ഓഖി മിനിക്കോയിൽ! ശക്തമായ കടൽക്ഷോഭം, കവരത്തിയിൽ ബോട്ടുകൾ മുങ്ങി... ദ്വീപ് നിവാസികൾ പരിഭ്രാന്തിയിൽ...
കൽപ്പേനി, മിനിക്കോയ്, കവരത്തി ദ്വീപുകളിലാണ് കടൽക്ഷോഭം ശക്തമായിരിക്കുന്നത്.
കവരത്തി/തിരുവനന്തപുരം: കേരള തീരത്ത് നിന്നും ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങിയതോടെ വിവിധ ദ്വീപുകളിൽ ശക്തമായ കടൽക്ഷോഭം. മിനിക്കോയ്, കൽപ്പേനി ദ്വീപുകളിലാണ് കടൽ പ്രക്ഷുബ്ധമായിരിക്കുന്നത്. കവരത്തിയിൽ അഞ്ച് ബോട്ടുകൾ കടലിൽ മുങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
ലവ് ജിഹാദിന് ഹിന്ദു സംഘടനകളുടെ മറുപടി! ലക്ഷ്യം 2100 മുസ്ലീം പെൺകുട്ടികൾ, 150ഓളം നേതാക്കൾ പ്രണയത്തിൽ
ആഞ്ഞടിച്ച് ഓഖി, വരാനിരിക്കുന്നത് സാഗർ! കഴിഞ്ഞത് മോറ... പേരുകൾ മനോഹരം, പക്ഷേ...
വെള്ളിയാഴ്ച രാവിലെയോടെയാണ് ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയത്. നിലവിൽ തിരുവനന്തപുരത്ത് നിന്നും 250 കിലോമീറ്റർ മാറി, മിനിക്കോയ് ദ്വീപിന് 100 കിലോമീറ്റർ അകലെയായാണ് ഓഖിയുടെ സ്ഥാനം. കൽപ്പേനി, മിനിക്കോയ്, കവരത്തി ദ്വീപുകളിലാണ് കടൽക്ഷോഭം ശക്തമായിരിക്കുന്നത്.
ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു...
മിനിക്കോയ്, കൽപ്പേനി, കവരത്തി ദ്വീപുകളിൽ കടൽക്ഷോഭം ശക്തമായതോടെ തീരത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. മിനിക്കോയ്, കൽപ്പേനി ദ്വീപുകളിലാണ് കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ദ്വീപിലെ സ്കൂളുകളിലേക്കും വില്ലേജ് ഹൗസുകളിലേക്കുമാണ് ഇവരെ മാറ്റിയിരിക്കുന്നത്. അടിയന്തര സാഹചര്യം വിലയിരുത്താൻ കഴിഞ്ഞദിവസം തന്നെ ലക്ഷദ്വീപിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു.
ബോട്ടുകൾ മുങ്ങി...
കൽപ്പേനിയിൽ ആറു മീറ്റർ ഉയരത്തിൽ തിര ഉയർന്നുവെന്നാണ് റിപ്പോർട്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ചില ബോട്ടുകൾക്ക് കരയിൽ അടുക്കാൻ സാധിച്ചിട്ടില്ല. അതേസമയം, മത്സ്യത്തൊഴിലാളികൾ ആരും കടലിൽ കുടുങ്ങിയതായി വിവരമൊന്നുമില്ല. ശക്തമായ കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും കഴിഞ്ഞദിവസം കടലിൽ പോയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലും കടൽക്ഷോഭം ശക്തമാണ്. കവരത്തിയിൽ അഞ്ച് ബോട്ടുകൾ മുങ്ങിയതായും വിവരമുണ്ട്. കവരത്തിയിലെ ഹെലിപാഡിലും വെള്ളം കയറി.
മിനിക്കോയിൽ...
കേരള, തമിഴ്നാട് തീരങ്ങളിൽ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് നിലവിൽ ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നത്. തിരുവനന്തപുരത്ത് നിന്നും 250 കിലോമീറ്റർ മാറി, മിനിക്കോയ് ദ്വീപിന് 100 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഓഖിയുടെ സ്ഥാനം. കടലിലിൽ വച്ച് ഓഖി കൂടുതൽ ശക്തിപ്രാപിക്കുന്നതിനാൽ ലക്ഷദ്വീപ് നിവാസികൾ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നാശനഷ്ടം...
48 മണിക്കൂറിലധികമായി കേരള തീരത്ത് വീശിയടിക്കുന്ന ഓഖി ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണുണ്ടായത്. അതിശക്തമായ കാറ്റിനൊപ്പം കനത്ത മഴ പെയ്യുന്നതും ദുരിതം ഇരട്ടിയാക്കി. തെക്കൻ കേരളത്തിലാണ് ഓഖി ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. തിരുവനന്തപുരം പൂന്തുറയിൽ നിന്ന് കടലിൽ പോയ നിരവധി മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്ര ദുരന്ത നിവാരണസേനയും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.