കപ്പിനും ചുണ്ടിനും ഇടയില്‍ രാജേട്ടന്റെ നഷ്ടം
തിരുവനന്തപുരം: കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടപ്പെട്ടുക എന്ന അവസ്ഥ... അത് ഇത്തവണ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ ആയിരിക്കും.
വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വിജയത്തിലേക്കടുത്തുകൊണ്ടിരുന്ന ഒ രാജഗോപാല്‍ അവസാന ഘട്ടത്തില്‍ പിറകിലായി. ശശി തരൂര്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.
എഴുപത് ശതമാനം വോട്ടെണ്ണും വരെ പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഒ രാജഗോപാല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ ഭൂരിപക്ഷം താഴേക്ക് പോകുന്നതായാണ് കണ്ടത്. എങ്കിലും ഒരിടെ തിരിച്ചുവരവിന്റെ സൂചനകള്‍ അദ്ദേഹം പ്രകടമാക്കിയിരുന്നു.
തോറ്റാലും ജയിച്ച പ്രതീതിയാണ് ഒ രാജഗോപാലിന്. ബിജെപി കേരളത്തില്‍ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ നേടിയ ഏറ്റവും ഉയര്‍ന്ന വോട്ട് എന്ന റെക്കോര്‍ഡ് ഇനി ഒ രാജഗോപാലിന്റെ പേരിലായിരിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനായി എന്നതും രാജഗോപാലിന്റെ വിജയമായി തന്നെ രേഖപ്പെടുത്തും.
2009 ല്‍ പികെ കൃഷ്ണദാസ് തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ കിട്ടിയത് 84,094 വോട്ടുകള്‍ മാത്രമായിരുന്നു. 2014 ല്‍ രാജഗോപാല്‍ രംഗത്തെത്തിയപ്പോള്‍ അത് 2,81,818 വോട്ടുകളായി. ശശി തരൂര്‍ കഴിഞ്ഞ തവണ 99,998 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇത്തവണ അത് വെറും 14,501 വോട്ടുകളില്‍ ഒതുങ്ങി.
2004 ല്‍ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ 2,28,052 വോട്ടുകള്‍ നേടിയിരുന്നു. അന്ന് നേടിയതിനേക്കാള്‍ അമ്പതിനായിരത്തിലധികം വോട്ടുകള്‍ ഇത്തവണ അദ്ദേഹത്തിന് കൂടുതല്‍ നേടാനായി എന്നതും ശ്രദ്ധേയമാണ്. അന്ന് 29.9 ശതമാനം വോട്ടുകളാണ് രാജഗോപാല്‍ നേടിയത്. ഇപ്പോള്‍ അത് 33 ശതമാനമായി ഉയര്‍ന്നു.
സിപിഐ സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന് നായര്‍ 2009 ല്‍ നേടിയത് 2,26,727 വോട്ടുകളാണ്. ഇത്തവണ ബെന്നറ്റ് എബ്രഹാമിന് കിട്ടിയത് 2,48,202 വോട്ടുകള്‍. ഒരു ലക്ഷത്തോളം പുതിയ വോട്ടുകള്‍ ഇത്തവണ വന്നപ്പോള്‍ സിപിഐക്ക് നേടാനായത് ഇരുപത്തിഒന്നായിരത്തോളം വോട്ടുകള്‍ മാത്രം.
പുത്തന്‍ വോട്ടുകളിലെ വലിയൊരു വിഭാഗവും, ശശി തരൂര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ ഭൂരിപക്ഷത്തിന്റെ വലിയൊരു ഭാഗവും ഇത്തവണ സ്വന്തമാക്കാനായത് ഒ രാജഗോപാലിന് തന്നെ. പക്ഷേ കേരളത്തില്‍ അക്കൗണ്ട് തുറന്ന് കേന്ദ്രത്തില്‍ മന്ത്രിയാകാമെന്ന രാജഗോപാലിന്റെ സ്വപ്നം ഇത്തവണയും വൃഥാവിലായി.