സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആലപ്പുഴയില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു
ആലപ്പുഴ: കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ മരിച്ച ആലപ്പുഴ സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശിയായ ജോസ് ജോയി ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ഇദ്ദേഹം വൈറസ് ബാധിതനായിരുന്നുവെന്നാണ് രാത്രിയോടെ പുറത്തുവന്ന പരിശോധനാ ഫലം വ്യക്തമാക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. 38 വയസ്സായിരുന്നു. അബുദാബിയില്‍ നിന്നുമെത്തിയ ജോസ് ജോയി ഗുരുതരമായ കരള്‍ രോഗ ബാധിതനായിരുന്നു.
ഇപ്പോൾ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക. ജോസ് ജോയിയുടെ മരണത്തോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ജോസ് ജോയിയുടേത് അടക്കം ആലപ്പുഴ ജില്ലയില്‍ നാല് പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇവര്‍ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ അബുദാബിയിൽ നിന്നും ഒരാൾ കുവൈറ്റിൽ നിന്നും മൂന്നാമൻ ദമാമിൽ നിന്നും ആണ് എത്തിയത്. മെയ് 27 ന് കുവൈറ്റ് - കൊച്ചി വിമാനത്തിൽനെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവിന് രോഗലക്ഷണം കണ്ടതിനാൽ വിമാനത്താവളത്തിൽനിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുകയായിരുന്നു
മെയ് 19ന് ദമാം - കൊച്ചി വിമാനത്തിൽ എത്തിയ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ജില്ലയിലെ കോവിഡ് കെയർ സെൻററിൽ ആയിരുന്നു. മെയ് 17ന് അബുദാബി -- കൊച്ചി വിമാനത്തിൽ എത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. ജില്ലയിലെ കോവിഡ് കെയർ സെൻററിൽ നിരീക്ഷണത്തിലായിരുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആലപ്പുഴയിലേത് കൂടി കണക്കില്‍ പെടുത്തുമ്പോള്‍ ഇത് 63 ആയി ഉയരും. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.