ദിലീപിന്റെ അറസ്റ്റിന് ഒരു വർഷം... തുടരന്വേഷണം ഇല്ല? കാവ്യ, നാദിർഷ, അപ്പുണ്ണി... പറഞ്ഞുകേട്ട കഥകൾ
2017 ജൂലായ് 10 ന് ആണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഒരു അറസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം.
എന്നാല്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം കേരളം ശരിക്കും മുള്‍മുനയില്‍ ആയിരുന്നു. ദിലീപിനെ കൂടാതെ സിനിമ മേഖലയിലെ പല പ്രമുഖരും അറസ്റ്റിലായേക്കും എന്ന് വാര്‍ത്തകള്‍ വന്നു. നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പോലീസ് പലതവണ ചോദ്യം ചെയ്തു. ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും ചോദ്യം ചെയ്തു.
കാവ്യയേയും നാദിര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്നും അന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. കേസില്‍ ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്തും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും, പിന്നീട് ഒരു അന്വേഷണവും നടന്നിട്ടില്ല എന്നതാണ് വാസ്തവം.
2017 ഫെബ്രുവരി 17
2017 ഫെബ്രുവരി 17ന് വൈകുന്നേരും ആയിരുന്നു തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായ പീഡനങ്ങള്‍ക്കാണ് നടി ഇരയാക്കപ്പെട്ടത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
ക്വട്ടേഷന്‍
ഇതൊരു ക്വട്ടേഷന്‍ ആണെന്ന് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയാണ് അതിന് പിന്നില്‍ എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ദിവസങ്ങള്‍ക്കകം പള്‍സര്‍ സുനിയും കൂട്ടാളികളും പിടിയിലായി.
ദിലീപിന്റെ പേര്
സംഭവത്തിന്റെ തുടക്കം മുതലേ ദിലീപിന്റെ പേര് ഈ കേസുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. ലിപീനെ ചോദ്യം ചെയ്തു എന്ന രീതിയില്‍ ആദ്യം വന്ന വാര്‍ത്തകള്‍ പോലീസും ദിലീപും നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്.
അഞ്ച് മാസത്തിനുള്ളില്‍
കേസില്‍ ആദ്യഘട്ട കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ തന്നെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാലരമാസം കൊണ്ട് എല്ലാം കലങ്ങി മറിഞ്ഞു. അപ്രതീക്ഷിതമായ നീക്കങ്ങള്‍ ആയിരുന്നു പിന്നീട് കണ്ടത്.
പള്‍സര്‍ സുനിയുടെ കത്ത്
പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. നാദിര്‍ഷ വഴി ആ കത്ത് ദിലീപിന് എത്തിക്കുകയായിരുന്നു. ജയിലില്‍ നിന്നുള്ള സുനിയുടെ സുഹൃത്ത് വഴി ആയിരുന്നു ഇത്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ദിലീപ് പരാതിയും നല്‍കിയിരുന്നു.
ചോദ്യം ചെയ്യല്‍
ഈ വിവാദം ആളിക്കത്തിക്കൊണ്ടിരിക്കെ ആണ് ദിലീപിനെയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്യുന്നത്. 13 മണിക്കൂറോളം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലായിരുന്നു അത്. ആ ചോദ്യം ചെയ്യലിന് ശേഷവും ദിലീപ് വലിയ ആത്മവിശ്വാസത്തില്‍ തന്നെ ആയിരുന്നു.
ജൂലായ് 10
എന്നാല്‍ ജൂലായ് 10 ന് രാവിലെ പോലീസ് പിന്നേയും ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പിന്നീട് അറസ്റ്റ് ചെയ്തു. അന്ന് വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അറസ്റ്റ് വാര്‍ത്ത പുറത്ത് വന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ദിലീപിനെ കൊണ്ട് തെളിവെടുപ്പിനുള്ള യാത്രകളും കേരളം കണ്ടു.
ജാമ്യത്തിന് ശ്രമം
അറസ്റ്റിലായ ഉടന്‍ തന്നെ ദിലീപ് ജാമ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ആദ്യം അഡ്വ രാം കുമാര്‍ ആയിരുന്നു അഭിഭാഷകന്‍. പിന്നീട് ജാമ്യം ലഭിക്കാതെ വന്നപ്പോള്‍ രാംകുമാറിനെ മാറ്റി അഡ്വ രാമന്‍പിള്ളയെ നിയോഗിക്കുകയായിരുന്നു.
പ്രമുഖര്‍ സംശയത്തിന്റെ നിഴലില്‍
ദിലീപിന്റെ അറസ്റ്റിന് പിറകേ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ മാനേജര്‍ ആയിരുന്ന അപ്പുണ്ണി കീഴടങ്ങുകയും ചെയ്തു. നാദിര്‍ഷയേയും അറസ്റ്റ് ചെയ്‌തേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
കാവ്യ മാധവന്‍, മാഡം?
