പിഞ്ചുകുഞ്ഞുങ്ങളെ പോലും വിടാത്ത കാമവെറിയൻമാർ; ഞെട്ടിക്കുന്ന വിവരങ്ങളുമായി വൺഇന്ത്യ ഇൻവെസ്റ്റിഗേഷൻ
കോഴിക്കോട്: സമൂഹ മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന ശിശുലൈംഗിക പീഡകരുടെ ഗ്രൂപ്പിനെ കുറിച്ചുള്ള അസ്വസ്ഥതയുളവാക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് വണ്‍ ഇന്ത്യ മലയാളം നടത്തിയ അന്വേഷണത്തില്‍ പുറത്ത് വിടുന്നത്. ലൈംഗിക വൈകൃതങ്ങളുടെ അങ്ങേയറ്റമായ ശിശുപീഡനം കേരളത്തില്‍ എത്രത്തോളം വേരാഴ്ത്തിയിരിക്കുന്നു എന്നതിന്റെ തെളിവുകള്‍ സഹിതമാണ് ഈ റിപ്പോര്‍ട്ട്.
ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ ടെലഗ്രാം ഗ്രൂപ്പുകള്‍ അശ്ലീല ഗ്രൂപ്പുകളുടേയും ചാനലുകളുടേയും കേന്ദ്രമായിട്ട് നാളുകള്‍ ഏറെയായി. അതില്‍ അടുത്തിടെ സൃഷ്ടിച്ച 'പൂമ്പാറ്റ' എന്ന ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തേയും ഇതേ പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അത് ചില എത്തിക്കല്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുകയായിരുന്നു.
കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും ടെലഗ്രാമിൽ വിതരണം; മലപ്പുറത്ത് 25 വയസ്സുകാരൻ പിടിയിൽ
അതിന് ശേഷം നവംബര്‍ 22 ന് ആണ് 'പൂമ്പാറ്റ' എന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുള്ളത്. നേരത്തേയും ഇത്തരം പീഡോഫില്‍ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുള്ള 'ടിപ്പണി ഡപ്പി' യൂട്യൂബ് ചാനല്‍ അഡ്മിന് ജല്‍ജിത്ത് ആണ് ഇത്തരം ഒരു ഗ്രൂപ്പ് തുടങ്ങുന്നത് സംബന്ധിച്ച രഹസ്യ വിവരം കൈമാറിയത്. 'നാടന്‍ തുണ്ട്' എന്ന അശ്ലീല ടെലഗ്രാം ചാനലില്‍ ആയിരുന്നു ഇത്തരം ഒരു സന്ദേശം ആദ്യം എത്തിയത്.
പിഞ്ചു കുഞ്ഞുങ്ങളുടെ അശ്ലീല ചിത്രങ്ങളും ചോരയുറയ്ക്കുന്ന രതിദൃശ്യങ്ങളും ഒക്കെയാണ് ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത്. അതില്‍ വരുന്ന കമന്റുകളും അഭിപ്രായ പ്രകടനങ്ങളും മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാന്‍ സാധിക്കുന്നവയല്ല. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും എല്ലാം ഈ ടെലഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വണ്‍ഇന്ത്യ നടത്തിയ രഹസ്യ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ....
ഒരു ഗ്രൂപ്പ് ലിങ്കില്‍ തുടക്കം
ജല്‍ജിത്ത് കൈമാറിയ ഒരു ഗ്രൂപ്പ് ലിങ്കിലൂടെയാണ് അന്വേഷണത്തിന്റെ തുടക്കം. 'നാടന്‍തുണ്ട്' എന്ന പേരില്‍ ഉള്ള ഒരു അശ്ലീല ടെലഗ്രാം ചാനല്‍ ആയിരുന്നു അത്. ചെറിയ കുട്ടികളുടെ ലൈംഗികത പ്രചരിപ്പിക്കുന്ന ഒരു ഗ്രൂപ്പ് തുടങ്ങുന്നതിനെ കുറിച്ച് അഡ്മിന് ഇട്ട പോസ്റ്റ് ആണ് ശ്രദ്ധയില്‍ പെട്ടത്. 'പൂമ്പാറ്റ' എന്നായിരിക്കും ഗ്രൂപ്പിന്റെ പേര് എന്നും വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ ഷറഫലി
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ അറസ്റ്റിലായ ഷറഫലി തന്നെ ആയിരുന്നു ഈ ടെലഗ്രാം ചാനലിന്റേയും അഡ്മിന്. പൂമ്പാറ്റ ഗ്രൂപ്പില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഒരു ടെലഗ്രാം വിലാസവും അതോടൊപ്പം നല്‍കിയിരുന്നു. ഈ വിലാസത്തില്‍ ബന്ധപ്പെട്ടാണ് വണ്‍ഇന്ത്യ പ്രതിനിധി രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്.
