അല്ലു അർജുൻ സിനിമയെ വിമർശിച്ചതിന് സൈബർ ആക്രമണം.. അപർണയുടെ പരാതിയിൽ മൂന്നാമനും പിടിയിൽ!
കണ്ണൂര്‍: തെലുങ്കിലെ സൂപ്പര്‍താരമായ അല്ലു അര്‍ജുന് മലയാളത്തില്‍ വലിയൊരു പറ്റം ആരാധകരുണ്ട്. ഇഷ്ടതാരങ്ങളുടെ പേരില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കടിപിടി കൂടുന്നത് പുതിയ കാര്യമല്ല. എന്നാല്‍ എല്ലാ മര്യാദകളുടേയും സഭ്യതയുടേയും അതിര് വിട്ടുള്ള ആക്രമണങ്ങളാണ് പലപ്പോഴും നടക്കുക പതിവ്.
ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്ക് നേരെ വളരെ നാളുകളായി അത്തരത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നു. അല്ലു അർജുൻ സിനിമയെ വിമർശിച്ചു എന്ന പേരിലാണ് കണ്ണ് പൊട്ടുന്ന തെറിവിളികളുമായി ഫാൻസ് രംഗത്ത് വന്നത്. അപര്‍ണ നല്‍കിയ പരാതിയില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായിട്ടുണ്ട്.
കടുത്ത സൈബർ ആക്രമണം
അല്ലു അര്‍ജുന്‍ സിനിമ കണ്ടിറങ്ങിയപ്പോള്‍ തല വേദനിക്കുന്നു എന്ന് പോസ്‌ററിട്ടതിന്റെ പേരിലാണ് അപര്‍ണ പ്രശാന്തിക്ക് നേരെ അല്ലു അര്‍ജുന്‍ ഫാന്‍സ് എന്നവകാശപ്പെടുന്നവരുടെ കൂട്ട ആക്രമണം ഉണ്ടായത്. കേട്ടാലറയ്ക്കുന്ന തെറിയും അശ്ലീലവും ബലാത്സംഗ ഭീഷണിയും അപര്‍ണയുടെ വാളില്‍ നിറഞ്ഞു. അപര്‍ണയെ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തകയായ അമ്മ പി ഗീതയേയും വെട്ടുകിളിക്കൂട്ടം തെറിയഭിഷേകം നടത്തി.
മൂന്നാമൻ പിടിയിൽ
ഇതോടെ അപര്‍ണ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി കണ്ണൂര്‍ സ്വദേശിയായ രാഹുലിനെ ആണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ രാഹുലിനെ കണ്ണൂരില്‍ ചെന്നാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയിരിക്കുന്നത്. അപര്‍ണയുട ഫേസ്ബുക്ക് പേജില്‍ ഏറ്റവും കടുത്ത ആക്രമണം നടത്തിയവരില്‍ ഒരാളാണ് രാഹുല്‍.
ആക്രമണം തുടരുന്നു
സ്വന്തം അക്കൗണ്ടില്‍ നിന്നും വ്യാജ ഐഡികളില്‍ നിന്നുമായിരുന്നു രാഹുല്‍ തെറിയും അശ്ലീലവും നിറഞ്ഞ പ്രതികരണങ്ങള്‍ നടത്തിയത്. മൂന്നാമന്‍ അറസ്റ്റിലായെങ്കിലും അപര്‍ണയ്ക്ക് എതിരായ സൈബര്‍ ആക്രമണം തുടരുക തന്നെയാണ്. അപര്‍ണയുടെ എഴുത്തുകൾ കൂട്ടമായി റിപ്പോർട്ട് ചെയ്താണ് ആക്രമണം. അറസ്റ്റുകള്‍ തുടരുമ്പോഴും സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് പറയുന്നു.
18 പേർക്കെതിരെ പരാതി
പതിനെട്ട് പേര്‍ക്കെതിരെയാണ് അപര്‍ണ പരാതി നല്‍കിയിരിക്കുന്നത്. അപര്‍ണയില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ നിയാസ്സുദ്ദീനാണ് അപർണയുടെ പരാതിയിൽ ആദ്യം അറസ്റ്റിലായത്. നിയ നിയ എന്ന അക്കൗണ്ടില്‍ നി്ന്നായിരുന്നു ഇയാളുടെ തെറിവിളികള്‍. പിന്നാലെ പൊന്നാനി സ്വദേശിയായ ഷബീറിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അപര്‍ണയെ മൂന്ന് ഫേക്ക് അക്കൗണ്ടുകളില്‍ നിന്നായിരുന്നു ഇയാളുടെ ആക്രമണം.
തെറിവിളിക്കാരന് പിന്തുണയും
ഷബീര്‍ കില്ലര്‍ യോദ്ധാവ്, ഷബി അഫ്താന, ഷബി എന്നീ ഫേസ്ബുക്ക് ഐഡികള്‍ വഴിയാണ് ഇയാള്‍ അപര്‍ണയെ നിരന്തരമായി അപമാനിച്ചത്. ഷബീർ അറസ്റ്റിലായതിന് പിന്നാലെ ഇയാൾക്ക് പിന്തുണയുമായും ചിലർ രംഗത്ത് വന്നിരുന്നു. ഷബീർ ചെയ്ത തെറിവിളി മഹാകാര്യം എന്ന നിലയ്ക്കായിരുന്നു ഇക്കൂട്ടരുടെ പിന്തുണ. ഷബീറിനെ ജാമ്യത്തിലിറക്കാനും ഇവരുണ്ടായി.
പടം കണ്ട് തലവേദന
അല്ലു അർജുൻ ചിത്രമായ 'നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ'യുടെ മലയാളം പതിപ്പ് തിയറ്ററിൽ നിന്നും കണ്ട് പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനെക്കുറിച്ചായിരുന്നു അപർണ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്ന്. അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തീയറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ എന്നായിരുന്നു പോസ്റ്റ്. അല്ലു അർജുൻ ഫാൻസ് അസ്സോസ്സിയേഷൻ സംഭവത്തിൽ അപർണയോട് മാപ്പ് പറഞ്ഞിരുന്നു.