'അടികൊള്ളാനും അടിക്കാനും പിന്നോക്ക വിഭാഗങ്ങള്‍'; ഒബിസി മോര്‍ച്ച നേതാവ് ബിജെപി വിട്ടു സിപിഎമ്മിലേക്ക്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഒരു 'സുവര്ണ്ണാവാസരമായി'ട്ടായിരുന്നു ബിജെപി കണ്ടത്. വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ മുന്നിട്ടറങ്ങിയ പാര്‍ട്ടിയെന്ന നിലയില്‍ കേരളത്തില്‍ ബിജെപിക്ക് വലിയ ജനപിന്തുണയുണ്ടാവും എന്നാവും ദേശീയ നേതൃത്വമടക്കം വിലിയിരുത്തിയിരുന്നത്.
ശബരിമല സമരത്തോടെ മറ്റുപാര്‍ട്ടികളിലെ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബിജെപിയില്‍ എത്തുമെന്ന് നേതാക്കള്‍ കണക്കുകൂട്ടി. ജി രാമന് നായര്‍ ഉള്‍പ്പടെയുള്ളവരെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിലൂടെ ആദ്യഘട്ടത്തില്‍ ഈ നീക്കത്തില്‍ ബിജെപി തിരിച്ചടി നേരിടുന്നാതാണ് കാണാന്‍ കഴിയുന്നത്. നിരവധി നേതാക്കളാണ് ഇതിനോടകം തന്നെ പാര്‍ട്ടി വിട്ടത്. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല ശരണ്യ സുമേഷാണ് ഏറ്റവും അവസാനമായി പാര്‍ട്ടി വിട്ടിരിക്കുന്നത്.
രൂക്ഷ വിമര്‍ശനങ്ങള്‍
ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായ വര്‍ക്കല ശരണ്യ സുമേഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സുമേഷിന്റെ രാജി
ആര്‍എസിഎസിന്റെ പൂര്‍ണ്ണനിയന്ത്രണം
ആര്‍എസിഎസിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാണ് ബിജെപി. കുറച്ചു നാളായി ഒബിസി മോര്‍ച്ചയിലേക്കും ഇത് കടന്നുവന്നിരിക്കുകയാണ്. തല്‍ഫലമായി ഒബിസി മോര്‍ച്ചയിലും സവര്‍ണ, ബ്രാഹ്മണ മേധാവിത്വമാണ് കാര്യങ്ങല്‍ തീരുമാനിക്കുന്നതെന്നും ശരണ്യ സന്തേഷ് ആരോപിക്കുന്നു.
അടികൊള്ളാനും അടിക്കാനും
ഒബിസി വിഭാഗത്തിലുള്ളവരെ സംഘര്‍ഷസമയത്ത് അടികൊള്ളാനും അടിക്കാനും ഉപയോഗിക്കുന്നതല്ലാതെ അവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന സംഘപരിവാറോ ബിജെപിയോ നല്‍കുന്നില്ല. സവര്‍ണമേധാവിത്വമാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്.
സവര്‍ണ ലോബിക്കുവേണ്ടി
സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെയും എന്‍എസ്എസിന്റെയും തീട്ടൂരങ്ങള്‍ക്കനുസരിച്ച് ശബരിമല സമരവുമായി മുന്നോട്ടുപോകുന്ന ബിജെപി തങ്ങളുടെ പ്രഖ്യാപിത നിലപാടുകള്‍ ഉപേക്ഷിക്കുന്നത് സവര്‍ണ ലോബിക്കുവേണ്ടിയാണ്. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ ഒരുപരിഗണനയും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും സന്തോഷ് വ്യക്തമാക്കുന്നു.
അംഗീകരിക്കാനാവില്ല
സവര്‍ണ സമരത്തിന് ഒബിസി മോര്‍ച്ചയിലുള്ളവരെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. അബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരാക്കി നിയമിച്ച ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ എന്‍എസ്എസിനും ബ്രാഹ്മണമണര്ക്കും കടത്തു എതിര്‍പ്പുണ്ട്. ഇവരുടെ വികാരങ്ങള്‍ക്കൊപ്പമാണ് ബിജെപിയും നിലകൊള്ളുന്നത്.
ചായയും ഊണുംകഴിച്ച് പിരിയും
ബിജെപിയില്‍ യാതൊരുവിധ ജനാധിപത്യ സംഘടനാ സംവിധാനങ്ങളും നിലനില്ക്കുന്നില്ല. യോഗം വിളിച്ചാല്‍ ചായയും ഊണുംകഴിച്ച് പിരിയുക എന്നതിനപ്പുറം ഒരു തീരുമാനവും യോഗങ്ങളില്‍ കൈക്കൊള്ളുന്നില്ല. കാര്യങ്ങളെല്ലാം ആര്‍എസ്എസാണ് തീരുമാനിക്കുന്നത്.
സിപിഎമ്മിലേക്ക്
ബിജെപിയിലും ഒബിസി മോര്‍ച്ചയിലും പ്രവര്‍ത്തിച്ചിരുന്ന അഞ്ഞുറോളം പ്രവര്‍ത്തകരും ബിജെപി വിടുമെന്നും താന്‍ ഇനി മതിനിരപേക്ഷ പുരോഗമന പക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്താക്കി. ബിജെപി വിട്ട ശരണ്യ സുമേഷ് സിപിഎമ്മിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. പാർട്ടി വിട്ട സുമേഷ് പി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു
നിരവധിയാളുകള്‍
ബിജെപി ന്യൂനപക്ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗിസ്, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍, ബിജെപി സംസ്ഥാന സമിതി അഗം വെള്ളനാട് കൃഷ്ണകുമാര്‍ അടക്കമുള്ളവരും നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.
ശബരിമല വിഷയത്തില്‍
ശബരിമലയിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവിലിറക്കുന്നതിനും ന്യൂനപക്ഷങ്ങളോടുള്ള അവഗണനയിലും പ്രതിഷേധിച്ചായിരുന്നു ഷീലാ വര്‍ഗീസ് രാജിവെച്ചത്. 16 വര്‍ഷത്തോളം ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ഷീല.
സംസ്ഥാന സമിതി അംഗം
പാര്‍ട്ടിയിലെ അസ്വസ്ഥകളെ തുടര്‍ന്ന് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കമുള്ള നാല് പേര് രാജിവെച്ചതായിരുന്നു ബിജെപി നേരിട്ട ആദ്യ തിരിച്ചടി. തിരുവനന്തപരും ജില്ല കമ്മിറ്റിയില്‍ ഏറെ നാളായി തുടരുന്ന തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു ഇവരുടെ രാജി.
സിപിഎമ്മില്‍
ബിജെപി വിട്ട ഇവര്‍ പിന്നീട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുരോഗമന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സാഹായിക്കാനുമാകുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതുകൊണ്ടാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപി വിട്ട നേതാക്കള്‍ വ്യക്തമാക്കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്
ഇതിന് പിന്നാലെയാണ് ശബരിമല സമരം ഏറ്റവും ശക്തമായി അരങ്ങേറിയ പത്തനംതിട്ടയില്‍ തന്നെ ബിജെപിക്ക് കനത്ത തിരിച്ചടി നല്കി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടത്. ഒരേ ദിവസം തന്നെയാണ് സംസ്ഥാന സമിതി നേതാക്കാളും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി ബിസാം തോട്ടത്തിലും ബിജെപി ബന്ധം ഉപേക്ഷിച്ചത്.