ഒരു ഗ്രാമിൻ്റേയും രണ്ട് ഗ്രാമിൻ്റേയും സ്വർണ മാല; 45,000ത്തിന് ഒരു പവനും..വമ്പൻ മാറ്റവുമായി ജ്വല്ലറികൾ
സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമായത്. തുടർച്ചയായി നാല് ദിവസം വില കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും പവൻ വില കുതിച്ചു.1000ത്തിലധികം രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ പവൻ വില 1.12 ലക്ഷത്തിലെത്തി. സ്വർണ വിലയിലെ ചാഞ്ചാട്ടം കുറഞ്ഞ കാരറ്റ് ആഭരണങ്ങളിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുകയാണെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ ജസ്റ്റിൻ പാലത്ര. പണ്ടൊക്കെ 22 കാരറ്റ് മാത്രം മതിയെന്ന് ചോദിച്ചുവരുന്നവർ ഇപ്പോൾ 9 കാരറ്റ് അടക്കം ആവശ്യപ്പെട്ടുകൊണ്ടാണ് ജ്വല്ലറികളിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം.
'സ്വർണ വില തുടർച്ചയായി കുറഞ്ഞപ്പോൾ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വില വീണ്ടും കൂടി. വരും ദിവസങ്ങളിലും വില കൂടാനുള്ള സാധ്യതകൾ തന്നെ ആയിട്ടാണ് കാണുന്നത്. കാരണം ആഗോള സാമ്പത്തിക പ്രതിസന്ധികൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഭൂരാഷ്ട്രീയ സംഘർഷങ്ങൾക്കൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഇറക്കുമതി തീരുവ ഉയർന്നതും പ്രതിസന്ധിയാണ്. അതുകൊണ്ട് തന്നെ വില കുറയാനുള്ള സാധ്യത കാണുന്നില്ല.

വില ഉയർന്നതോടെ ആളുകൾ പ്രധാനമായും 18 കാരറ്റ് ആഭരണങ്ങളിലേക്ക് തിരിയുകയാണ്. പണ്ടൊക്കെ ആളുകൾ തള്ളിക്കളഞ്ഞതാണ് ഈ 18 കാരറ്റ്. 22 അല്ലാതെ ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞിരുന്നവർ 18 അന്വേഷിച്ച് എത്തുകയാണ്. ഇപ്പോൾ 18 കാരറ്റ് മാത്രമല്ല 14 കാരറ്റും 9 കാരറ്റ് (പവൻ വില ഏകദേശം 45,000ത്തിനടുത്ത്) ആഭരണങ്ങളും വിപണിയിൽ സജീവമായി കഴിഞ്ഞു.
ജനങ്ങൾക്ക് താങ്ങാവുന്ന രീതിയിലുള്ള റേറ്റിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന തരത്തിലുള്ള ആഭരണങ്ങളാണ് വ്യാപാരികളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ എത്തിക്കുമ്പോൾ ചെറിയ വിലയിലേക്ക് ഇഷ്ടമുള്ളത് നോക്കി എടുക്കാനുള്ള ഒരു സൗകര്യം ഉപഭോക്താക്കൾക്കും ഉണ്ട്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നത് കൊണ്ട് ഉപഭോക്താക്കൾ നഷ്ടം സംഭവിക്കുന്നില്ല. തിരിച്ചു കൊടുക്കുമ്പോൾ ആ കാരറ്റ് അനുസരിച്ചുള്ള വില അവർക്ക് തിരിച്ചു കിട്ടുകയും ചെയ്യും. അതുകൊണ്ട് ലൈറ്റ് വെയിറ്റ് ആഭരണങ്ങളിലേക്ക് ഇപ്പോൾ ജ്വല്ലറികൾ മാറിത്തുടങ്ങി .അര ഗ്രാമിൻ്റേയും ഒരു ഗ്രാമിൻ്റേയും ഒക്കെ മാലകൾ ഇപ്പോൾ ജ്വല്ലറികൾ ഉണ്ടാക്കുന്നുണ്ട്.അതിന് ഡിമാൻ്റ് ഏറെയാണ്.
കേരളത്തിൽ 6000 വരെയാണ് രജിസ്ട്രേഡ് ആയിട്ടുള്ള വ്യാപാരികൾ ഉള്ളത്. 5000 കോടി ഇപ്പോൾ സ്വർണ മേഖലയിൽ നിന്ന് സർക്കാരിന് ടാക്സ് കിട്ടുന്നുണ്ട്. പക്ഷേ കേരള സർക്കാരിന് അതിന്റെ അഞ്ചിലൊന്ന് മാത്രമേ കിട്ടുന്നുള്ളൂ. കാരണം 3 ശതമാന ആണ് ഇപ്പോൾ ജിഎസ്ടി. അതിൽ പകുതി കേന്ദ്രസർക്കാരിനാണ് പോകുന്നത്.
സ്വർണ വിപണിയിൽ പല അനധികൃത കച്ചവടവും നടക്കുന്നുണ്ട്. പഴയ സ്വർണം എടുക്കുന്ന പല കടകളും മുളച്ചുവന്നിട്ടുണ്ട്. അവർ പല പേരുകളിൽ പഴയ സ്വർണം എടുക്കുന്നുണ്ട്. എന്നിട്ട് പുതുക്കിയിട്ട് ടാക്സ് ഇല്ലാതെ വിൽക്കുന്നൊരു പ്രവണതയും ഉണ്ട്. ഇത്തരക്കാർക്കെതിരെ നടപടി ശക്തമാക്കണം', ജസ്റ്റിൻ പാലത്ര പറഞ്ഞു.












Click it and Unblock the Notifications