നേതാക്കൾ, പത്ര,ദൃശ്യ മാധ്യമങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ , ലിനി അവസാനമായി ജോലി ചെയ്ത പേരാംബ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ, സാമ്പത്തികവും മാനസികവുമായി പിന്തുണ നൽകിയ ജീവനക്കാർ , പന്നികോട്ടൂർ പിഎച്ച്സിയിലെ ഡോക്ടർമാർ, ജീവനക്കാർ ആരോഗ്യ പ്രവർത്തകർ... ലിനിയുടെ വിയോഗത്തിൽ താങ്ങും തണലുമായി നിന്ന് ഓരോരുത്തർക്കും തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സജീഷ് നന്ദി അറിയിക്കുന്നു.
ലിനിയുടെ സ്വപ്നങ്ങൾ
ലിനി ബാക്കി വച്ച സ്വപ്നങ്ങൾക്കു വേണ്ടിയാണ് സർക്കാർ സജീഷിന് ജോലി വാഗ്ദാനം ചെയ്തത്. ലിനിയുടെ മരണ സമയത്ത് വിദേശത്തായിരുന്നു സജീഷ്. സജീഷിന് നാട്ടിൽ എന്തെങ്കിലും ജോലി ശരിയാക്കി ഇവിടെ ഒന്നിച്ച് കഴിയണമെന്നായിരുന്നു ലിനിയുടെ ആഗ്രഹം. അച്ഛനെ പോലെ തനിച്ചാവരുതെന്നും മരണക്കിടക്കയിൽ വെച്ചെഴുതിയ കത്തിൽ ലിനി പറഞ്ഞിരുന്നു.