ധനകാര്യസ്ഥാപന ഉടമയുടെ കൊലപാതകം; വായ്പ നൽകാത്തതിന്റെ പ്രതികാരം; പ്രതി പിടിയിൽ
മലപ്പുറം: വായ്പ ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് താമരശ്ശേരി കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ സാജു കുരുവിളയെ സ്ഥാപനത്തിലെത്തി പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന കേസിലെ പ്രതി ആലപ്പുഴ വള്ളിക്കുന്ന് കടുവിനാല്‍ സുമേഷ് കുമാര്‍ (40) തിരൂരില്‍ പിടിയിലായി. ഇയാള്‍ തിരൂര്‍ വഴി ആലപ്പുഴയിലേയ്ക്കു പോകുന്നുണ്ടെന്ന് സുഹൃത്ത് വഴി വിവരം ലഭിച്ച പോലിസ് രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെയാണ് തലക്കടത്തൂരില്‍ നിന്നും പിടികൂടിയത്.
ഇയാള്‍ ഫ്‌ളാറ്റ് നിര്‍മാണത്തിനും പ്ലംബിങ് ജോലിക്കും മറ്റുമായി നേരത്തെ തിരൂരിലുണ്ടായിരുന്നു. ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഇയാള്‍ പണമിടപാട് സ്ഥാപനത്തില്‍ ചെന്നത്. അത് നല്‍കാത്തതിന്റെ പകയാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രതി പോലിസിനോട് പറയുന്നത്. പുലര്‍ച്ചെ തന്നെ താമരശ്ശേരി പോലിസ് സുമേഷിനെ അങ്ങോട്ടു കൊണ്ടു പോയി. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നു പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതി സുമേഷ്‌കുമാര്‍
സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ അജ്ഞാതന്‍ പട്ടാപ്പകല്‍ സ്ഥാപനത്തില്‍ കയറി തീകൊളുത്തി കൊന്നത്. പുതുപ്പാടി കൈതപ്പൊയിലില്‍ ബസ്റ്റോപ്പിന് സമീപം സുബൈദ കോംപ്ലക്സിന്റെ ഒന്നാം നിലയിലെ മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സാജു കുരുവിളയെയാണ് സ്ഥാപനത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ സജി കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു അവിടെ വെച്ചായിരുന്നു മരണം.
ചുവപ്പ് ഷര്‍ട്ടിട്ട മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഒരാള്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സജിയുടെ സ്ഥാപനത്തിലേക്ക് വരികയും ഇദ്ദേഹത്തിന്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് സജിയിരുന്ന ഗ്ലാസ് ക്യാബിന് വെളിയില്‍ നിന്നുകൊണ്ട് തീ കൊളുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നത്. കൊണ്ടു വന്ന രണ്ട് കുപ്പിയില്‍ ഒന്നാണ് സജിയുടെ ദേഹത്ത് ഒഴിച്ചത്.
ശരീരത്തില്‍ തീപടര്‍ന്ന സജി ക്യാബിന് വെളിയിലിറങ്ങി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. താഴെ നിലയിലെ കടകളുടെ ഷീറ്റില്‍ തട്ടി റോഡിലെ മഴവെള്ളത്തിലേക്ക് വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലെ തീ ഓടിക്കൂടിയ നാട്ടുകാര്‍ അണക്കുകയായിരുന്നു. നാട്ടുകാര്‍ സജിയെ രക്ഷിക്കുന്നതിനിടെ അക്രമി കെട്ടിടത്തിന്റെ പിന്‍വശത്ത് കൂടി രക്ഷപ്പെട്ടു. ഉപയോഗിക്കാത്ത ഒരു കുപ്പി പെട്രോളും ഒരു ഹെല്‍മറ്റും ബൈക്കിന്റെ താക്കോലും കിട്ടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ്ഐ സംഭവസ്ഥലത്തെത്തി. അഡീഷണല്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജില്‍ നിന്നും സജിയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് പ്രതി സുമേഷ് കുമാര്‍ (40) ആണെന്ന് കണ്ടെത്തിയത്.