പെൺകൂട്ടായ്മയെ തോൽപിക്കാൻ കച്ചമുറുക്കി മമ്മൂട്ടി, ദിലീപ് ഫാൻസ്; വൺസ്റ്റാർ റേറ്റിങ് പുത്തൻ യുദ്ധമുറ
തിരുവനന്തപുരം: സിനിമിലെ വനിത കൂട്ടായ്മയെ തുടക്കം മുതലേ താറടിച്ച് കാണിക്കാന്‍ ഒരുവിഭാഗം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ഒരു വിഭാഗം നടത്തിയ ഇത്തരം കുപ്രചരണങ്ങള്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
'രാജപ്പൻ' ആയിരുന്ന പൃഥ്വിരാജ് ഇപ്പോൾ 'രാജുവേട്ടനായി'; പാർവ്വതിയോട് 'ഒപികെവി' പറഞ്ഞവർ നാളെ തിരുത്തും
ഇപ്പോള്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ ആണ് യുദ്ധം. പണ്ട് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് കുറച്ച് മലയാളികള്‍ നടത്തിയ അതേ 'സമരമുറ' ആണ് ഇവിടേയും. സമരമുറയില്‍ മാത്രമേ സാമ്യമുള്ളൂ, ആശയത്തിന്റെ കാര്യത്തില്‍ അജഗജാന്തര വ്യത്യാസം ഉണ്ട്.
പാര്‍വ്വതിയെ ലക്ഷ്യം വച്ച് നടന്നിരുന്ന സോഷ്യല്‍ മീഡിയ ആക്രമണം എന്തുകൊണ്ടാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് നേര്‍ക്ക് തിരിഞ്ഞത്? ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തു എന്നതായിരുന്നു ഫാന്‍സ് കണ്ട കുറ്റം. ആ വാര്‍ത്ത ഇങ്ങനെ ആയിരുന്നു....
മമ്മൂട്ടിയും ദിലീപും സ്ത്രീ വിരുദ്ധതയും
എങ്ങനെയാണ് മമ്മൂട്ടിയേയും ദിലീപിനേയും പോലുള്ള നടന്‍മാര്‍ മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധത പ്രദര്‍ശിപ്പിക്കുന്നത്- എന്ന ഒരു ഇംഗ്ലീഷ് ലേഖനം ആയിരുന്നു വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. പാര്‍വ്വതിയുടെ കസബ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ സാഹചര്യത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ആയിരുന്നു അത്.
വിവാദമായി
മമ്മൂട്ടിയ്ക്കും ദിലീപിനും എതിരെയുള്ള ലേഖനം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഷെയര്‍ ചെയ്തത് വലിയ വിവാദത്തിനാണ് വഴിവച്ചത്. അതിന് മുകളില്‍ എഴുതിയ കുറിപ്പും വിവാദമായി. തുടര്‍ന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
വെട്ടുകിളിക്കൂട്ടം ഇളകി
എന്നാല്‍ ഫാന്‍സ് വെട്ടുകിളിക്കൂട്ടത്തെ ഇളക്കി വിടാന്‍ ആ പോസ്റ്റ് ധാരാളമായിരുന്നു. പിന്നീടാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കാനുള്ള കാമ്പയിന് തുടക്കം കുറിച്ചത്. കൂട്ടായ ആക്രമണം തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഒപ്പത്തിനൊപ്പം
തുടക്കത്തില്‍ വണ്‍സ്റ്റാര്‍ റേറ്റിങ്ങും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും ഒപ്പത്തിനൊപ്പം ആയിരുന്നു. ഹേറ്റേഴ്‌സിന്റെ കാമ്പയിനെ പ്രതിരോധിക്കാന്‍ മറ്റൊരു വിഭാഗവും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫാന്‍സിന്റെ ശക്തിക്ക് മുന്നില്‍ മറ്റുള്ളവര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പ്രശ്‌നം അത് തന്നെ
മമ്മൂട്ടിയെ അധിക്ഷേപിച്ചു എന്നത് തന്നെയാണ് ഇക്കൂട്ടര്‍ കാണുന്ന പ്രധാന പ്രശ്‌നം. അതിനൊപ്പം ദിലീപിന്റെ പേര് കൂടി കടന്നുവന്നപ്പോള്‍ കാര്യങ്ങള്‍ ശുഭം! നേരത്തെ ദിലീപിനെ പിന്തുണച്ച് രംഗത്ത് എത്തിയവരില്‍ മമ്മൂട്ടി ഫാന്‍സും മുന്‍നിരയില്‍ ഉണ്ടായിരുന്നു എന്നത് ഒരു നഗ്ന സത്യമാണ്.
ഫെമിനിച്ചി വിളികള്‍
ഫെമിനിച്ചി വിളികളാല്‍ മുഖരിതമാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിലെ റിവ്യൂസ്. ഫെമിനിച്ചികള്‍, ഫെമിനിച്ചി സഭ, കൊച്ചമ്മമാര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ ആവശ്യത്തിലധികം ഉണ്ട്. ഒപികെവി എന്നത് പല റിവ്യൂകളിലും കടന്നുവരുന്നുണ്ട്. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലേ.
ഡിസ് ലൈക്ക് സമരം
നേരത്തെ പാര്‍വ്വതി അഭിനയിക്കുന്ന 'മൈ സ്റ്റോറി' എന്ന സിനിമയുടെ മേക്കിങ് വീഡിയോയും പാട്ടിന്റെ വീഡിയോയും പുറത്ത് വന്നപ്പോള്‍ ഡിസ് ലൈക്ക് ബട്ടണ്‍ അമര്‍ത്തിയായിരുന്നു പ്രതിഷേധം. അങ്ങനെ ചെയ്യുമ്പോള്‍ പരാതി കൊടുക്കാനോ കേസ് എടുക്കാനോ കഴിയില്ലല്ലോ എന്നായിരുന്നു ഫാന്‍സിന്റെ പരിഹാസം.
മുള്ളന്‍കൊല്ലി വേലായുധനെ പോലെ
തല്ലി തോല്‍പിക്കണം എന്നതായിരുന്നു മുള്ളന്‍കൊല്ലി വേലായുധന്റെ ലൈന്‍. അത് പറ്റാത്തപ്പോള്‍ ഓടിത്തോല്‍പിക്കണം എന്നായി മാറി. ഏതാണ്ട് അതുപോലെയാണ് ഈ ഫാന്‍സിന്റെ അവസ്ഥ. ആശയം കൊണ്ട് തോല്‍പിക്കാന്‍ പറ്റാത്തപ്പോള്‍ ഇങ്ങനെ ഓടി തോല്‍പിക്കാന്‍ നോക്കും, അതും പറ്റിയില്ലെങ്കില്‍ പഴഞ്ചൊല്ലില്‍ പറയുന്നതുപോലെ വേറെ ഏതെങ്കിലും രീതിയില്‍ തോല്‍പിക്കാന്‍ നോക്കും.
എന്തിന് ഡിലീറ്റ് ചെയ്തു
എന്തിനാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അങ്ങനെ ഒരു ലേഖനം ഷെയര്‍ ചെയ്തത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ധൈര്യത്തോടെ അങ്ങനെ ചെയ്തുവെങ്കില്‍ പിന്നെ എന്തിനാണ് അത് ഡിലീറ്റ് ചെയ്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ അവര്‍ മറുപടി പറയും എന്ന് പ്രതീക്ഷിക്കാം.