ഓഖി ദുരന്തം: കേന്ദ്രസംഘം കേരളത്തിൽ.. നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കും
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള സംഘം കേരളത്തിലെത്തി. ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസംഘമെത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മൂന്ന് സംഘങ്ങളായി ഇവര്‍ സംസ്ഥാനത്തെ ഓഖി ദുരിത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ഏതൊക്കെ സ്ഥലങ്ങളാണ് സന്ദര്‍ശിക്കേണ്ടത് എന്നത് മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാവും തീരുമാനിക്കുക.
ഒന്നാമത്തെ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളാവും സന്ദര്‍ശിക്കുക. രണ്ടാം സംഘം തൃശൂര്‍, മലപ്പുറം ജില്ലകളിലേയും മൂന്നാമത്തെ സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളും സന്ദര്‍ശിക്കും. കേന്ദ്രത്തില്‍ നിന്നും 7340 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിനാണ് കേരളം ആവശ്യപ്പെട്ടത്. ദുരിതാശ്വാസം, പുനര്‍നിര്‍മ്മാണം, പുനരധിവാസം, മുന്നറിയിപ്പ് സംവിധാനം എന്നിവയ്ക്കാണ് 7340 കോടിയുടെ ദുരിതാശ്വാസം കേരളം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റഎ സമഗ്രക്ഷേമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും വിലയിരുത്തിയ ശേഷം ഈ മാസം 29നാണ് സംഘം തിരികെ പോകുന്നത്.