കേസിലെ മാഡം ആരാണ് എന്നായിരുന്നു പിന്നീട് ഉയര്‍ന്ന ചോദ്യം. അത് ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ആയിരുന്നോ എന്ന രീതിയിലും സംശയങ്ങള്‍ ഉയര്‍ന്നു. കാവ്യ മാധവനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ മാത്രം ഉള്ള തെളിവുകള്‍ ഒന്നും കാവ്യക്കെതിരെ ഉണ്ടായിരുന്നില്ല.
റേപ് ക്വട്ടേഷന്‍
ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസിനെ ഹൈക്കോടതിയില്‍ വിശേഷിപ്പിച്ചത്. ദിലീപിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടായിരുന്നു ഈ പ്രയോഗം. ഒടുവില്‍ നാലാമത്തെ ഹര്‍ജിയില്‍ മാത്രമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. അതിനിടെ 85 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു.
പകവീട്ടിയത്
ദാമ്പത്യ ബന്ധം തകര്‍ത്തതിന് ദിലീപ് പള്‍സര്‍ സുനിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൂട്ട ബലാത്സംഗവും ക്രിമിനല്‍ ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചത്.
പുറത്തിറങ്ങിയപ്പോള്‍
ബലാത്സംഗ കേസിലെ പ്രതിയായി ദിലീപിനെ കാത്തിരുന്നത് വന്‍ വരവേല്‍പായിരുന്നു. ദിലീപ് പുറത്തിറങ്ങുന്ന ദിവസം ആലുവ സബ് ജയിലിന് മുന്നില്‍ ആരാധക പ്രവാഹം ആയിരുന്നു. വീട്ടിലും ഇത് തന്നെ ആയിരുന്നു സ്ഥിതി. എന്നാല്‍ ഒരു പരസ്യ പ്രതികരണത്തിനും ദിലീപ് തയ്യാറായില്ല.
തുടരന്‍ ഹര്‍ജികള്‍
എന്നാല്‍ പുറത്തിറങ്ങിയ ദിലീപ് വെറുതേയിരുന്നില്ല. നിയമ പോരാട്ടത്തിന്റെ വഴിയില്‍ ആയിരുന്നു അദ്ദേഹം. കേസ് കെട്ടിച്ചമച്ചതാണ് എന്ന വാദത്തില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ട് പോയില്ല. കേസില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു.
നടിയുടെ ദൃശ്യങ്ങള്‍
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ കാണുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റുരേഖകള്‍ക്കൊപ്പം ആ ദൃങ്ങളുടെ പകര്‍പ്പുകള്‍ കൂടി വേണം എന്ന ആവശ്യവും ദിലീപ് കോടതിയില്‍ ഉന്നയിച്ചു. ഈ ഹര്‍ജിയിലും ഇതുവരെ തീര്‍പ്പായിട്ടില്ല.
11 ഹര്‍ജികള്‍
ആകെ 11 ഹര്‍ജികള്‍ ആണ് ദിലീപ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്. വിചാരണ വൈകിപ്പിക്കാനുള്ള മനപ്പൂര്‍വ്വമായ നീക്കമാണ് ഈ നിയമ നടപടികള്‍ എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനാണ് ഇത് എന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
അമ്മ യോഗം
ഇതിനിടെയാണ് താരസംഘടനയായ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. ആ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉയര്‍ന്നു. ഐകകണ്‌ഠേന ആ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. അത് പുതിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
നടിമാരുടെ രാജി
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 4 നടിമാര്‍ താരസംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവച്ചു. സിനിമയിലെ വനിത കൂട്ടായ്മയും ഇതിനെതിരെ അതി ശക്തമായ നിലപാടെടുത്തു. ദിലീപിനെ തിരിച്ചെടുത്ത കാര്യം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ മൂന്ന് പേര്‍ താരസംഘടനയ്ക്ക് കത്തയക്കുകയും ചെയ്തു.
മറഞ്ഞുകിടന്ന വിവാദം
ഏറെക്കുറെ മറവിയിലായിരുന്നു ഒരു സംഭവം ആയിരുന്നു അമ്മ വിവാദത്തിലൂടെ വീണ്ടും ചര്‍ച്ചയായത്. ഒടുവില്‍ അക്കാര്യത്തില്‍ മോഹന്‍ലാല്‍ പോലും പരസ്യമായി വിശദീകരണം നല്‍കേണ്ട സാഹചര്യം വന്നു. അത് അതിലും വിവാദമായി.
കൃത്യസമയം
ഏതായാലും ദിലീപ് അറസ്റ്റിലായി ഒരു വര്‍ഷം തികയുന്ന സമയത്ത് തന്നെയാണ് വീണ്ടും വിഷയം ചര്‍ച്ചയായത്. ഈ സമയം നടി താരസംഘടനയില്‍ നിന്ന് രാജി വച്ചു. തന്റെ നിരപരാധിത്വം തെളിയിച്ചതിന് ശേഷം മാത്രമേ സംഘടനയിലേക്ക് തിരിച്ചുവരികയുള്ളൂ എന്ന് ദിലീപും വ്യക്തമാക്കിയിട്ടുണ്ട്.