ഇനിയും 92 പേര്‍; തീരാ വേദനയുമായി തീരവാസികള്‍, ദുരന്തമേഖലയില്‍ മുഖ്യമന്ത്രിയും
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനിയും 92 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍. സേനാവിഭാഗങ്ങളും തീരസേനയും സംസ്ഥാനവുമായി സഹകരിച്ച് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിലൂടെ 183 പേരെ രക്ഷിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
റവന്യൂ-ഫിഷറീസ് വകുപ്പുകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരും. കൂടുതല്‍ കപ്പലുകളും ഹെലികോപ്റ്ററുകളും തിരച്ചിലിന് വേണ്ടി എത്തിക്കുമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
കാണാതയവര്‍ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. മഹാരാഷ്ട്രയില്‍ എത്തിയവരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തമേഖല സന്ദര്‍ശിച്ചു. വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിലെത്തി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രി ഇതുവരെ സംഭവസ്ഥലങ്ങള്‍ സന്ദര്‍സിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ് എന്നാണ് ആരോപണം. നാവിക സേനയും വ്യോമസേനയും നടത്തുന്ന തിരച്ചലില്‍ തീരദേശവാസികള്‍ തൃപ്തരല്ല. നിരവധി പേരാണ് ഇപ്പോഴും ആഴക്കടലില്‍ കുടുങ്ങിക്കിടക്കുന്നത്. രണ്ട് ദിവസമായി മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.
സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നാരോപിച്ച് സ്ത്രീകളടക്കമുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആക്ഷേപം നേരത്തെയുണ്ട്. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നിരവധി പേരെ കടലില്‍ കാണാതായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇവിടം സന്ദര്‍ശിച്ചത്.
ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിന് വേണ്ടി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ മേഴ്സിക്കുട്ടിയമ്മയും വിഴിഞ്ഞത്ത് എത്തിയത്. ജനങ്ങള്‍ കൂവലോടെയാണ് മന്ത്രിമാരെ സ്വീകരിച്ചത്.