ടിപി ചന്ദ്രശേഖരന്‍െറ ഓര്‍മ്മയില്‍ ഒഞ്ചിയം: കരുത്തുകാട്ടി ആർഎംപി പ്രകടനം
വടകര: മനസാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിന് ആറുവയസ്. ഒഞ്ചിയമെന്ന കമ്മ്യൂണിസ്റ്റ് ഗ്രാമം ഇപ്പോള്‍ ആര്‍.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരന്‍െറ ഓര്‍മ്മയിലാണുള്ളത്. വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെയാണ് ടി.പി. രക്തസാക്ഷി ദിനം ആചരിച്ചത്. ഈമാസം ഒന്നിന് റെവലൂണറി യൂത്തിന്‍െറ ആഭിമുഖ്യത്തില്‍ ടി.പി. വെട്ടേറ്റ് വീണ വള്ളിക്കാട്ടെ സ്മൃതി കുടീരത്തില്‍ നിന്നുള്ള ദീപശിഖ പ്രയാണം ടി.പി. അന്ത്യവിശ്രമം കൊള്ളുന്ന നെല്ലാച്ചേരിയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ എത്തിച്ചു.
വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി രൂപവത്കരിച്ച സ്ഥലങ്ങളിലെല്ലാം പ്രഭാതദേരിയും പ്രതിഞ്ജ പുതുക്കലും നടന്നു. തുടര്‍ന്ന്, ടി.പി.യുടെ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രതിഞ്ജ പുതുക്കലും നടന്നു. പരിപാടിക്ക് ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു, കെ.എസ്. ഹരിഹരൻ , കെ.കെ. കുഞ്ഞിക്കണാരന്‍, കെ.പി. പ്രകാശന്‍, കെ.കെ. രമ എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് വെള്ളികുളങ്ങരയില്‍ നിന്നാരംഭിച്ച പ്രകടനം ഓര്‍ക്കാട്ടേരി ചന്ത മൈതാനയില്‍ സമാപിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി സമ്മേളനത്തില്‍ പങ്കുകൊള്ളാനും വീക്ഷിക്കാനുമായി എത്തിയത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കള്ളക്കേസുകളിലൂടെയും മറ്റും ആര്‍.എം.പി. പ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടപെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമ്മേളനത്തിലെ ജനപങ്കാളിത്തം എല്ലാത്തരം വെല്ലുവിളികളെയും അതിജീവിച്ച് ചന്ദ്രശേഖരന്‍െറ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നതിന്‍െറ തെളിവാണെന്ന് ആര്‍.എം.പി.ഐ നേതാക്കള്‍ പറഞ്ഞു. പടം. ഓർക്കാട്ടേരിയിൽ നടന്ന ടി പി ചന്ദ്രശേഖരൻ ദിനാചരണ ചടങ്ങിൽ എത്തിച്ചേർന്ന ജനക്കൂട്ടം.