സ്വവര്‍ഗ്ഗ പ്രേമികള്‍
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായും ഒരു ടെലഗ്രാം ഗ്രൂപ്പ് ഇവര്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഒരു ടെലഗ്രാം ചാനലും ഉണ്ടായിരുന്നു. ഈ ഗ്രൂപ്പില്‍ കടന്നുകയറി വിശ്വാസ്യത സൃഷ്ടിച്ചതിന് ശേഷം ആയിരുന്നു ബാലരതിയുടെ ഗ്രൂപ്പിലേക്ക് എത്തപ്പെട്ടത്. ശ്രമകരമായിരുന്നു ഈ നുഴഞ്ഞുകയറ്റം.
ആദ്യമല്ലെന്ന് ഉറപ്പ്
'പൂമ്പാറ്റ' എന്ന ഗ്രൂപ്പ് തുടങ്ങുന്നത് ആദ്യമായിട്ടല്ലെന്ന് തുടക്കത്തിലേ വ്യക്തമായി. നേരത്തേ, മറ്റാരോ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുകയോ, ഹാക്ക് ചെയ്യുകയോ ഉണ്ടായിട്ടുണ്ട് എന്ന രീതിയില്‍ ആയിരുന്നു ഗ്രൂപ്പിന്റെ അഡ്മിന് നടത്തിയ ആശയ വിനിമയങ്ങള്‍. എന്നാല്‍ അധികം വൈകീതെ തന്നെ പൂമ്പാറ്റ എന്ന ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു.
പൊട്ടന്‍ഷ്യല്‍ പീഡോഫില്‍സ്
കേരളത്തില്‍ എത്രത്തോളം പൊട്ടന്‍ഷ്യല്‍ പീഡോഫില്‍സ് ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു 'പൂമ്പാറ്റ' എന്ന ടെലഗ്രാം ഗ്രൂപ്പിന്റെ തുടക്കം. ദിവസങ്ങള്‍ക്കകം നൂറ് കണക്കിന് പേരാണ് ഗ്രൂപ്പില്‍ അംഗമായത്. അവരില്‍, സജീവമായി ഇടപെട്ടുകൊണ്ടിരുന്നവര്‍ മനസ്സാക്ഷിയുള്ള ആരിലും ഭീതിപരത്തുന്നവരാണ് എന്നതില്‍ ഒരു സംശയവും ഇല്ല. അത്രയും നികൃഷ്ടമായ രീതിയില്‍ ആയിരുന്നു ഓരോരുത്തരുടേയും ഇടപെടലുകള്‍.
നിബന്ധനകള്‍
ഗ്രൂപ്പില്‍ അംഗമാകുന്നതിന് ചില നിബന്ധനകളും അഡ്മിന് മുന്നോട്ട് വച്ചിരുന്നു. പീഡോഫീലിയ ഇഷ്ടമില്ലാത്തവര്‍ ഒരു കാരണവശാലും ഗ്രൂപ്പില്‍ തുടരരുത് എന്നതായിരുന്നു അതില്‍ ഏറ്റവും ആദ്യത്തേത്ത്. അഡ്മിന്റെ അനുവാദമില്ലാതെ, ബാലരതി അല്ലാത്ത ഒന്നും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യരുത്. അഡ്മിന്റെ അനുവാദമില്ലാതെ ഗ്രൂപ്പ് ലിങ് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യരുത് എന്നവിയാണ് അവ.
