മാലാഖമാരുടെ പോരാട്ടം വിജയിച്ചു! നഴ്സുമാരുടെ മിനിമം ശമ്പളം ഇനി 20000 രൂപ...
ശമ്പള പരിഷ്കരണത്തിൽ സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാക്കൾ പ്രതികരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ച് സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കി. മിനിമം വേതന വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെയാണ് സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.
ശമ്പള പരിഷ്കരണത്തിൽ സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാക്കൾ പ്രതികരിച്ചു. വിജ്ഞാപനത്തിന്റെ പകർപ്പ് ലഭിച്ചാൽ സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി. അതേസമയം, സർക്കാർ വിജ്ഞാപനത്തെ നിയമപരമായി നേരിടുമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചത്.
മിനിമം വേതനം...
നഴ്സുമാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രീംകോടതി സമിതി നിർദേശിച്ച പ്രകാരമാണ് സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനമിറക്കിയത്. സർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് നഴ്സുമാരുടെ ശമ്പളം ഇങ്ങനെ:- 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ- 20000 രൂപ, 50 മുതൽ 100 കിടക്കൾ വരെ- 24400 രൂപ, 100 മുതൽ 200 കിടക്കകൾ വരെ- 29400 രൂപ, 200ന് മുകളിൽ കിടക്കകളുള്ള ആശുപത്രികളിൽ- 32400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ശമ്പളം.
വിജ്ഞാപനം
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മാർച്ച് 31ന് അന്തിമ വിജ്ഞാപമിറക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പുനൽകിയിരുന്നു. എന്നാൽ ശമ്പള പരിഷ്കരണത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചതോടെ വിജ്ഞാപനമിറക്കുന്നത് വൈകി. പക്ഷേ, ശമ്പള പരിഷ്കരിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അടക്കമുള്ള സംഘടനകൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ 24ന് ചേർത്തല കെവിഎം ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാർച്ചും പ്രഖ്യാപിച്ചു.
സമരം ഭയന്ന്...
സ്വകാര്യ ആശുപത്രി നഴ്സുമാർ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ സംസ്ഥാന സർക്കാർ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചത്. നഴ്സുമാരുടെ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പും ധന വകുപ്പും മന്ത്രിമാരും വേഗത്തിൽ കാര്യങ്ങൾ നീക്കി. നഴ്സുമാരുടെ സമരം തുടങ്ങിയാൽ അത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയും ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് നഴ്സുമാരുടെ സമരം ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.
കോടതിയിലേക്ക്...
എന്നാൽ സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനമിറക്കിയെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങളൊന്നും സമരസമിതി നേതാക്കൾക്ക് ലഭിച്ചിട്ടില്ല. വിജ്ഞാപനത്തിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് സമരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് യുഎൻഎ പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ നഴ്സുമാർ സമരം പിൻവലിച്ചേക്കുമെന്നാണ് സൂചന. എന്നാൽ അലവൻസ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും നഴ്സുമാർക്കിടയിൽ അഭിപ്രായമുണ്ട്. അതേസമയം, സർക്കാർ വിജ്ഞാപനത്തിനെ നിയമപരമായി നേരിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പ്രതികരിച്ചു. സമരം കണക്കിലെടുത്ത് തിങ്കളാഴ്ച വൈകീട്ട് മുതൽ സ്വകാര്യ ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നില്ല. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗികളോട് ഡിസ്ചാർജ് വാങ്ങി സർക്കാർ ആശുപത്രിയിലേക്ക് പോകാനും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നിർദേശിച്ചിരുന്നു.
ഐതിഹാസിക ലോങ് മാർച്ചിന് നഴ്സുമാർ ചേർത്തലയിലേക്ക്! സമരം ഒഴിവാക്കാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം...
പ്രശസ്ത ഗായിക വിയാം ദഹ്മാനി അന്തരിച്ചു; അന്ത്യം ദുബായിൽ അല്ലെന്ന് അധികൃതർ... 34-ാം വയസിൽ ഹൃദയാഘാതം