പട്ടാമ്പിയിൽ കുഴല്‍പ്പണ വേട്ട: പിടിച്ചെടുത്തത് ഒരു കോടി എൺപത്തിനാല് ലക്ഷം രൂപ, രണ്ട് പേർ പിടിയിൽ!
പാലക്കാട്: പട്ടാമ്പിയിൽ ഒരു കോടി എൺപത്തിനാല് ലക്ഷം രൂപയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്. മലപ്പുറം, രാമപുരം പനങ്ങാങ്ങര സ്വദേശികളായ ഹുസൈൻ (32), സജാദ് (22) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരന്റെ നിർദ്ദേശപ്രകാരം പട്ടാമ്പി ഇൻസ്‌പെക്ടർ രമേഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് വിളയൂർ, പുലമന്തോൾ പാലത്തിന് സമീപത്തു നിന്ന് പണം പിടികൂടിയത്.
പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ആയതിന്റെ ലക്ഷ്യസ്ഥാനത്തെകുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പരിശോധനയിൽ പട്ടാമ്പി എസ് ഐ അജിഷ്, എഎസ്ഐമാരായ പ്രസാദ്, ശിവശങ്കരൻ, സീനിയർ സിവിൽ പോലീസ് ഒാഫീസർമാരായ സുനിൽ, അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രകാശൻ, സനൽ, ബിജു, ഷമീർ, വിനീഷ്, കബീർ, ബ്രിജിത്ത്, ഡ്രൈവർ എസ്സിപിഒ ധർമേന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.