Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് ശ്രീനിവാസൻ ഒരക്ഷരം മിണ്ടിയില്ല, ഗൗനിച്ചതേയില്ല, നിരാശരായി മടങ്ങി', അനുഭവം പങ്കുവെച്ച് എംബി രാജേഷ്

നടൻ ശ്രീനിവാസന്റെ വിയോഗത്തിന് പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുളള നിരവധി പേരാണ് അദ്ദേഹത്തെക്കുറിച്ചുളള ഓർമ്മകൾ പങ്കിടുന്നത്. ഓരോരുത്തർക്കും ഓരോ തരത്തിൽ വ്യക്തിപരമായ നഷ്ടമായി മാറിയിരിക്കുകയാണ് ശ്രീനിവാസന്റെ മരണം.

ശ്രീനിവാസനുമായി ബന്ധപ്പെട്ട് പഠനകാലത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എംബി രാജേഷ്. കോളേജ് മാഗസിന് വേണ്ടി സിനിമാ ഷൂട്ടിലിരിക്കെ ശ്രീനിവാസന്റെ അഭിമുഖമെടുക്കാന പോയ ഓർമ്മയാണ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം: '' മലയാള സിനിമയെ മണ്ണിലേക്കിറക്കിക്കൊണ്ടുവന്ന ചുരുക്കം കലാകാരന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. സിനിമയുടെ ഉള്ളടക്കം, നായകസങ്കല്പം എന്നിവയെ അട്ടിമറിച്ച് സാധാരണമനുഷ്യരുടെ ജീവിതത്തോട് ചേർത്തുനിർത്തിയ പ്രതിഭാശാലി. തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ അര നൂറ്റാണ്ടോളം മലയാള സിനിമയുടെ സജീവ സാന്നിധ്യമായി മാറി. രൂപഭംഗിയല്ല, അഭിനയമാണ് അഭിനേതാക്കളുടെ കൈമുതലെന്ന് സിനിമാലോകത്തെ പഠിപ്പിച്ച ഒരാൾ.

mbr

രാഷ്ട്രീയ വിമർശനം നടത്തുമ്പോഴും സര്ഗാത്മകമായും അതിന് വിധേയരാകുന്നവരെ പോലും ചിരിപ്പിക്കുന്ന തരത്തിലുമായിരുന്നു അദ്ദേഹം എഴുതിയത്. സന്ദേശം അതുപോലൊരു സിനിമയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ അരാഷ്ട്രീയമായ കടുത്ത വിമർശനം നടത്തുമ്പോഴും അതിൻ്റെ സർഗ്ഗാത്മകത മൂലം ഇടതുപക്ഷക്കാർ പോലും ആസ്വദിക്കുന്നു. വിമർശനം നിശിതമാണ് എന്നാൽ അധിക്ഷേപമാവുകയുമില്ല. പ്രതിഭയുള്ളവർക്കു മാത്രം സാദ്ധ്യമാകുന്ന സിദ്ധിയാണത്. സാഹിത്യത്തിൽ സഞ്ജയനും വി കെ എന്നും ചെയ്തത് സിനിമയിൽ ശ്രീനിവാസൻ ചെയ്തുവെന്ന് പറഞ്ഞാൽ അധികമാവില്ല.

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ സിനിമ ജീവശ്വാസമാക്കിയ കലാകാരനാണ്. 1977-ൽ പി എ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം‌ഗത്തേക്ക് പ്രവേശിച്ചത്. 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി തുടങ്ങിയ ശ്രീനിവാസൻ പിന്നീട് മലയാളത്തിലെ നിരവധി ജനപ്രിയ സിനിമകളുടെ കഥാകാരനും തിരക്കഥാകൃത്തുമായി.

എൺപതുകളിലേയും തൊണ്ണൂറുകളിലേയും യുവത്വം നേരിട്ട തൊഴിലില്ലായ്മ, അരക്ഷിതാവസ്ഥ, മദ്ധ്യവർഗ്ഗ കുടുംബങ്ങളിലെ സംഘർഷങ്ങൾ എന്നിവയെല്ലാം ശ്രീനിവാസൻ പ്രമേയമാക്കി. ചിന്താവിഷ്ടയായ ശ്യാമള, തലയണ മന്ത്രം, വടക്കു നോക്കിയന്ത്രം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്പ്, ഗോളാന്തരവാർത്ത തുടങ്ങി ശ്രീനിവാസൻ കയ്യൊപ്പ് ചാർത്തിയ സിനിമകൾ ഏറെ ജനപ്രീതി നേടി. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.

കോളേജ് വിദ്യാർത്ഥിയായിരിക്കെ മാഗസിനുവേണ്ടി ശ്രീനിവാസനെ ഇൻ്റർവ്യൂ ചെയ്യാൻ ഞാനും പൂക്കോട്ടുകാവിലെ കെ.ജയദേവനും കൂടിയാണ് പോയത് എന്നാണോർമ്മ. അന്ന് ശ്രീനിവാസൻ ഒരക്ഷരം മിണ്ടിയില്ല. ഞങ്ങളെ ഗൗനിച്ചതേയില്ല. നിരാശരായി, പരിഭവപ്പെട്ടാണ് ഞങ്ങൾ തിരിച്ചുപോയത്. ഷൂട്ടിങ്ങിനിടയിലായിരുന്നു അദ്ദേഹം. അന്ന് അദ്ദേഹം സിനിമയിലെ കഥാപാത്രത്തിൻ്റെ ലോകത്തായിരുന്നു. ഇൻ്റർവ്യൂവിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല എന്നതായിരുന്നു കാരണം. പിന്നീട് അദ്ദേഹത്തെ അടുത്തു പരിചയപ്പെടാനായി. ഒരുമിച്ച് പരിപാടികളിൽ പങ്കെടുത്തു. മലയാള സിനിമയിൽ പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ ശ്രീനിവാസൻ്റെ ഓർമ്മകൾക്കു മുന്നിൽ ആദരം''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+