ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം: ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
പാലക്കാട‌്: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ബുധനാഴ‌്ച മുതൽ സ്വീകരിച്ചു തുടങ്ങി. ജില്ലയിൽ എസ‌്എസ‌്എൽസി പരീക്ഷ പാസായ 31,970 വിദ്യാർഥികൾക്ക‌് പ്രവേശനം ലഭിക്കും. സർക്കാർ സ്കൂളുകളിലായി 15,420 സീറ്റുകളും എയ‌്ഡഡ് സ‌്കൂളുകളിൽ 13,500 സീറ്റും അൺഎയ‌്ഡഡ് സ‌്കൂളുകളിൽ 3,050 സീറ്റുമാണുള്ളത‌്. ഇൗ വർഷവും പത്തു ശതമാനം സീറ്റ‌് സർക്കാർ വർധിപ്പിക്കുമെന്നാണ‌് പ്രതീക്ഷ.
വിവിധ ഘട്ടങ്ങളിലായാണ‌് പ്രവേശനം നടക്കുക. ഒമ്പതു മുതൽ 18വരെയാണ‌് ഓൺലൈൻ അപേക്ഷ സ്വീകരിക്കുക. തുടർന്ന‌് 25ന‌് ട്രയൽ അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന‌് മെയിൻ അലോട്ട്മെന്റും തുടർന്ന‌് പ്രവേശനവുമാണ‌്. 11ന‌് രണ്ടാംഘട്ട അലോട്ട‌്മെന്റിനുശേഷം ജൂണ്‍ 13ന‌് ക്ലാസ‌് ആരംഭിക്കും.
വിവിധ അലോട്ട‌്മെന്റുകൾക്കിടയിൽ ഓപ‌്ഷൻ മാറ്റിക്കൊടുക്കുന്നതിനും തിരുത്തലുകൾ നടത്തുന്നതിനും വിദ്യാർഥികൾക്ക‌് അവസരമുണ്ടായിരിക്കും. ജില്ലയിലെ സ‌്കൂളുകളിലേക്കുള്ള പ്രവേശനത്തിന‌് ഒരു അപേക്ഷ സമർപ്പിച്ചാൽ മതിയാകും. മറ്റ‌് ജില്ലകളിലേക്ക‌് പ്രത്യേകം വേണം. വെബ്സൈറ്റ് വഴിയാണ‌് അപേക്ഷ സമർപ്പിക്കേണ്ടത്. ഓപ‌്ഷനുകൾ തെരഞ്ഞെടുക്കുന്നത‌് സംബന്ധിച്ച‌് വിദ്യാർഥികർക്ക‌് അവബോധം നൽകാൻ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിൽ ഹെൽപ‌് ഡെസ‌്ക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത‌് എസ‌്എസ‌്എൽസി മാർക്ക‌് ലിസ‌്റ്റിന്റെ പ്രിന്റ് ഔട‌്ട്, ആധാർ കാർഡ് എന്നിവ കരുതണം. ബോണസ് പോയിന്റ് ലഭിക്കാനുള്ള അർഹത സംബന്ധിച്ച കാര്യങ്ങളും കൃത്യമായി അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സമർപ്പിച്ചശേഷം പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം(എസ‌്എസ‌്എൽസി, ആധാർ, ബോണസ് പോയിന്റ് തെളിയിക്കുന്ന രേഖകൾ) അടുത്തുള്ള സർക്കാർ/എയ്ഡഡ് സ്കൂളിൽ സമർപ്പിക്കണം. അപേക്ഷാഫീസായി 25 രൂപയും അടയ‌്ക്കണം. അപേക്ഷ നൽകിയാൽ ലഭിക്കുന്ന സ്ലിപ് സൂക്ഷിച്ചുവയ‌്ക്കുക. ഇത് നഷ്ടപ്പെട്ടാൽ അലോട്ട‌്മെന്റ‌് പരിശോധിക്കാനോ തിരുത്താനോ സാധിക്കില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശനം റദ്ദാക്കും.
സിബിഎസ‌്സി പഠിച്ച വിദ്യാർഥികൾ അപേക്ഷയോടൊപ്പം ജാതി, മതം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും മുദ്രപത്രത്തിലുള്ള രക്ഷിതാവിന്റെ സത്യവാങ്മൂലത്തിന്റെ പകർപ്പും സമർപ്പിക്കണം.