സമരക്കാരും സിപിഎമ്മും കീഴാറ്റൂരിലെ ബൈപ്പാസിനെതിരല്ല, പ്രശ്‌നക്കാര്‍ നാലു കുടുംബങ്ങളെന്ന് പിണറായി
കീഴാറ്റൂരിലേത് നന്ദിഗ്രാം പോലുള്ള സമരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു
കൊച്ചി: കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തിന്റെ പേരില്‍ വികസനം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. കീഴാറ്റൂരില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബൈപ്പാസ് വിരുദ്ധ സമരത്തിലുള്ളത് നാലു കുടുംബങ്ങള്‍ മാത്രമാണ്. ബാക്കിയുള്ളവര്‍ക്കെല്ലാം നല്ല രീതിയിലുള്ള നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചില സാമൂഹ്യവിരുദ്ധര്‍ ഇതില്‍ നിന്ന് മുതലെടുപ്പ് നടത്തുകയാണെന്ന് പിണറായി പറഞ്ഞു.
കീഴാറ്റൂര്‍ കണ്ണൂരിലെ നന്ദിഗ്രാം ആകുമോ; സിപിഎം ആശങ്കയില്‍
നേരത്തെ കീഴാറ്റൂരിലേത് നന്ദിഗ്രാം പോലുള്ള സമരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമരം നടത്തുന്നത് വികസന വിരുദ്ധരാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതേസമയം വയല്‍ക്കിളികള്‍ സമരം നടത്തുന്ന സ്ഥലത്തെ 60 കുടുംബങ്ങളില്‍ 56 കുടുംബങ്ങള്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി കഴിഞ്ഞതാണ്. സിപിഎമ്മും തങ്ങളുടെ ഒപ്പമുള്ളവരും ഈ പദ്ധതിയെ എതിര്‍ക്കുന്നില്ല. പക്ഷേ പാര്‍ട്ടിയുടെ പേരും പറഞ്ഞാണ് അവിടെ കുറേ പേര്‍ സമരം നടത്തുന്നത്. സിപിഎമ്മിന് ഒരു നീതി മറ്റുള്ളവര്‍ക്ക് വേറെ നീതി എന്നൊന്നില്ല. ഇത് വികസനത്തിന് വേണ്ടിയുള്ളതാണ്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുകയാണ് ഇതിന് വേണ്ടതെന്നും പിണറായി വ്യക്തമാക്കി. സര്‍ക്കാര്‍ എന്തോ കര്‍ഷകര്‍ വിരുദ്ധരാണെന്നാണ് ഇപ്പോഴത്തെ പ്രചാരണം. സമരത്തെ നയിക്കാന്‍ പുറത്ത് നിന്ന് പാര്‍ട്ടികള്‍ എത്തി. ഒരു കാര്യം സമരക്കാര്‍ മനസിലാക്കണം. ഈ പദ്ധതിയെ എതിര്‍ക്കുന്നവര്‍ അതിനെ കുറിച്ച് മനസിലാക്കി മാറി തരികയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തെ കുറിച്ച് പറഞ്ഞെങ്കിലും കഴിഞ്ഞ ദിവസം വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ച സംഭവത്തിലും സമരപ്പന്തല്‍ കത്തിച്ച സംഭവത്തിലും മൗനം പാലിച്ചു. അതേസമയം കീഴാറ്റൂരില്‍ ബൈപ്പാസിനായി വ്യാപകമായി വയല്‍ നികത്തുന്നുവെന്നാണ് വയല്‍ക്കിളികള്‍ ആരോപിക്കുന്നത്. ഇത് തെറ്റിദ്ധാരണയാണെന്ന് സിപിഎം പറയുന്നു. ബൈപ്പാസിന് പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
സുഗതന്റെ ആത്മഹത്യയില്‍ എഐവൈഎഫ് വാദം പൊളിഞ്ഞു, കൊടി കുത്തിയത് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത്
രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്.. ബിജെപിക്ക് നിർണായകം.. എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്!!