കൊറോണ ബാധിച്ച് മരിച്ചത് വൈദികൻ, മരണം രാവിലെ, വൈറസ് എവിടെ നിന്ന് പകർന്നുവെന്ന് വ്യക്തതയില്ല!
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് വൈദികന്‍. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് മരണപ്പെട്ട ഫാദര്‍ കെജി വര്‍ഗീസ്. ഇദ്ദേഹത്തിന് 77 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് ഫാദര്‍ വര്‍ഗീസ് മരണപ്പെട്ടത്. ഇദ്ദേഹം ശ്വാസകോശത്തില്‍ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഇദ്ദേഹത്തെ ആദ്യം തിരുവനന്തപുരത്തെ തന്നെ മറ്റൊരു ആശുപത്രിയില്‍ ആയിരുന്നു ചികിത്സിച്ചിരുന്നത്. ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് അപ്പോള്‍ കൊവിഡ് കണ്ടെത്തിയിരുന്നില്ല എന്നാണ് അറിയുന്നത്. ശ്വാസകോശത്തിലെ രോഗബാധ കൂടാതെ ഫാദര്‍ വര്‍ഗീസിന് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഉച്ചയോടെയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പുറത്ത് വന്നത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് വൈറസ് ബാധിച്ചത് എന്ന് കണ്ടെത്താനായിട്ടില്ല. ഏപ്രില്‍ 20ന് ഫാദര്‍ വാഹനാപടകത്തില്‍പ്പെട്ട് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം മെയ് 20ന് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് മെയ് 30ന് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അത്.
ഇദ്ദേഹത്തെ നിരവധി പേര്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പനി ഉണ്ടായിരുന്നത് പിന്നീട് മൂര്‍ച്ഛിച്ച് ന്യൂമോണിയ ആയി മാറി. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. മരണശേഷം പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന്റെ സ്ഥലമായ നാലാഞ്ചിറയില്‍ ഇതുവരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫാദര്‍ വര്‍ഗീസിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ 11 ആയി ഉയര്‍ന്നിരിക്കുകയാണ്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 46 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 627 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പൊട്ടിക്കരഞ്ഞ് സൂരജിന്റെ അമ്മ രേണുക, കൂസാതെ പെങ്ങൾ സൂര്യ! ഉത്ര കൊലക്കേസ് ചുരുളഴിയുന്നു!