ദിലീപിനെ ബഹുദൂരം പിന്നിലാക്കി മഞ്ജു വാര്യര്‍.. പാർവ്വതിയെ കാണാനേ ഇല്ല.. പിണറായിയും കുമ്മനവും പിറകിൽ
കോഴിക്കോട്: സംഭവബഹുലമായ ഒരു വര്‍ഷമായിരുന്നു 2017. രാഷ്ട്രീയത്തിലും സിനിമയിലും എന്ന് വേണ്ട, ഞെട്ടിക്കുന്ന തലക്കെട്ടുകളാല്‍ നിറഞ്ഞ വര്‍ഷം. കേരളത്തിലെ വാര്‍ത്താ തലക്കെട്ടുകളില്‍ പോയവര്‍ഷം ഏറ്റവും അധികം നിറഞ്ഞ് നിന്നത് ആരെന്ന് വണ്‍ ഇന്ത്യ കണ്ടെത്തിയിരിക്കുന്നത് നടി മഞ്ജു വാര്യരെ ആണ്. മുഖ്യമന്ത്രി പിണറായി വിജയനേയും നടന് ദിലീപിനെയും വരെ പിന്നിലാക്കിയാണ് മഞ്ജു വണ്‍ ഇന്ത്യയുടെ ന്യൂസ് മേക്കര്‍ ആയിരിക്കുന്നത്. ആരൊക്കെയാണ് മഞ്ജുവിനൊപ്പം 2017നെ സജീവമാക്കിയ പ്രമുഖരെന്ന് നോക്കാം.
എകെജിയെക്കുറിച്ച് വിടി ബൽറാം പറയുന്നത് പച്ചക്കള്ളം!! ചരിത്രം നിരത്തി ബൽറാമിനെ പൊളിച്ചടുക്കുന്നു
മഞ്ജു വാര്യര്‍
2017ലെ ന്യൂസ് മേക്കര്‍ ആരെന്ന് കണ്ടെത്താന്‍ വണ്‍ ഇന്ത്യ മലയാളം നടത്തിയ അന്വേഷണത്തില്‍ ഒന്നാമത് എത്തിയത് മലയാളികളുടെ എക്കാലത്തെയും പ്രിയതാരം നടി മഞ്ജു വാര്യര്‍ ആണ്. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 23 ശതമാനം പേരും മഞ്ജുവിനാണ് വോട്ട് ചെയ്തത്. വിവിധ മേഖലകളില്‍ പ്രമുഖരായ 11 പേരോടാണ് മഞ്ജു മത്സരിച്ചത്.
പിണറായി വിജയന്
19 ശതമാനം വോട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാമത് നില്ക്കുന്നു. വോട്ടെടുപ്പിന്റെ ആദ്യ ദിനങ്ങളില്‍ മുന്നിലായിരുന്ന മുഖ്യമന്ത്രി പിന്നീട് മഞ്ജു വാര്യര്‍ക്ക് പിറകിലേക്ക് പോവുകയായിരുന്നു. സ്വന്തം വാക്കുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി 2017ലെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുക തന്നെയായിരുന്നു സിപിഎമ്മിന്റെ കരുത്തുറ്റ നേതാവ് പിണറായി വിജയന്.
ദിലീപ്
നടന് ദിലീപിനെ വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഏറ്റവും കൂടുതല്‍ നിലനിര്‍ത്തിയ വര്‍ഷമായിരുന്നു 2017 എന്ന് പറയാം. കരിയറിലെ ദിലീപിന്റെ മികച്ച വര്‍ഷവും വ്യക്തിജീവിതത്തിലെ ഏറ്റവും മോശം വര്‍ഷവും. കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതും 8ാം പ്രതിയായതുമാണ് ദിലീപിനെ വാര്‍ത്തകളിലെ സജീവസാന്നിധ്യമായത്. കേസില്‍ ഉള്‍പ്പെട്ടെങ്കിലും ദിലീപിന്റെ ആരാധകര്‍ക്ക് കുറവില്ല. 15 ശതമാനം പേര് ദിലീപിന് വോട്ട് ചെയ്തിരിക്കുന്നു.
