നിപ്പാ രോഗികളെ ചികിത്സിച്ച നഴ്സുമാർ ഉൾപ്പെടെയുള്ളവരെ പിരിച്ച് വിട്ടു.. പ്രതിഷേധം ശക്തം
കോഴിക്കോട്: ജീവന്‍ പണയം വെച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിപ്പാ ഭീതിക്കാലത്ത് സേവനം നടത്തിയത്. എന്നാല്‍ നിപ്പയില്‍ നിന്നും കേരളം മുക്തമായിക്കൊണ്ടിരിക്കേ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരെ പിരിച്ച് വിട്ട നടപടി വിവാദമാകുന്നു.
നിപ്പാ രോഗികളെ ചികിത്സിച്ച സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് നഴ്‌സുമാരെ അടക്കം ഏഴ് പേരെയാണ് പിരിച്ച് വിട്ടിരിക്കുന്നത്. ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്.
ജോലിയിൽ നിന്ന് പുറത്താക്കി
സ്വന്തം ജീവന്‍ അപകടത്തിലാക്കി വെറും 7500 രൂപ വരെയുള്ള ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജൂനിയര്‍ നഴ്‌സുമാരെയാണ് ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ടിരിക്കുന്നത്. ട്രെയിനിംഗ് പൂര്‍ത്തിയായ ശേഷം വേണ്ടത്ര മികവില്ലാത്തവരെ ജോലിയില്‍ നിന്നും പറഞ്ഞ് വിടുന്നത് സ്വാഭാവികമാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ജോലിയില്‍ മിടുക്കര്‍ അല്ലാതിരുന്നിട്ടാണോ നിപ്പ ടീമില്‍ ഇവരെ ഉള്‍പ്പെടുത്തിയത് എന്ന ചോദ്യമാണ് മറുപക്ഷം ഉന്നയിക്കുന്നത്.
നഴ്സുമാർ സമരത്തിൽ
പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് നഴ്‌സുമാരെ ആശുപത്രി ജോലിയിലേക്ക് തിരിച്ചെടുത്തിരുന്നു. ബാക്കി രണ്ട് പേരെയും തിരിച്ചെടുക്കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ തിരിച്ചെടുത്തവര്‍ക്ക് കഴിഞ്ഞ ദിവസം രാത്രി വീണ്ടും പിരിച്ച് വിട്ടതായുള്ള അറിയിപ്പ് ലഭിക്കുകയാണ്. ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഎന്‍എയുടെ നേതൃത്തില്‍ നഴ്‌സുമാര്‍ സമരം നടത്തുകയാണ്.
നഴ്സുമാർ അറസ്റ്റിൽ
ആശുപത്രിയുടെ മുന്നില്‍ കുത്തിയിരുന്നാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്.പിരിച്ച് വിട്ടവരെ തിരിച്ചെടുത്തില്ലെങ്കില്‍ ആശുപത്രി പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നാണ് സമരക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനിടെ സമരക്കാരായ 40തോളം നഴ്‌സുമാരെ ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ യുഎന്‍എ സമരം ശക്തമാക്കിയിരിക്കുകയാണ്.
ജോലി ലഭിക്കാൻ എളുപ്പമല്ല
നിപ്പാ രോഗികളെ ചികിത്സിച്ചിരുന്നത് കൊണ്ട് തന്നെ നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ നിരീക്ഷണം ആവശ്യമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടാല്‍ ഈ സാഹചര്യത്തില്‍ മറ്റൊരിടത്ത് ജോലി ലഭിക്കുക എന്നത് എളുപ്പമല്ല. ട്രെയിനി ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ കൂടുതല്‍ ശമ്പളം നല്‍കേണ്ടി വരും എന്നത് കൊണ്ടാണ് പിരിച്ച് വിടല്‍ നടപടിയെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
Recommended Video
നിപ്പായുമായി ബന്ധമില്ല
ജൂനിയര്‍ നഴ്‌സുമാരെ സ്ഥിരപ്പെടുത്തി സ്റ്റാഫ് നഴ്‌സാക്കിയാല്‍ 20,000 രൂപ ശമ്പളം നല്‍കേണ്ടി വരും. എന്നാല്‍ ഈ തുകയ്ക്ക് ആശുപത്രിയിലേക്ക് മൂന്ന് പുതിയ ട്രെയിനികളെ എടുക്കുകയും ചെയ്യാമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണങ്ങള്‍ നിഷേധിച്ച ആശുപത്രി അധികൃതര്‍ പിരിച്ച് വിടലിനെ നിപ്പായുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും വ്യക്തമാക്കുന്നു.