ഒന്നരലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാലയത്തിൽ: എല്‍ഡിഎഫ് വികസന വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് ടിപി
കോഴിക്കോട്: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പ്രാവര്‍ത്തികമാക്കി ജനങ്ങള്‍ക്കൊപ്പം നിന്ന് കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാന്‍ രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാറിന് സാധിച്ചതായി തൊഴില്‍ ഐക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും നിറവേറ്റാന്‍ കഴിഞ്ഞു എന്നതാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാറിന് ഏറെ അഭിമാനകരം. പാടെ തകര്‍ന്ന കേരളത്തെ പുനരുജ്ജീവിപ്പിക്കുകയെന്ന വലിയ ദൗത്യമാണ് രണ്ടു വര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഴിക്കോട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരമേല്‍പ്പിക്കുമ്പോള്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നു ഭരണരംഗം. തകര്‍ന്നുപോയ കാര്‍ഷിക-വ്യവസായമേഖലകള്‍ക്ക് പുതുജീവന്‍ നല്‍കി കേരളത്തെ സമഗ്രവികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍ രണ്ടുവര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. തെളിയിക്കപ്പെടാത്ത കിടന്ന കേസുകള്‍ക്ക് തുമ്പുണ്ടാക്കി, നിയമലംഘകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നൂറുശതമാനം നടപ്പാക്കി. നിയമലംഘകരെ സംരക്ഷിക്കുന്ന മുന്‍സര്‍ക്കാരിന്റെ രീതിയില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് ഈ ഗവണ്‍മെന്റില്‍ നിന്നുണ്ടാകുന്നത്.
വരാപ്പുഴയില്‍ നിരപരാധിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഉറച്ച നിലപാടിന്റെ തെളിവാണ്. നവകേരള സൃഷ്ടിക്കായി ആവിഷ്‌കരിച്ച ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകള്‍ എല്‍.ഡി.എഫ് സര്‍്ക്കാറിന്റെ ജനകീയ പ്രതിബദ്ധതയുടെ അടയാളങ്ങളാണ്.
തരിശുനിലങ്ങളുള്‍പ്പെടെ 25000 ഹെക്ടറില്‍ പുതുതായി നെല്‍കൃഷിയാരംഭിച്ചു. ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിന് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഉള്‍പ്പെടെ ഈ രംഗത്തെ ഇടപെടല്‍ ജനങ്ങള്‍ ഏറ്റെടുത്തു.ശുദ്ധജലം ലഭ്യമാക്കാനും ജനസ്രോതസ്സുകള്‍ സംരക്ഷിക്കാനുമുളള പദ്ദതിയുടെ ഭാഗമായി 9,200 കിലോമീറ്റര്‍ പുഴകളും തോടും പുനരുജ്ജീവിപ്പിച്ചു. ആയിരക്കണക്കിന് കുളങ്ങള്‍ നവീകരിക്കാനായി. ആര്‍ദ്രം ദൗത്യത്തിലൂടെ പ്രാഥമികരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.
പൊതുവിദ്യാലയങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒന്നര ലക്ഷം കുട്ടികളാണ് വിവിധ ക്ലാസുകളില്‍ ചേര്‍ന്നത്. 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകുകയാണ്. 140 സ്‌കൂളുകളുടെ വികസനത്തിന് അഞ്ചു കോടി രൂപ വീതവും 229 സ്‌കൂളുകളുടെ വികസനത്തിന് മൂന്ന് കോടി വീതവും നീക്കിവെച്ചതായും മന്ത്രി പറഞ്ഞു. തുടര്‍ന്ന് 300 പേര്‍ക്ക് പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ വിതരണവും കുട്ടികളുടെ അവകാശവും സമൂഹവും ഡോക്യുമെന്ററി പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.
വികെസി മുഹമ്മദ് കോയ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യുവി ജോസ്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, എംഎല്‍എ മാരായ സികെ നാണു, പുരുഷന്‍ കടലുണ്ടി, അഡ്വ. പിടിഎ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എരാധാകൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെവി ബാബുരാജ്, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എംസി അനില്‍കുമാര്‍, എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, കോണ്‍ഗ്രസ് എസ്ജില്ലാ ജനറല്‍സെക്രട്ടറി സിപി ഹമീദ്, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പിവി നവീന്ദ്രന്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ അസീസ്, എന്‍എസ്സി ജില്ലാ ജന സെക്രട്ടറി ഇസി മുഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ബാന്റ് മേളവും വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ മിഷനുകൾ, വിവിധ വകുപ്പുകള്‍ എന്നിവര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍.