ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി!! ഒരാൾക്കായി തിരച്ചിൽ!!
നിരോധനം മറികടന്ന് തിങ്കളാഴ്ച റിസർവോയറിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കൊട്ടത്തോണികൾ കൂട്ടിക്കെട്ടിയായിരുന്നു മീൻപിടിത്തം നടത്തിയത്.
വയനാട്: ബാണാസുര സാഗർ അണക്കെട്ടിൽ കുട്ടത്തോണി മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പൊയിൽ കാട്ടിലത്തു വീട്ടിൽ ചന്ദ്രന്റെ മകൻ സച്ചിൻ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തയത്.
ഇതോടെ കാണാതായ നാലു പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാളുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. ചെമ്പുകടവ് വട്ടച്ചോട് ജോണിൻറെ മകൻ ബിനുവിനായിട്ടാണ് തിരച്ചിൽ നടക്കുന്നത്.
നിരോധനം മറികടന്ന് തിങ്കളാഴ്ച റിസർവോയറിൽ മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കൊട്ടത്തോണികൾ കൂട്ടിക്കെട്ടിയായിരുന്നു മീൻപിടിത്തം നടത്തിയത്. ഏഴുപേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
അപകടം നടന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്. താമരശേരി ചെമ്പുകടവ് നെല്ലിപ്പൊയിൽ മണിത്തൊടി മാത്യു വിന്റെ മകൻ മെൽബിൻ, തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സൻ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നാവിക സേന, ഫയർ ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീം, കോഴിക്കോട് നിന്നെത്തിയ അണ്ടർ വാട്ടർ സെർച്ചിങ് ടീം തുർക്കി ജീവൻ രക്ഷ സമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ തിരച്ചിൽ ദുഷ്കരമാക്കിയിട്ടുണ്ട്.