വേണ്ടത് ഇന്ത്യന്‍/മലയാളി വീഡിയോകള്‍
ഗ്രൂപ്പില്‍ എത്തിയ മിക്കവര്‍ക്കും വേണ്ടത് മലയാളി കുട്ടികളുടേയോ, ഇന്ത്യന്‍ കുട്ടികളുടേയോ ചിത്രങ്ങളും വീഡിയോകളും ആണ്. എന്നാല്‍ അത് കിട്ടാന്‍ എളുപ്പമല്ലെന്നാണ് അഡ്മിനും മറ്റ് ചിലരും മറുപടി കൊടുക്കുന്നത്. എന്നാലും, ഇത്തരം ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന വാഗ്ദാനങ്ങള്‍ പോലും ചിലര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
മലയാളി കുട്ടിയുടെ ചിത്രങ്ങള്‍
ഗ്രൂപ്പ് തുടങ്ങി അധികം കഴിയും മുമ്പ് തന്നെ ഒരു മലയാളി പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ അതില്‍ വന്നിരുന്നു. ഒരു മലയാളം മാസിക വായിച്ചുകൊണ്ടിരിക്കുന്ന ചിത്രവും ഇതിലുണ്ട്. ഈ വിവരവും വണ്‍ഇന്ത്യയും ജല്‍ജിത്തും തിരുവനന്തപുരത്തെ ഹൈടെക് സെല്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ കുട്ടിയെ കണ്ടെത്താനോ, ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനോ അവര്‍ക്ക് സാധിച്ചില്ല. 12 വയസ്സില്‍ താഴെ പ്രായം തോന്നിക്കുന്ന കുട്ടിയുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. അത്രത്തോളം ആശങ്കപ്പെടുത്തുന്നതും, ഞെട്ടലുണ്ടാക്കുന്നതും ആയ ചിത്രങ്ങള്‍ ആയിരുന്നു അവ.
എത്ര സൂക്ഷിച്ചാലും കാര്യമില്ല
പൊതു സ്ഥലങ്ങളില്‍ നിന്ന് പകര്‍ത്തുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഈ ഗ്രൂപ്പില്‍ വന്നിരുന്നു. കൊച്ചിയിലെ ഒരു ഷോപ്പിങ് മാളില്‍ നിന്നുള്ളത് എന്ന രീതിയില്‍ കുറേ ചിത്രങ്ങള്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മറ്റുള്ളവര്‍ നടത്തിയ പ്രതികരണങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നവയായിരുന്നു. പൊതുസ്ഥലങ്ങളില്‍ പോലും, രക്ഷിതാക്കള്‍ക്കൊപ്പമാണെങ്കില്‍ പോലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന സത്യം തന്നെ ആയിരുന്നു അത്.
'തീരെ ചെറിയ ശിശുക്കളെ വേണ്ടെന്ന്'
ഒന്നും രണ്ടും വയസ്സുള്ള കുട്ടികളുടെ രതിചിത്രങ്ങള്‍ പോലും ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അഡ്മിന് ഒരു ചെറിയ ഇടപെടല്‍ നടത്തി. തീരെ ചെറിയ കുട്ടികളെ ഒഴിവാക്കാന്‍ ആയിരുന്നു അഭ്യര്‍ത്ഥന. നാലിനും 15 നും ഇടയില്‍ പ്രായമുള്ളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും മതി എന്നായിരുന്നു അത്. ഇവര്‍ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ അല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും.
ബലാത്സംഗ വീഡിയോയും
ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയും ഈ ഗ്രൂപ്പില്‍ വന്നിരുന്നു. രണ്ടുമൂന്ന് പേകര് ചേര്‍ന്ന് ഒരു ചെറിയ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുന്നതായിരുന്നു അത്. പുറംരാജ്യങ്ങളില്‍ നിന്നുള്ളത് എന്ന് കരുതാന്‍ വരട്ടേ, നമ്മുടെ സ്വന്തം രാജ്യത്ത് നടന്ന ഒരു സംഭവം തന്നെ ആയിരുന്നു അത്. അത് കണ്ട് ആസ്വദിച്ചവരായിരുന്നു ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും.
ഇതില്‍ തീരുന്നില്ല കാര്യങ്ങള്‍
ഇതെല്ലാം ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്ന പല ചര്‍ച്ചകളും ഒരു മനുഷ്യനും അംഗീകരിക്കാന്‍ പറ്റാത്ത തരത്തില്‍ ഉള്ളവയായിരുന്നു. അത് എന്തൊക്കെയാണെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തുടരും. -
എത്ര വയസ്സുവരെ സ്വന്തം കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാം... 'പൂമ്പാറ്റ' ഗ്രൂപ്പിലെ ചര്‍ച്ചകള്‍ ഇങ്ങനെ