നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു; അംഗീകരിക്കില്ലെന്ന് നഴ്സുമാരുടെ സംഘടന, സമരം തുടരും...
സുപ്രീംകോടതി ശുപാർശ ചെയ്ത 27,800 രൂപ മിനിമം വേതനമായി നിശ്ചയിക്കാത്തതിലും, ട്രെയിനി നഴ്സുമാരുടെ വേതനക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിലും പ്രതിഷേധിച്ച് സമരം ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു. പുതിയ തീരുമാനപ്രകാരം നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം 17,200 രൂപയായാണ് നിശ്ചയിച്ചത്. അലവൻസുകൾ ഉൾപ്പെടെ മാസം 20806 രൂപ നഴ്സുമാർക്ക് ശമ്പളമായി ലഭിക്കും.
നേരത്തെ നഴ്സുമാരുടെ മിനിമം വേതനം 8775 രൂപയായിരുന്നു. എന്നാൽ പുതിയ തീരുമാനം അംഗീകരിക്കാൻ നഴ്സുമാരുടെ സംഘടന തയ്യാറായിട്ടില്ല. സുപ്രീംകോടതി ശുപാർശ ചെയ്ത 27,800 രൂപ മിനിമം വേതനമായി നിശ്ചയിക്കാത്തതിലും, ട്രെയിനി നഴ്സുമാരുടെ വേതനക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിലും പ്രതിഷേധിച്ച് സമരം ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം.

നഴ്സുമാരുടെ സമരം ശക്തമാക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താറുമാറാകും. ശമ്പളം വർദ്ധിപ്പിക്കാത്ത എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാർ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് നഴ്സുമാരുടെ ശമ്പളത്തിൽ വ്യത്യാസമുണ്ടാകും.
അതേസമയം, ആശുപത്രികളിലെ സ്വീപ്പർമാരുടെയും ശമ്പളം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ 7775 രൂപ മിനിമം ശമ്പളമുള്ള സ്വീപ്പർമാർക്ക് ഇനിമുതൽ 15,600 രൂപ മാസം ശമ്പളമായി ലഭിക്കും. ഡോക്ടർമാർ മിനിമം വേതന പരിധിയിൽ വരില്ല. തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ, ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ, ലേബർ കമ്മീഷണർ കെ ബിജു, സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതിനിധികൾ, നഴ്സുമാരുടെ സംഘടന പ്രതിനിധികൾ എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പങ്കെടുത്തത്.
പുതുതായി നിശ്ചയിച്ച ശമ്പളവിവരങ്ങൾ സർക്കാർ മിനിമം വേതന ഉപദേശക സമിതിക്ക് വിടും. മിനിമം വേതന സമിതി പരാതികൾ കേട്ട ശേഷം റിപ്പോർട്ട് നൽകുമ്പോഴാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക. ഇതെല്ലാം പൂർത്തിയായി രണ്ട് മാസം കഴിഞ്ഞാലെ പുതുക്കിയ ശമ്പളം നടപ്പാക്കുകയുള്ളു.












Click it and Unblock the Notifications