ന്യോൾ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിച്ചു: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നതിനിടെ തെക്കൻ ചൈന കടലിൽ രൂപമെടുത്ത ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു. ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി രൂപപ്പെടുന്നതോടെ അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യോൾ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിഷ രൂപപ്പെടാൻ സാധ്യതയുള്ള പുതിയ ന്യൂനമർദ്ദം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. സെപ്തംബർ 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഇത്തവണ 100 എംഎംന് മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
നിങ്ങളൊരു സ്ത്രീയാണോ?സ്ത്രീത്വത്തിന് തന്നെ അപമാനം.. ; ഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
കേരളത്തിൽ മൂന്ന് ജില്ലകളിൽ ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ 204.5 മില്ലീമീറ്ററിൽ അധികം മഴ ലഭിക്കുകയും ചെയ്യും. ഇതോടെ അപകടസാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്താനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സേനകളോട് സജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കേരള പോലീസിന് പുറമേ, അഗ്നിശമന സേന, സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർ, നാവിക സേന, ഐടിബിപി എന്നീ സേനകൾ ഏത് സാഹചര്യവും നേരിടാൻ തയ്യാറായിട്ടുണ്ട്. വ്യോമസേനാ വിമാനങ്ങളും ഇതിനൊപ്പം സജ്ജമായിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് ബിഎസ്എഫ്, സിആർപിഎഫ് സേനാംഗങ്ങളെയും വിന്യസിക്കും.
സംസ്ഥാനത്ത് റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. കേരള, കർണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 45- മുതൽ 55 കിലോമീറ്റർ വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദേശം.