ഒമിക്രോൺ വകഭേദം; രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് വീണ ജോർജ്
തിരുവനന്തപുരം; ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും സർക്കാർ തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒമിക്രോൺ വകഭേദത്തിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗത്തിൽ നിന്നും വ്യത്യസ്തമായ പ്രതിരോധ മാർഗങ്ങളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.'ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മഹാഭൂരിപക്ഷത്തിനും പ്രത്യേക യഞ്ജത്തിലൂടെ വാക്സിൻ നൽകാനായി. അതേസമയം ഒമിക്രോണെ നിസാരമായി കാണരുത്. 97 ശതമാനത്തോളം രോഗികൾ വീടുകളിൽ ഗൃഹ പരിചരണത്തിലാണ്. വീട്ടിൽ വിദഗ്ധമായ പരിചരണം അത്യാവശ്യമാണ്. ആർക്കൊക്കെ ഗൃഹ പരിചരണം എടുക്കാൻ കഴിയും. ഇതു സംബന്ധിച്ച് കൃത്യമായ പരിശീലനം ആവശ്യമാണ്. ഇതിലെല്ലാം കൃത്യമായ അവബോധം നൽകാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.
കോവിഡ് വ്യാപന സമയത്ത് പ്രായമായവരും അനുബന്ധ രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പരിശീലനം നൽകുന്നത്. പൊതുജനത്തിന് ഇതേറെ പ്രയോജനപ്പെടും. ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, മരുന്ന് ലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ഈ പരിശിലീനം ഏറ്റവും ഫലപ്രദമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്തു.
Recommended Video
ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ, കൊല്ലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പീഡിയാട്രിക്സ് വിഭാഗം അസോ. പ്രൊഫസർ ഡോ. ഷീജ സുഗുണൻ, കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം മേധാവി ഡോ. ചാന്ദിനി, സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റി ഡയറക്ടർ ഡോ. രമേഷ്, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീന, ട്രെയിനിംഗ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ദിവ്യ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications