കെവിൻ കൊലപാതകം; 3 പ്രതികൾ പോലീസ് പിടിയിലെന്ന് സൂചന, പിടിയിലായത് തമിഴ്നാടിൽ നിന്ന്!
കൊല്ലം: കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ പി ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍കൂടി പിടിയിലായതായി സൂചന. നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരാണ് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ വെച്ച് പിടിയിലായത്. കെവിനെ കാറില്‍ കയറ്റിക്കൊണ്ട് പോയവര്‍ ആണ് പിടിയിലായ റിയാസ്, നിയാസ് എന്നിവര്‍. ഇവരുള്‍പ്പെട്ട സംഘത്തില്‍ 13 പേരുണ്ടായിരുന്നുവെന്നാണ് പിടിയിലായവരുടെ മൊഴി.
നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. അക്രമികള്‍ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തിരുന്നു. ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു നിയാസ്. സംഭവം നടന്ന ഉടനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചിരുന്നു. അനീഷിനെ തെന്മല എത്തിയപ്പോൾ ഇറക്കി വിടുകയായിരുന്നു. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടെന്ന് അനീഷ് പോലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം കെവിൻ പി ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ വീണ്ടും തലപൊക്കുകയാണ്. നീനുവിന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്. പക്ഷേ, അവർക്ക് സ്വന്തം മകളുടെ ജാതിയ്ക്കതീതമായ പ്രണയം അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനു കാരണം സവർണതയുടെ പിശാചുബാധയാണെന്ന് കാണാൻ വിഷമമില്ല. ഒരുവേള, നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാനം അടിമുടി ഉഴുതുമറിച്ച മണ്ണിൽ നിന്നാണ് നമ്മുടെ രാഷ്ട്രീയവും സംസ്ക്കാരവും ഉയർന്നു വന്നത്. എന്നാൽ കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടാ. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനും തെരഞ്ഞെടുപ്പു നേട്ടത്തിനും വേണ്ടി മുതലെടുപ്പു നടത്തുന്നവരെയും ഇക്കാര്യങ്ങൾ അലോസരപ്പെടുത്തേണ്ടതു തന്നെയാണെന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.