നഴ്‌സുമാരുടെ വേതനം: ആശുപത്രി നിരക്കുകള്‍ ഇരട്ടിയാക്കാൻ മാനേജ്മെൻറുകൾ
തൃശൂര്‍: നഴ്‌സുമാരുടെ അടിസ്ഥാന വേതനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ നടുവൊടിയുന്നത് പൊതുജനത്തിന്. നിലവിലുള്ള വേതനത്തിന്റെ അമ്പത് ശതമാനം വര്‍ധനവാണു പുതിയ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിസ്ഥാന വേതനം സംബന്ധിച്ച് പുതിയ വിജ്ഞാപനം നടപ്പായാല്‍ ചികില്‍സാ നിരക്ക് വര്‍ധിപ്പിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം. ഫലത്തില്‍ ചികില്‍സാച്ചെലവ് ഇരട്ടിയാകുന്നതു രോഗികള്‍ക്ക് താങ്ങാനാവാത്ത സാഹചര്യം സൃഷ്ടിക്കും.
വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളിലെ മെഡിക്കല്‍ ഇതര ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു നല്‍കേണ്ടി വരുന്നതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കടുത്ത സാമ്പത്തിക നഷ്ടത്തിലാക്കുമെന്ന് സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റഷീദ് ചൂണ്ടിക്കാട്ടി. കേവലം മുപ്പത് ശതമാനം വരുന്ന ന്‌ഴ്‌സുമാരുടെ പേരില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു നല്‍കേണ്ടി വരുന്നത് പല ആശുപത്രികളും പൂട്ടേണ്ട സാഹചര്യം സൃഷ്ടിക്കും. സര്‍ക്കാര്‍ വീണ്ടുവിതാരമില്ലാതെയുള്ള തീരുമാനമാണ് സ്വീകരിച്ചത്. ഭീഷണിപ്പെടുത്തുന്നവര്‍ക്കു വാരിക്കോരി കൊടുക്കുന്ന സമീപനമാണിത്.
തൊഴില്‍ നികുതി, സേവന നികുതി എന്നിവയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വന്‍തുകയാണ് സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നത്. തിരിച്ച് സര്‍ക്കാരിന്‍ നിന്നു നയാപൈസയുടെ ആനുൂകൂല്യം സ്വകാര്യആശുപത്രികള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തില്‍ ചികില്‍സാച്ചെലവ് വര്‍ധിപ്പിക്കുയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണു സ്വകാര്യ ആശുപത്രി ഉടമകളുടെ നിലപാട്. ആശുപത്രിവാസം സാധാരണക്കാരന് ഇരുട്ടടിയാകുന്ന നിലയിലേക്കാണ് ആതുരമേഖലയില്‍ സംഭവിക്കാനിരിക്കുന്നത്.
കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം വര്‍ധിപ്പിക്കണമെന്ന് പറയുന്നത് തട്ടിപ്പാണ്. നൂറ് കിടക്കകളുള്ള ആശുപത്രിയില്‍ പലപ്പോഴും 60നും 70നുമിടിയില്‍ എണ്ണം രോഗികളേ ഉണ്ടാവുകയുള്ളൂ. അത്തരം സാഹഹചര്യത്തില്‍ അടിസ്ഥാനത്തില് വേതനം കിടക്കകളുടെ എണ്ണത്തെ അടിസ്ഥാനമാക്കുന്നത് നീതീകരിക്കാനാകില്ല. രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. തന്നെയുമല്ല, പിടിച്ചു നില്‍ക്കനാകാത്ത സാഹചര്യത്തില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുയോ പല വിഭാഗങ്ങളായി തിരിക്കകയോ ചെയ്യേണ്ടി വരുമെന്ന് ഡോ. റഷീദ് പറഞ്ഞു.