ബിജെപി നേതാവ് ഒ രാജഗോപാലിന് ഇനി ആശ്രമ ജീവിതം; മത്സരിക്കില്ല... മടുത്തു, എംഎൽഎ ജീവിതത്തിൽ തൃപ്തനല്ല!
തിരുവനന്തപുരം: നേമത്തെ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനത്തിൽ തൃപ്തനല്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ. ഇനി എവിടെയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ൽ രാജീവി ദേവരാജുമായി നടത്തിയ അബിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണ്ഡലത്തിലെ ജനങ്ങൾക്ക് വികസന കാര്യത്തേക്കാൾ വീട്ടു ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതിലാണ് താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളിൽ പലരും തടസ്സങ്ങളുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ വഹിക്കുന്ന എംഎല്‍എ സ്ഥാനം മടുത്തുവെന്നും ഇനിയുള്ള കാലം പുസ്തകം വായനയും ആശ്രമ ജീവിതവുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത് പാർട്ടിയെ പ്രതികൂലമായി ബാധിക്കില്ലെ എന്ന ചോദ്യത്തിന് തനിക്ക് അതിൽ വിഷമമില്ലെന്നും, പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് കൊണ്ടാണോ പിന്മാറുന്നതെന്ന് ചോദിച്ചാലും തനിക്ക് വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കന്നി വിജയം
തിരുവനന്തപുരം നേമത്തുനിന്നുമായിരുന്നു നിയമസഭയിലേക്കുള്ള കന്നി വിജയം. ഒ രാജഗോപാലിന്റെ വിജയം ബിജെപി സംസ്ഥാനത്താകെ കൊട്ടിഘോഷിക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എംഎല്‍എ തന്നയാണ് തനിക്ക് എംഎല്‍എ സ്ഥാനം മടുത്തെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നിൽ ബിജെപിയിലെ ആന്തരിക പ്രശ്നങ്ങളും കാരണമാകാം.
എൽഡിഎഫിന് വോട്ട്
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വോട്ട് രേഖപ്പെടുത്തിയതും പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങളെ നിയമസഭയില്‍ എതിര്‍ത്ത് സംസാരിച്ചതും ബിജെപി നേതൃത്വത്തിന്റെ അതൃപ്തിക്ക് ഒ രാജഗോപാലൻ നേരത്തെ തന്നെ പാത്രമായിരുന്നു.
ആശ്രമ ജീവിതവും പുസ്തക വായനയും
ഇനിയുള്ള കാലം പുസ്തകവായനയും ആശ്രമ ജീവിതവുമായി മുന്നോട്ട് പോകാനാണ് കരുതുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് ഒ രാജഗോപാല്‍. കൂടാതെ നിയമസഭയിലെ ബിജെപിയുടെ ഏക എഎല്‍എയുമാണ് അദ്ദേഹം. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജയിക്കുന്നത്.
നിയമസഭയിൽ ശോഭ സുരേന്ദ്രനെ തള്ളി പറഞ്ഞിരുന്നു
ഗവര്‍ണര്‍ രാജിവെയ്ക്കണമെന്ന് പറഞ്ഞ ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ രംഗത്ത് വന്നിരുന്നു. ശോഭാ സുരേന്ദ്രന്‍ പറഞ്ഞതല്ല തന്റെ പാര്‍ട്ടിയുടെ നിലപാടെന്നാണ് ഒ രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നായിരുന്നു ഒ രാജഗോപാലിന്റെ അഭിപ്രായം. ഗവര്‍ണര്‍മാരെ അപമാനിക്കുന്നത് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയെ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രനെ തള്ളി രാജഗോപാല്‍ രംഗത്തെത്തിയത്. ഗവര്‍ണര്‍ ചെയ്യേണ്ട കടമ നിര്‍വഹിക്കാനായില്ലെങ്കില്‍ ആ സ്ഥാനത്ത് നിന്ന് അദ്ദേഹം ഇറങ്ങിപ്പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും, അതില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയനെ ഭയപ്പെടാതെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ബിജെപി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്നത് താന്‍ ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ എതിർത്താണ് ഒ രാജഗോപാൽ നിയമസഭയിൽ പ്രസംഗിച്ചത്.
ശോഭാ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു
എന്നാൽ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ വാക്കുകളെ തള്ളി ശോഭ സുരേന്ദ്രൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരായ തന്റെ വാക്കുകളില്‍ തെറ്റില്ല. തന്നെ ഒ രാജഗോപാല്‍ തള്ളിപ്പറഞ്ഞിട്ടില്ല. നിയമസഭയില്‍ ഒ രാജഗോപാല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടാണെന്നായിരുന്നു ശഓഭാ സുരേന്ദ്രന്റെ വാദം. ഇത്തരത്തിൽ ബിജെപിക്കുള്ളിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഒ രാജഗോപാൽ ഇനി മത്സരിക്കാനില്ലെന്ന നിലപാടിലെത്തിയതെന്നും സൂചനയുണ്ട്.
മുൻ കേന്ദ്രമന്ത്രി
കേരളത്തിലെ ഒരു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും, എംഎൽഎ യുമാണ് ഒ രാജഗോപാൽ. 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആർഎസ്സ്എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയുമായിരുന്നു.