കുമ്മനം രാജശേഖരൻ
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നാലാം സ്ഥാനത്തുള്ളത്. കുമ്മനത്തിന് കിട്ടിയ വോട്ട് ഒന്‍പത് ശതമാനമാണ്. ബിജെപി സംസ്ഥാന പ്രസിഡണ്ടായി സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന കുമ്മനം 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് പക്ഷേ ട്രോളുകളുടെ പേരിലായിരുന്നു. കുമ്മനടിയും കുമ്മനാനയും സോഷ്യല്‍ മീഡിയയില്‍ പോയ വര്‍ഷം തരംഗമായിരുന്നു.
പാര്‍വ്വതി
സമീപകാലത്ത് ഏറ്റവും അധികം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് നടി പാര്‍വ്വതിയാണ്. പാര്‍വ്വതിക്കെതിരെ വലിയ ഹേറ്റ് ക്യാംപെയ്ന് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാവണം ന്യൂസ് മേക്കര്‍ മത്സരത്തിലും പാര്‍വ്വതിക്ക് വലിയ പിന്തുണ ലഭിക്കാതെ പോയത്. കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നാളുകളായി പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.
ഉമ്മൻചാണ്ടിയും കണ്ണന്താനവും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ന്യൂസ് മേക്കര്‍ പട്ടത്തിന് വേണ്ടി മല്‍സരിച്ചവരുടെ കൂട്ടത്തിലുണ്ട്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതാണ് ഉമ്മന്‍ ചാണ്ടിക്ക് വാര്‍ത്തകളിലിടം കൊടുത്തത്. കേന്ദ്രത്തിലേക്ക് കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട അല്‍ഫോണ്‍സ് കണ്ണന്താനം വിവാദ പ്രസ്താവനകളിലൂടെ തലക്കെട്ടില്‍ നിറഞ്ഞ് നിന്നു.
എംടി വാസുദേവന്‍ നായര്‍
പ്ര്ത്യേക അവസരങ്ങളിലല്ലാതെ പൊതുഇടത്ത് പോലും പ്രത്യക്തപ്പെടാറില്ല, മലയാളത്തിന്റെ പ്രിയപ്പെട്ട എംടി. എങ്കിലും സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി സമീപകാലത്ത് എംടി മാറുകയുണ്ടായി. സിനിമയാകാനൊരുങ്ങുന്ന എംടിയുടെ രണ്ടാമൂഴം പേരിന്റെ പേരില്‍ വിവാദമായിരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചുവെന്ന ആരോപണവും 2017ല്‍ എംടിയെ തേടി വന്നു.
എംഎം മണി
മലയോര മണ്ണിന്റെ കരുത്തനായ നേതാവ് എംഎം മണി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് തന്നെ വിവാദങ്ങളുടെ തോഴനായിരുന്നു. പാര്‍ട്ടി കൊലപാതകങ്ങളെക്കുറിച്ചുള്ള വണ്ടൂത്രീ പ്രസംഗം കുപ്രസിദ്ധമാണ്. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് 2017ല്‍ മന്ത്രി എംഎ മണിയെ വാര്‍ത്തകളുടെ തലക്കെട്ടിലേക്ക് എത്തിച്ചത്. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളും വിവാദമായി.
വാർത്തകളിലെ മറ്റുള്ളവർ
മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയും ഫാദര്‍ ടോം ഉഴുന്നാലിലും ശ്രീശാന്തും പോയവര്‍ഷം വാര്‍ത്തകളിലിടം പിടിച്ചവരാണ്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ മന്ത്രിക്കസേര തെറിപ്പിച്ചു. ഭീകരരുടെ പിടിയില്‍ നിന്നും ഫാദര്‍ ഉഴുന്നാലില്‍ മോചിതനായത് പോയ വര്‍ഷമായിരുന്നു. ഒത്തുകളി വിവാദത്തില്‍ ബിസിസിഐയുമായുള്ള നിയമയുദ്ധം ശ്രീശാന്തിനെ വാര്‍ത്തകളില്‍ നിറച്ചു.